പുരോഹിതനുണ്ടായിരിക്കേണ്ട ജീവിതസുകൃതങ്ങൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: തൊണ്ണൂറാം ദിനം, ആഗസ്റ്റ് 04, 2022

വൈദികൻ വിചാരത്തിൽ ശുദ്ധിയുള്ളവനും ഭക്തകൃത്യങ്ങളിൽ തീക്ഷ്ണതയുള്ളവനും സംസാരത്തിൽ ശ്രദ്ധയുള്ളവനും വിവേകിയും എല്ലാവരോടും കരുണയും സ്നേഹവും ഉള്ളവനായിരിക്കണം – ഫാ. ജോസഫ് പറേടം

വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്ന ഇന്നേ ദിനത്തിൽ വൈദികർക്കുണ്ടായിരിക്കേണ്ട അല്ലെങ്കിൽ വൈദികരിൽ നിന്ന് മറ്റുള്ളവർ പ്രതീക്ഷിക്കുന്ന ചില സ്വഭാവസവിശേഷതകളെക്കുറിച്ച് ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകപിതാക്കന്മാരിൽ ഒരാളായ ബഹു. പറേടത്തിലച്ചൻ പറയുന്ന കാര്യങ്ങൾ ഈ കാലഘട്ടത്തിലും വളരെ പ്രസക്തമാണ്.

വിചാരത്തിലുള്ള ശുദ്ധത, ഭക്തകൃത്യങ്ങളിലുള്ള തീക്ഷ്ണത, സംസാരത്തിലുള്ള ശ്രദ്ധ, വിവേകം, എല്ലാവരോടുമുള്ള കരുണ, സ്നേഹം ഇവയാണ് ഒരു പുരോഹിതനുണ്ടായിരിക്കേണ്ട ജീവിതസുകൃതങ്ങളായി അച്ചൻ പഠിപ്പിക്കുന്നത്.

വിചാരത്തിൽ ശുദ്ധത കൈവരുമ്പോൾ പുരോഹിതന്റെ ഭക്തകൃത്യങ്ങളിൽ തീക്ഷ്ണത കൈവരും, ഭക്തകൃത്യങ്ങളിൽ തീക്ഷ്ണത നിറയുമ്പോൾ വാക്കുകളിൽ ശ്രദ്ധയും വിവേകവും അവനിൽ വിരചിതമാകും. അത് പിന്നീട് എല്ലാവരോടുമുള്ള സ്നേഹത്തിലേക്കും കാരുണ്യത്തിലേക്കും പുരോഹിതനെ നയിക്കും.

പൗരോഹിത്യവും വൈദികശുശ്രൂഷയും വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ദിവ്യകാരുണ്യത്തിനു മുമ്പിലിരുന്ന് തന്റെ വൈദിക-സന്യാസ ദൈവവിളിയെ ഒരു വിനീതശുശ്രൂഷയായിക്കണ്ട്, ദിവ്യകാരുണ്യത്തിന്റെ അനന്തവിസ്മയം തീർത്ത പറേടത്തിലച്ചന്റെ മാതൃക നമുക്ക് കരുത്തു പകരട്ടെ. ദൈവകാരുണ്യത്തിന്റെ പിള്ളത്തൊട്ടിലായ ദിവ്യകാരുണ്യത്തിന്റെ മുമ്പിലാകട്ടെ നമ്മുടെയും പ്രധാന കർമ്മവേദി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.