വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: നാല്പത്തിരണ്ടാം ദിനം

ജിന്‍സി സന്തോഷ്‌

അന്ന് കാൽവരിയിൽ മൂന്നു കള്ളന്മാർ കുരിശിലേറ്റപ്പെട്ടു. ഹൃദയങ്ങൾ കട്ടെടുത്തതിന് ക്രിസ്തുവും വസ്തുക്കൾ കട്ടെടുത്തതിന് മറ്റ് രണ്ടു പേരും. ക്രിസ്തുവിന്റെ കുരിശിലെ ആദ്യമൊഴി ഇരുവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാപ്പ് കൊടുത്തു പ്രാർത്ഥിച്ച വാക്കുകളായിരുന്നു അത്.

കഠിനയാതനയിലും മാപ്പ് കൊടുത്ത് പ്രാർത്ഥിക്കണമെങ്കിൽ ക്രിസ്തു അസാധാരണ മനഷ്യൻ എന്ന് വലതുവശത്തെ കള്ളൻ മനസ്സിലാക്കി. എന്നാല്‍ ഇടതുവശത്തെ കള്ളന് അത്  മനസ്സിലായില്ല; അഥവാ അവൻ അത് അവഗണിച്ചു. കുരിശിൽ നിന്ന് താഴേക്ക് ഇറങ്ങാൻ അവൻ യാചിച്ചു കൊണ്ടിരുന്നു. വലതുവശത്തെ കള്ളൻ തന്നെ മുകളിലേക്ക് എടുക്കാൻ പ്രാർത്ഥിച്ചു.

രണ്ടാമത്തെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടി. പറുദീസയിൽ തന്നോടൊപ്പം കൂട്ടുചേരാൻ
ക്രിസ്തു നല്ല കള്ളനെ ക്ഷണിച്ചു. “നീ ഇന്ന് എന്നോടു കൂടെ പറുദീസയിലായിരിക്കും” (ലൂക്കാ 23:43).

ആദ്യം വന്നവർ മുതൽ അവസാനം വന്നവർ വരെ ഒരേ ദനാറ എല്ലാ പണിക്കാർക്കും ഒരേ പോലെ നൽകുന്ന നീതിയാണല്ലോ ദൈവത്തിന്റേത്. നീ അവനിലേക്ക്  അവസാന മണിക്കൂറിൽ പ്രവേശിച്ചാലും നിന്നെ കാത്തിരിക്കുന്ന ആത്മീയ അനുഭൂതികളുടെ ദനാറ ഒന്നു തന്നെയാണ്. പക്ഷേ, “യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ” (ലൂക്കാ 23:43). അത്തരമൊരു അവസരം എല്ലാവർക്കും ലഭിക്കണമെന്നില്ല. മാത്രമല്ല, അങ്ങനെ ഒരു പ്രാർത്ഥന പ്രാണൻ വെടിയാൻ നേരത്ത് ഉരുവിടണമെങ്കിൽ ഒരുപാട് ആന്തരിക ബലം ആവശ്യമുണ്ട്.

ജീവിതകാലത്ത് പറഞ്ഞു ശീലിക്കാത്ത ഒന്ന് മരണസമയത്ത് നീ പറയില്ല. ജീവിതകാലത്ത് ചേർത്തു പിടിക്കാത്ത ക്രിസ്തുവിനെ മരണസമയത്ത് ചേർത്തുപിടിക്കുക എളുപ്പമല്ല. മൂന്നാണ്ട് കൂടെ നടന്നവർ എല്ലാവരും ഇടറിയോടിയപ്പോൾ ഒരിക്കലും കൂട്ടുചേരാൻ കഴിയാതിരുന്നവൻ ജീവിതയാത്രയുടെ അവസാന മണിക്കൂറിൽ തന്റെ ഒറ്റവാക്കിനാൽ നീതികരിക്കപ്പെട്ട് ക്രിസ്തുവിനൊപ്പം പറുദീസ സ്വന്തമാക്കി. കൂടെ നടന്നാൽ കൂട്ടുചേർക്കണമെന്നില്ല; നിന്റെ ഉള്ളം ക്രൂശിതനോട് ചേർത്തുവയ്ക്കണം.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.