
ആ ഞായറാഴ്ച പാലാ പട്ടണം കരഞ്ഞു. അസാധാരണമായ രീതിയിൽ പാവങ്ങൾക്ക് വേണ്ടി ദൈവത്തിനു മുമ്പിൽ കരഞ്ഞ ഒരു മനുഷ്യന്റെ ദേഹവിയോഗത്തിൽ പാലാ നെടുവീർപ്പെട്ടു. പാവങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച ഒരു നല്ലിടയൻ ദൈവപിതാവിന്റെ മടിയിലേക്കു മടങ്ങി. 2014 മെയ് നാല് ഞായറാഴ്ച രാവിലെ 11:30 ഉത്ഥിതനിൽ ഉയിർക്കാൻ പാവങ്ങളുടെ സ്വന്തം കൈപ്പൻപ്ലാക്കൽ അബ്രാഹമച്ചൻ നിത്യതയിൽ ചേർന്നു. ആ പാവനാത്മാവ് പറന്നകന്നിട്ട് ഇന്നു 11 വർഷം തികയുന്നു.
“എന്റെ മക്കളെ, പാവങ്ങളെ മറക്കരുത്. പാവങ്ങളെ മറന്നാൽ ദൈവം നമ്മെ മറക്കും; പാവങ്ങൾ നമ്മുടെ സമ്പത്താണ്. പാവങ്ങൾ ദൈവത്തിന്റെ കൂദാശയാണ്. പ്രിയ മക്കളെ, നിങ്ങൾ വളർന്നു പോയേക്കാം. എന്നാൽ നിങ്ങളുടെ സമ്പത്ത് പാവങ്ങളാണെന്ന് ഓർക്കുക.” കരുണയുടെ സുവിശേഷഷത്തിന് ജീവിതംകൊണ്ട് വ്യാഖ്യാനം നൽകിയ ബഹു. അബ്രാഹം കൈപ്പൻപ്ലാക്കലച്ചൻ തന്റെ ആത്മപ്രിയരായ സ്നേഹഗിരിമക്കളെ ഓർമ്മിപ്പിച്ചതാണ് ഈ വാക്കുകൾ.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം CCC 2444 നമ്പറിൽ “സഭയ്ക്ക് ദരിദ്രരോടുള്ള താത്പര്യം അവളുടെ നിരന്തരമായ പാരമ്പര്യത്തിന്റെ ഭാഗമാണ്.” സുവിശേഷ ഭാഗ്യങ്ങളുടെയും, യേശുവിന്റെ ദാരിദ്ര്യത്തിന്റെയും, ദരിദ്രരോടു അവിടുത്തേക്കുള്ള താത്പര്യത്തിന്റെയും സുവിശേഷത്താൽ പ്രചോദിതമാണ് ഈ സ്നേഹം. ദരിദ്രരോടുള്ള താത്പര്യം അദ്ധ്വാനിക്കാനുള്ള കടമയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. “ആവശ്യത്തിൽ പെട്ടവർക്കു സഹായം നൽകാൻ വേണ്ടിയാണത്” എന്നു പഠിപ്പിക്കുന്നു.
പാലാ ളാലം സെന്റ് മേരീസ് പള്ളിയിൽ വികാരിയായി ശുശ്രൂഷ ചെയ്യുന്ന അവസരത്തിൽ അബ്രാഹം അച്ചൻ പാലാ പട്ടണത്തിൽ അലഞ്ഞു തിരിയുന്ന അനാഥ ബാല്യങ്ങളെ കണ്ട് മനസ്സലിഞ്ഞ് 1959 ഏപ്രിൽ 5-ന് പാലായിൽ ‘ബോയ്‌സ് ടൗൺ’ എന്ന സ്ഥാപനം ആൺകുട്ടികൾക്കായും 1963 ആഗസ്റ്റ് 15-ന് അച്ചന്റെ സ്വന്തം ഇടവകയായ കൊഴുവനാലിൽ ‘ഗേൾസ് ടൗൺ’ എന്ന സ്ഥാപനം പെൺകുട്ടികൾക്കായും അച്ചൻ തുടങ്ങി. വിദ്യാഭ്യാസവും സംരക്ഷണവും ലഭിക്കുവാൻ സാഹചര്യമില്ലാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് വേണ്ടത്ര സുരക്ഷിതത്വവും സംരക്ഷണവും നൽകുക, അവരെ സ്നേഹിച്ചു വളർത്തുക, വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകി അവരെ സ്വയം പര്യാപ്‌തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ചൻ ഈ സ്ഥാപനങ്ങൾ ആരംഭിച്ചത്.
