MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അൻപതാം ദിനം, ഒക്ടോബർ 03, 2022
ആലക്കളത്തിലെ അച്ചന്റെ സമ്പൂർണ്ണകൃതികളിലെ മൂന്നാം വാല്യത്തിൽ, ദിവ്യകാരുണ്യ ഈശോയുമായി ഒരു സ്നേഹസംഭാഷണം എന്ന പേരിൽ അദ്ദേഹം ഒരു ലേഖനം എഴുതിയിട്ടുണ്ട്. അത് ആരംഭിക്കുന്നത് ഇപ്രകാരമാണ്:
“കർത്താവ്: വാത്സല്യമകനേ, എന്നെ സന്തോഷിപ്പിക്കുവാൻ നീ അധികമൊന്നും ചെയ്യണമെന്നില്ല. ഹൃദയപൂർവ്വം എന്നെ സ്നേഹിച്ചാൽ മാത്രം മതി. നിന്റെ അമ്മ നിന്നെ മടിയിലിരുത്തി ലാളിക്കുമ്പോൾ നീ അവളോടു സംസാരിക്കുന്നതുപോലെ എന്നോടു സംസാരിക്കൂ. നിന്റെ ബന്ധുമിത്രാദികളുടെ പേരുകൾ എന്നോടു പറയുക. അവർക്കു വേണ്ടി എന്തുമാത്രം എങ്കിലും ചോദിക്കാം. അന്യർക്കു വേണ്ടി തങ്ങളെത്തന്നെ മറക്കുന്ന സ്നേഹം നിറഞ്ഞ ഹൃദയങ്ങളെ ഞാൻ അത്യധികം ഇഷ്ടപ്പെടുന്നു.”
ഹൃദയപൂർവ്വം സ്നേഹിക്കുമ്പോൾ ദൈവികസാന്നിധ്യം ഹൃദയത്തിൽ നിറയുകയും ദൈവികശക്തി കൊണ്ട് ഒരുവൻ രൂപാന്തരപ്പെടുകയും ചെയ്യും. ഹൃദയം കൊണ്ട് സ്നേഹിക്കാനുള്ള വലിയ കൃപക്കായി നമുക്ക് പ്രാർത്ഥിച്ചൊരുങ്ങാം.