ഫാ. തോമസ് കോട്ടൂരും സി. സെഫിയും എത്രയോ വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു!

അഭയാക്കേസിലെ തിരുവനന്തപുരം സിബിഐ വിചാരണ കോടതി വിധി മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ തുടർന്ന് ഫാ. തോമസ് കോട്ടൂരിനും സി. സെഫിക്കും ജാമ്യം അനുവദിച്ചു. ഇത് സംബന്ധിച്ച് ബിഷപ്പ് തോമസ് തറയിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.

“അഭയക്കേസിലെ വിധി മരവിപ്പിച്ചു”

സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു… സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്നു ഞാൻ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല, അവർക്കെതിരെ സിബിഐ കോടതി നടത്തിയ വിധി മുഴുവൻ ഞാൻ വായിച്ചുനോക്കി. തെളിവുകളില്ലാതെ എങ്ങനെ വ്യക്തികളെ ജീവപര്യന്തം തടവിലിടാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന കേസ് കൂടിയാണിത്. എന്നിട്ടും ഏതെങ്കിലും മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധിച്ചോ? ഇല്ല. കാരണം കുറ്റാരോപിതർ വൈദികനും കന്യാസ്ത്രീയുമാണല്ലോ.

സമീപകാല ചരിത്രത്തിൽ പൊതുസമൂഹത്താൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട ഒരു സ്ത്രീയാണ് സി. സെഫി. ഒരു സ്ത്രീപക്ഷവാദിയും അവർക്കെതിരെ നടന്ന അപമാനങ്ങളെക്കുറിച്ചു ഒരു വാക്കും പറഞ്ഞില്ല. ആ അപമാനങ്ങൾക്കു നടുവിൽ അവർ പുലർത്തിയ ആത്മീയ ശാന്തത വിസ്മയനീയമാണ്!

ഒരു സംശയം മാത്രം. ഈ കേസിലെ കുറ്റാരോപിതർ ഒരു വൈദികനും കന്യാസ്ത്രീയും അല്ലായിരുന്നെങ്കിൽ മാധ്യമങ്ങളും സിബിഐ കോടതിയും കുറേക്കൂടെ നീതിപൂർവമായ നിലപാട് സ്വീകരിക്കുകയില്ലായിരുന്നോ?

നമ്മുടെ ക്രൂരതകൾക്ക് ആര് പ്രായശ്ചിത്തം ചെയ്യും?

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.