ഈ ലോകത്ത് കരുണയുടെ മനോഹാരിത തീർക്കാൻ പാലാ രൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ പാലായിലെ പരുമലക്കുന്നിൽ സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന് 1969 മെയ് 24-ന് രൂപം നൽകി. വിശുദ്ധ കുർബാനയിൽ നിന്നും ചൈതന്യം സ്വീകരിച്ചുകൊണ്ട് ഈശോയോട് ചേർന്ന് ഈശോയുടെ പാവങ്ങൾക്കായുള്ള സ്വയം അർപ്പണമാണ് മിഷനറി സന്യാസിനെ സമൂഹത്തിന്റെ കാരിസം.
“ഒരു സ്നേഹഗിരി മിഷനറി സന്യാസിനീ സക്രാരിയിലും, ബലിപീഠത്തിലും ദിവ്യകാരുണ്യ സ്വീകരണത്തിലുമുള്ള ഈശോയെ കണ്ടുകൊണ്ടുമാത്രം തൃപ്തിപ്പെടരുത്. നടന്ന് കഷ്ടപ്പെട്ടും, അദ്ധ്വാനം കൊണ്ടു വലഞ്ഞും, സങ്കടത്താൽ കരഞ്ഞും, ആവലാതി പറഞ്ഞും ആ തെരുവീഥിയിൽക്കൂടി ആ ഊടുവഴികളിൽക്കൂടി കടന്നുപോകുന്ന ഓരോ സഹോദരങ്ങളിലും മറഞ്ഞിരി ക്കുന്ന ഈശോ നമ്മെ തുറിച്ചു നോക്കുന്നു. അവർക്ക് നാം ആശ്വാസം കൊടുക്കണം. അതാണ് ആ നോട്ടത്തിന്റെ ലക്ഷ്യം. സംസാരിക്കാത്ത, മറുപടി പറയാത്ത ക്രിസ്തുവിനെ കാണുവാൻ വളരെ എളുപ്പമാണ്. എന്നാൽ ഒരു സ്നേഹഗിരി മിഷനറി സന്യാസിനി സംസാരിക്കുന്ന, മറുപടി പറയുന്ന ക്രിസ്തുവിനെ കാണണം. അതാണ് അവളുടെ ലക്ഷ്യം.” എന്ന് അച്ചൻ സഹോദരിമാരെ ഓർമ്മിപ്പിച്ചിരുന്നു.
‘ഈശോ മാത്രം’ എന്നതാണ് സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ ആപ്തവാക്യം. ഈ ആദർശ വാക്യത്തെ അബ്രാഹച്ചൻ 1970 ൽ സിസ്റ്റേഴ്സിനു നൽകിയ ക്ലാസ്സിൽ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “ഈശോ മാത്രമാകുന്നു നമ്മുടെ സഹായവും ശക്തിയും. ആശ്വാസങ്ങൾ നഷ്ടപ്പെടാം, സന്തോഷങ്ങൾ ദുഃഖമായി മാറാം, അധികാരികൾ നമ്മെ തെറ്റിദ്ധരിച്ചേക്കാം, കൂട്ടുകാർ നമ്മെ ഉപേക്ഷിച്ചേക്കാം, മറ്റുള്ളവർ വിമർശിച്ചേക്കാം, സ്ഥാനമാനങ്ങൾ കൈവിട്ടു പോയേക്കാം, രോഗം നമ്മെ അലട്ടിയേക്കാം, പ്രലോഭനങ്ങൾ നമ്മെ ശല്യപ്പെടുത്തിയേക്കാം, മനഃസ്സമാധാനം ഇല്ലാതായേക്കാം, എന്നാൽ നമ്മുടെ ഉറ്റ സ്നേഹിതനായ ഈശോ നമ്മെ നയിക്കുവാൻ നമ്മോടൊപ്പമുണ്ട്. അപ്പോൾ നാം ഈശോയോടുകൂടി മാത്രമാണ് എന്ന അനുഭവം നമുക്കുണ്ടാകും.”
മറ്റൊരിക്കൽ “വത്സല മക്കളേ, നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത ഏക സ്നേഹിതൻ ഈശോ മാത്രമാണ്. നാം എവിടെ ചെന്നാലും, ഒരിക്കലും നമ്മെ വിട്ടുപിരിയാത്ത യാതൊരു മാറ്റവുമില്ലാത്ത അനർഗ്ഗളമായ സ്നേഹം നമ്മിലേക്ക് ചൊരിയുന്ന ഏക വ്യക്തി ഈശോ മാത്രമാണ്. ഈശോയെ ഹൃദയം നിറച്ച് സ്നേഹിക്കുക.” എന്നും അച്ചൻ ഓർമ്മിപ്പിക്കുന്നു.
