ഒൻപതാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അറുപത്തിമൂന്നാം ദിനം, ഒക്ടോബർ 16, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ ഒൻപതാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

അത്യന്ത വിശ്വാസസ്ഥിരതയോടു കൂടെ സേവിച്ച് സർവ്വസ്തോത്രവും ചെയ്യപ്പെടാൻ യോഗ്യനായ ലോകരക്ഷിതാവേ! ഞങ്ങൾ അങ്ങയെ വണങ്ങി ആരാധിക്കുന്നു. അനേക ചാവുദോഷത്താൽ പ്രാകൃതമായ ആത്മാവോടു കൂടെ വിശുദ്ധ കുർബാനയെ കൈക്കൊള്ളുന്ന ദൈവദ്രോഹത്തിനും തങ്ങളുടെ മനഃസാക്ഷിയെ വിപരീതപ്പെടുത്തി തങ്ങളെ തട്ടിക്കുന്ന കുരുടത്വത്തത്തിനും അന്യരോട് ചെയ്യുന്ന ഉപായ ചതിവുകൾക്കും പരിഹാരമായിട്ട് അതിദൂതന്മാരായ മാലാഖമാരുടെ ജാഗ്രതയോടു കൂടിയ വിശ്വാസത്തെയും സ്നേഹത്തെയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ലോകരക്ഷകനായ ഈശോ അത്യന്തം സ്നേഹിക്കപ്പെടാനും ആരാധിക്കപ്പെടാനും യോഗ്യനാണ്. ആ ഈശോയെ ജീവിതത്തിൻ സകല അവസ്ഥകളിലും സ്തുതിക്കാനും വണങ്ങാനും എല്ലാ വിശ്വാസികൾക്കും പ്രത്യേകിച്ച് ദിവ്യകാരുണ്യ സന്യസ്തർക്ക് സവിശേഷമായ കടമയും ഉത്തരവാദിത്വവും ഉണ്ട്. പാപാവസ്ഥയിൽ വിശുദ്ധ കുർബാനയെ സമീപിക്കുമ്പോൾ ദൈവ ദ്രോഹം നാം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അതിന് പരിഹാരമായി നിർമ്മലമായ മനഃസാക്ഷിയോടും പരിശുദ്ധമായ വിചാരങ്ങളോടും സ്നേഹതീഷ്ണത നിറഞ്ഞ സമീപനത്തോടും കൂടി ഈശോയെയും സഹോദരങ്ങളെയും സ്നേഹിക്കാൻ നമ്മുടെ സഭാപിതാവ് നമ്മോട് ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.