മദർ തെരേസയ്ക്ക് ആദ്യം ലഭിച്ചത് നോബൽ സമ്മാനമല്ലായിരുന്നു; ആക്രോശങ്ങളും അവഗണനയുമായിരുന്നു

സി. സോണിയ ഡി.സി

“നിങ്ങൾ ലോകത്തിന്റേത് അല്ലാത്തതു കൊണ്ട്, ഞാൻ നിങ്ങളെ ലോകത്തിൽ നിന്നും തിരഞ്ഞെടുത്തതുകൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കുന്നു” (യോഹ. 15:19). 1997 ഫെബ്രുവരി 2 മുതൽ ലോക സമർപ്പിത ദിനമായി ആചരിക്കാൻ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ചതിന്റെ 25-ാം വാർഷികത്തിൽ ലോകത്തിന്റേതല്ലാത്ത വഴി തിരഞ്ഞെടുത്ത എല്ലാ സമർപ്പിത സഹോദരങ്ങൾക്കും സമർപ്പിത ദിനാശംസകൾ!

ലോകത്തിന്റേതല്ലാത്ത, സുഖലോലുപതയുടേതല്ലാത്ത, ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും വഴിയിൽക്കൂടി ദൈവതിരുമുമ്പിൽ ആത്മാർപ്പണം ചെയ്യുന്ന സമർപ്പിതർ ലോകത്തിനു മുൻപിൽ എന്നും ഒരു പരിഹാസപാത്രമാണ്. എന്നാൽ രണ്ടായിരം വർഷങ്ങൾക്കു മുൻപ് അത് മുന്നിൽ കണ്ട് കർത്താവ് പ്രവചിച്ചിരുന്നു, ‘ലോകം നിങ്ങളെ വെറുക്കും.’ അത് അക്ഷരംപ്രതി ഇന്നത്തെ സാക്ഷരകേരളം സാക്ഷ്യം വഹിക്കുകയാണ്.

കൊറോണ വ്യാപനത്തിന്റെ അതിജീവനത്തിനായി ലോകരാഷ്ട്രങ്ങൾ ഉണർന്ന് ഒറ്റമനസോടെ പ്രവർത്തിക്കുമ്പോൾ അതിനിടയിലും സന്യസ്തരെ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ, സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വാർത്തകളും വൃത്തികെട്ട പദപ്രയോഗങ്ങളും നിരത്തിക്കാണിക്കുന്ന ചിലർക്കൊപ്പം പിറകെ പായുന്ന കുറെ മഞ്ഞപ്പത്രങ്ങളും, പത്രസ്വാതന്ത്ര്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ച് അവഹേളനത്തിനും അധിക്ഷേപത്തിനും വേണ്ടി അടിവരയിട്ട് ആദ്യ പേജിൽ ഉയർത്തിക്കാട്ടുന്ന അധ:പതിച്ച മാധ്യമസംസ്കാരവും അത് സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കുന്നവരും നമ്മുടെ മുന്നിൽ നിലനിൽക്കുകയാണ്. ചിലപ്പോൾ അത് നിങ്ങളുടെ മനസ്സിൽ നീറുന്ന ചില സഫലമാകാത്ത കാര്യങ്ങളുടെ പ്രതിഫലനമാകാം, മുറിവേറ്റ മനസ്സിന്റെ വികാരപ്രകടനമാകാം, ചില പ്രത്യയശാസ്ത്രങ്ങളുടെ പിന്തുണയിൽ ചെയ്തുകൂട്ടുന്ന വിഡ്ഢിത്തങ്ങളാകാം. എന്തായാലും, തോൽക്കാൻ ഞങ്ങൾക്കു മനസ്സില്ല. കാരണം കർത്താവ് സൂസന്നക്കും ജൂഡിത്തിനും കൊടുത്തതു പോലെ ഞങ്ങളുടെ മൗനനൊമ്പരങ്ങൾക്കും വിജയം നല്കും. നിങ്ങൾ എത്രയെത്ര വളച്ചൊടിച്ചാലും സത്യം സത്യമായിരിക്കും.

പാരീസിലെ തെരുവോരങ്ങളിൽ, മഹാമാരിയിൽ പിടഞ്ഞുവീണ ലക്ഷങ്ങളുടെ അടുത്തേക്ക് മരുന്നുമായി കടന്നുചെന്ന ഒരുകൂട്ടം സന്യാസിമാർ, സമൂഹത്തിൽ കുന്നുകൂടിയ പാപങ്ങളുടെ ദുരന്തഫലം അനുഭവിക്കാൻ തെരുവോരങ്ങളിൽ വലിച്ചെറിയപ്പെട്ട കുരുന്നുകളെ വാരിയെടുത്ത് ജീവന്റെ കാവലായി മാറിയ സന്യാസിനികൾ, അവരോട് നാല് പതിറ്റാണ്ടുകൾ മുന്നേ വി. വിൻസെൻറ് ഡി പോൾ പറഞ്ഞു: “അവർ നിങ്ങളെ അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും; എങ്കിലും ഒന്നും ശബ്ദിക്കേണ്ട. തിരികെ വന്ന് സക്രാരിയിലെ നാഥനോട് എല്ലാം പറയുക.”