കാരുണ്യത്തിന്റെ നീരുറവ മനുഷ്യഹൃദയങ്ങളിലേക്ക് വീണ്ടും ഒഴുക്കാൻ കൈപ്പൻപ്ലാക്കലച്ചൻ 1994-ൽ മലയാറ്റൂരിൽ ‘ദൈവദാൻ സന്യാസിനീ സമൂഹം’ സ്ഥാപിച്ചു.
അബ്രാഹമച്ചന്റെ മൃതസംസ്‌കാര വേളയിൽ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കത്തോലിക്കാ ബാവാ പറഞ്ഞതുപോലെ, “ഫ്രാൻസീസ് മാർപാപ്പാ, നമ്മുടെ ദേശത്ത് എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇവിടെ വന്ന് അച്ചന് അന്തിമോപചാരമർപ്പിക്കുമായിരുന്നുവെന്നതിന് യാതൊരു സംശയവുമില്ല. കാരണം അത്രമാത്രം ധന്യമാണ് ഈ ജിവിതം.”
ദരിദ്രർക്കുനേരെയുള്ള ഈശോയുടെ പ്രത്യേക സ്നേഹത്തെ കാരുണ്യത്തിന്റെ ജീവ സുവിശേഷമാക്കാൻ ഫ്രാൻസീസ് പാപ്പാ കരുണയുടെ ജൂബിലി വർഷം സമാപിച്ചവസരത്തിൽ ലോകം മുഴുവനുമുള്ള ക്രിസ്തീയ വിശ്വാസികൾ ക്രിസ്തുവിന്റെ ഉപവിയുടെ ഉന്നതരായ സാക്ഷികളായി മാറാൻ ഉപകരിക്കട്ടെ എന്ന ഉദ്ദേശത്തോടെ ദരിദ്രർക്കായുള്ള ആഗോള ദിനം 2017 ൽ സ്ഥാപിച്ചു. ദരിദ്രർ ഒരു വിഷമപ്രശ്നമല്ല പ്രത്യുതാ, സുവിശേഷത്തിന്റെ സത്തയെ മനസ്സിലാക്കാനും, പ്രായോഗീകമാക്കാനും സമുക്ക് ലഭിക്കുന്ന സ്രോതസ്സാണന്നു പാപ്പാ പഠിപ്പിച്ചു. വല്ലപ്പോഴുമുള്ള ഒരു സേവന പ്രവർത്തനമല്ല; ദരിദ്രരുമായുള്ള സത്യസന്ധമായ കണ്ടുമുട്ടലും പങ്കുവയ്പ്പും ഒരു ജീവിതരീതിയായി മാറ്റണമെന്നും ഈ പ്രവർത്തികളിലാണ് നമ്മുടെ പ്രാര്‍ത്ഥനയുടെയും, ശിഷ്യത്വത്തിലേക്കുള്ള യാത്രയുടെയും, മാനസാന്തരത്തിന്റെയും സുവിശേഷ സത്യം നിര്‍ണ്ണയിക്കപ്പെടുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു .
ഇവിടെയാണ് നമ്മൾ നമ്മുടെ കരംകൊണ്ട് ഈശോയുടെ ശരീരം സ്പർശിക്കുന്നത്. അതിനാൽ ബഹു. കൈപ്പൻപ്ലാക്കൽ അച്ചൻ പറയുന്നതുപോലെ “ഒരു നനഞ്ഞ കൈത്തൂവാലയായി വേദനിക്കുന്നവരിലേക്ക് ഈശോയുടെ സ്നേഹവുമായി നാം കടന്നുചെല്ലണം. ആശ്വാസമില്ലാതെ അലയുന്ന ആത്മാക്കളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് – സന്തോഷിപ്പിച്ച്, അവരുടെ കണ്ണീരൊപ്പിയ ആ ആർദ്രഹൃദയമാകുന്ന തൂവാലയും കൊണ്ടായിരിക്കണം അനുദിന ദിവ്യബലിയിൽ നാം ഈശോയെ സമീപിക്കുവാൻ.”
ദിവ്യകാരുണ്യ അൾത്താരയിൽ നിന്നും ദൈവത്തിന്റെ സ്നേഹം മുഴുവനും വാങ്ങിച്ചെടുത്ത് പാവങ്ങൾക്കായി മുറിച്ചു നൽകിയ വന്ദ്യപുരോഹിത ശ്രേഷ്ഠാ പ്രണാമം!
ഫാ. ജയ്സൺ കുന്നേൽ MCBS