പതിനാറാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി എഴുപതാം ദിനം, ഒക്ടോബർ 25, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനാ പ്രകരണങ്ങളിൽ പതിനാറാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം

പരമ ദൈവപിതാവിന്റെ പക്കൽ അടിയങ്ങൾക്കു വേണ്ടി എത്രയും തീഷ്ണതാപൂർവ്വം പ്രാർത്ഥിക്കുന്ന മധ്യസ്ഥനായ ദിവ്യ രക്ഷിതാവേ! എത്രയും നന്ദി നിറഞ്ഞ മനസോടു കൂടി അങ്ങേ ആരാധിക്കുന്നു. തിരുസഭയിൽ ഏതെങ്കിലും അധികാരം സിദ്ധിച്ചട്ടുള്ളവർ അങ്ങേ ദേവാലയങ്ങളിൽ ചെയ്യപ്പെടുന്ന ശങ്കാഹീനമായ അനാചാരങ്ങളെ പരിഹരിക്കാതെയും ശിക്ഷിക്കാതെയും വിട്ടുകളഞ്ഞ ഉദാസീനതകൾക്ക് പരിഹാരമായിട്ട് പരിശുദ്ധ മെത്രാന്മാരും ശ്രേഷ്ഠഗുരുക്കന്മാരും അങ്ങേ ശുശ്രൂഷയിൽ കാണിക്കുന്ന സൂക്ഷ്മമുള്ള ശ്രദ്ധയെയും ജാഗ്രതയേയും ഭക്തവിചാരങ്ങളെയും കർത്താവേ, അങ്ങേക്ക് ഞങ്ങൾ കാഴ്ചവയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഈ ആരാധനാ പ്രകരണത്തിൽ തിരുസഭയിൽ ഏതെങ്കിലും തരത്തിലുള്ള അധികാരമുള്ളവർ ദൈവാലയങ്ങളിൽ കാണിക്കുന്ന ഉദാസീനതകൾക്കും അനാചാരങ്ങൾക്കും പരിഹാരം ചെയ്യാനുള്ള ക്ഷണമാണ്. ദൈവതിരുസന്നിധിയിൽ ശ്രേഷ്ഠതയോടെ നിലകൊള്ളേണ്ടത് അതിന്റെ ഔന്നത്യം വെടിഞ്ഞ് പെരുമാറുമ്പോൾ അത് സഭാസമൂഹത്തിൽ സൃഷ്ടിക്കുന്ന ഉതപ്പ് വാക്കുകൾക്കതീതമാണ്. അതിനാൽ ദൈവസന്നിധിയിൽ ദൈവസാന്നിധ്യം സജീവമായി അനുഭവവേദ്യമാകുന്ന പരിശുദ്ധ ദേവാലയങ്ങളിൽ ശ്രദ്ധയോടും വിശുദ്ധിയോടും ആത്മനിയന്ത്രണത്തോടും കൂടി നമുക്ക് വ്യാപരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.