കൽക്കട്ടയിലെ ചേരികളിലേക്ക് പാവങ്ങൾക്കായി പണക്കാരന്റെ മുറ്റത്ത് പാത്രവുമായി ചെന്ന മദർ തെരേസക്കു ലഭിച്ച പ്രതിഫലം നോബൽ സമ്മാനം അല്ലായിരുന്നു. ആക്രോശങ്ങളും ആട്ടും തുപ്പുമായിരുന്നു. സന്യാസിനീ സമൂഹങ്ങൾ അധിക്ഷേപവും അപവാദവുമൊന്നും ആദ്യമായി കേൾക്കുന്നതല്ല. ആക്രോശങ്ങളെയും അവഹേളനങ്ങളെയും ആരാധനയായി മാറ്റാൻ യേശു ഞങ്ങളെ പഠിപ്പിച്ചിരുന്നു. “പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കേണമേ.”

അന്നും ഇന്നും സന്യസ്തരിൽ കുറവുകളുണ്ട്, ഇല്ലായ്മകളുണ്ട്. കുറവുകളെല്ലാം നിറവാക്കുന്ന, പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുന്ന തമ്പുരാനുള്ള ദൃഢവിശ്വാസത്തിലാണ് ഞങ്ങൾ മുന്നോട്ടു നീങ്ങുന്നത്. കർത്താവ് തെരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാൾ ഒറ്റുകാരൻ ആയിരുന്നല്ലോ. എങ്കിലും ഒറ്റുകാരനെ, ലോകത്തിലെ ഏറ്റവും വലിയ തെറ്റായി തമ്പുരാൻ വിളിച്ചുപറഞ്ഞില്ല. അത് ദൈവഹിതമാണെന്നു മാത്രം അവിടുന്ന് പറഞ്ഞു. എന്നിട്ടും തിരിച്ചുവന്നാൽ മാറോട് ചേർത്ത് സ്വീകരിക്കാൻ അവിടുന്ന് തയ്യാറായിരുന്നു. ആ തിരുപ്പാതകളാണ് ഞങ്ങൾ പിന്തുടരുന്നത്.

ആക്രോശങ്ങളുടെയും അവഗണനകളുടെയും ഒക്കെ നടുവിൽ ഒന്ന് ഓർക്കുക, ഞങ്ങൾ സന്യസ്തർ ശുശ്രൂഷിക്കുന്ന അച്ഛനമ്മമാർ നിങ്ങളുടെ മാതാപിതാക്കളാണ്. ഞങ്ങൾ ഭക്ഷണം കോരിക്കൊടുക്കുന്ന പിഞ്ചോമനകൾ നിങ്ങളുടെ മക്കളാണ്. ഞങ്ങള്‍ സഹായിക്കുന്ന ഭിന്നശേഷിയുള്ളവർ നിങ്ങളുടെ സഹോദരങ്ങളാണ്. ഞങ്ങൾ പഠിപ്പിക്കുന്ന പിഞ്ചോമനകൾ നിങ്ങളുടെ മക്കളാണ്. ഞങ്ങൾ ശുശ്രൂഷിക്കുന്ന രോഗികൾ നിങ്ങളിൽ പലരുമാണ്. പ്രാർത്ഥിക്കുന്നത് നമ്മുടെ ലോകത്തിന്റെ ഐശ്വര്യത്തിനാണ്. അതായത് നിങ്ങളുടെ ഐശ്വര്യത്തിന്. ഇവയിൽ എന്തു തെറ്റിനാണ് നിങ്ങൾ ഇത്രമാത്രം പരിഹസിക്കുന്നത്? ഞങ്ങളിൽ പലരും നിങ്ങളുടെ സഹപാഠികളും സഹോദരിമാരും ബന്ധുക്കളും പ്രിയപ്പെട്ടവരുമല്ലേ? എന്നിട്ടും എന്തേ ഇത്രമാത്രം ആട്ടലുകൾ?

ഒരുലക്ഷത്തിലേറെ സന്യസ്തർ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി ഈ ഭൂവിൽ നിലകൊള്ളുന്നു. തന്റെ ദൈവവിളിയിൽ ഏറ്റവുമധികം സന്തോഷവതികളായി, സമർപ്പണത്തിൽ ശ്രദ്ധ കൊടുത്ത് ലോകത്തിനു വേണ്ടി ഇന്നും എന്നും പ്രാർത്ഥിച്ചുകൊണ്ട്. ഒന്നും ഞങ്ങളെ തളർത്തുന്നില്ല. കാരണം വിളിച്ചതും പിന്തുടരുന്നതും നയിക്കുന്നതും ക്രിസ്തുവാണ്. ആ ലക്ഷ്യം മാറിപ്പോയവർ തങ്ങളുടെ വായിൽ നിന്ന് വരുന്നതെന്തെന്നു മനസിലാക്കുന്നില്ല. ക്രിസ്തു പറയുന്നുണ്ട്, “ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്” എന്ന്. ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ വീണ്ടും നിർബന്ധിക്കുന്നു. ഇനിയും ഞങ്ങൾ അവിടുത്തോടൊപ്പം യാത്ര തുടരും.

സി. സോണിയ കെ. ചാക്കോ ഡി.സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.