40 വർഷങ്ങളായി പാവപ്പെട്ടവരെ സേവിക്കുന്ന മിഷനറി വൈദികൻ

66-കാരനായ ഫാ. വിക്ടർ ലിവോറി തന്റെ ജീവിതത്തിന്റെ പകുതിയിലേറെയും ഇന്ത്യയിലും പാക്കിസ്ഥാനിലും പെറുവിലും വളരെ ദരിദ്രനായി ജീവിച്ചു. പെറുവിൽ ‘എൽ പാരൈസോ’ എന്നറിയപ്പെടുന്ന ഒരു പ്രദേശത്ത് ഇന്നും ദരിദ്രർക്കായി ജീവിക്കുകയാണ് ഈ മിഷനറി വൈദികൻ.

തെക്കൻ യൂറോപ്പിലെ മാൾട്ടയിലാണ് അദ്ദേഹം ജനിച്ചത്. 40 വർഷത്തിലധികം മിഷനറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അതിൽ 32 വർഷം പെറുവിലെ പാവപ്പെട്ടവരുടെ സേവനത്തിനായി താൻ നൽകിയിട്ടുണ്ടെന്നും ഫാ. ലിവോറി വെളിപ്പെടുത്തുന്നു.

പെറുവിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ (പിഎംഎസ്) പ്രസിഡന്റാണ് ഫാ. ലിവോറി. നവംബർ 2022 വരെ അദ്ദേഹം ആ ചുമതല വഹിക്കും. തുടർന്ന് അദ്ദേഹം രാജ്യത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അരെക്വിപയിലെ ഡിപ്പാർട്ട്‌മെന്റിലേക്കു പോയി അവിടെ തന്റെ സുവിശേഷവേല തുടരും. ഒ‌എം‌പി-യിലെ തന്റെ സേവനത്തിനു പുറമേ സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന നിരവധി സൂപ്പ് കിച്ചണുകളെ ഈ പുരോഹിതൻ പിന്തുണക്കുന്നു.

ജനവാസ കേന്ദ്രങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാനും  കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ ലഭിക്കാനും പ്രയാസമാണെന്ന് ഈ വൈദികൻ പറയുന്നു. “ആ സ്ഥലങ്ങളിൽ പെട്ടെന്ന് ആളുകൾക്ക് അവരുടെ കൈയെത്തും ദൂരത്ത് വെള്ളമില്ല. അവർ വെള്ളം ശേഖരിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്” – അദ്ദേഹം പറയുന്നു.

ഈ 40 വർഷത്തിനിടയിൽ, അദ്ദേഹം അപകടഭീതി കൂടാതെ വിദൂരപ്രദേശങ്ങളിലേക്കു വരെ മിഷൻ പ്രവർത്തനങ്ങൾക്കായി പോയിട്ടുണ്ട്. കാരണം ക്രിസ്തു തന്നോടൊപ്പമുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. വലിയ അപകടങ്ങളിൽ നിന്നു പോലും ദൈവം തന്നെ രക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.