MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ…
നവംബർ 17, 2022
1914 ഡിസംബർ മാസം ഇരുപത്തിയെട്ടാം തീയതി ചങ്ങനാശ്ശേരി രൂപതാ മെത്രാൻ, മാർ തോമാസ് കുര്യാളശ്ശേരിൽ പിതാവിൽ നിന്നു വൈദികപട്ടം സ്വീകരിച്ച പറേടത്തിൽ ജോസഫച്ചൻ പിറ്റേന്ന് ഇരുപത്തിയൊമ്പതാം തീയതി പുത്തൻപള്ളി സെമിനാരി കപ്പേളയുടെ തിരുഹൃദയ പീഠത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. ആ ദിവസത്തേപ്പറ്റി പറേടത്തിലച്ചൻ ഇപ്രകാരം കുറിക്കുന്നു: “ദിവ്യരക്ഷകനെ എന്റെ അശുദ്ധകരങ്ങൾ കൊണ്ട് സ്പർശിച്ച ഈ ദിവസമത്രെ എന്റെ ആയുഷ്കാലത്തെ ഏറ്റവും ഭാഗ്യപ്പെട്ട ദിവസം.”
ഒരു പുരോഹിതന്റെ കരങ്ങളിൽ ഈശോ പിറക്കുന്ന അനുഭവമാണല്ലോ ഓരോ വിശുദ്ധ കുർബാനയും. അതിനാൽ പ്രഥമ ദിവ്യബലിയർപ്പണത്തിന് ഒരു വൈദികന്റെ ജീവിതത്തിൽ അതുല്യസ്ഥാനമുണ്ട്. പൗരോഹിത്യവിളി നൽകി അനുഗ്രഹിച്ച നല്ല ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ശ്രദ്ധയോടും ഭക്തിയോടും വിശുദ്ധിയോടും കൂടി ബലി അർപ്പിച്ച് നമ്മുടെ ജീവിതത്തെ നമുക്ക് ധന്യമാക്കാം.