പതിനെട്ടാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി എഴുപത്തിരണ്ടാം ദിനം, ഒക്ടോബർ 27, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ പതിനെട്ടാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

എളിമയിൽ മറഞ്ഞിരിക്കുന്ന ദിവ്യ ഈശോതമ്പുരാനേ, അങ്ങുന്ന് അങ്ങേ മഹിമപ്രതാപത്തിന്റെ കതിരുകളെ മായ്ക്കുന്ന വിശുദ്ധ കുർബാനയിൽ അത്യന്തവിശ്വാസത്തോടു കൂടി അങ്ങേ ആരാധിക്കുന്നു. അങ്ങേക്ക് ചേരാത്ത ദ്രോഹങ്ങളായ കലഹവഴക്കുകൾക്കും സ്ഥാനബഹുമാനങ്ങളിൽ നിന്നുണ്ടാകുന്ന കോപം, അസൂയ മുതലായ തിന്മകൾക്കും സകല ദുർമാതൃകകൾക്കും പരിഹാരമായിട്ട് പരിശുദ്ധ വന്ദകന്മാരുടെ എളിമ, അടക്കം, ശ്രവണം മുതലായ പുണ്യങ്ങളെ കർത്താവേ, അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഈശോ വിശുദ്ധ കുർബാനയിൽ ഒരു അപ്പമായി തീർന്നതിലൂടെ ദൈവപുത്രന്റെ സകല മഹിമപ്രതാപവും സ്വയം ത്യജിക്കുകയാണ് ചെയ്തത്. ദൈവത്തിന്റെ എളിമയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് അപ്പമായി മാറിയ വിശുദ്ധ കുർബാന. എളിമ സത്യമാണ്, വിശുദ്ധ കുർബാന സത്യമാണ്, വിശുദ്ധ കുർബാനയോട് ഭക്തിയുള്ള ഓരോ വ്യക്തിയും യഥാർത്ഥത്തിൽ എളിമയുള്ളവനാണ്. മറ്റൊരർത്ഥത്തിൽ എളിമയുള്ളവർക്കേ വിശുദ്ധ കുർബാനയുടെ യഥാർത്ഥ ഭക്തനാകുവാൻ സാധിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.