പുരോഹിതൻ – ദൈവസ്നേഹം നിറഞ്ഞു കവിഞ്ഞൊഴുക്കേണ്ടവൻ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അറുപത്തിരണ്ടാം ദിനം, ജൂലൈ 07, 2022

“പുരോഹിതൻ ദൈവസ്നേഹം നിറഞ്ഞു കവിഞ്ഞൊഴുക്കുന്നവനായിരിക്കണം” – ഫാ. മാത്യു ആലക്കളം.

എസക്കിയേൽ പ്രവാചകന്റെ പുസ്തകം നാൽപത്തിയേഴാം അധ്യായത്തിൽ, ദൈവാലയത്തിനടിയിലൂടെ ഒഴുകുന്ന ഒരു നദിയെക്കുറിച്ച് പറഞ്ഞുവയ്ക്കുന്നു. നദി കടന്നുപോകുന്ന വഴികളിലെല്ലാം ജീവന്റെ സമൃദ്ധി നൽകിക്കൊണ്ട് കടലിലെ ജലത്തെ ശുദ്ധമാക്കാനായി ഒഴുകുന്ന നദി. അതുപോലെ ഒരു നദിയായി മാറാനുള്ളതാണ് ഓരോ ദൈവവിളിയും. ഇപ്രകാരം ദൈവജനത്തിനും, വളരെ പ്രത്യേകമായി ദിവ്യകാരുണ്യ മിഷനറി സഭക്കും വേണ്ടി ഒരു നദിയായിത്തീർന്ന ഒരു പുരോഹിതനാണ് മാത്യു ആലക്കളത്തിലച്ചൻ.

‘ഒരു പുരോഹിതൻ ദൈവസ്നേഹം നിറഞ്ഞു കവിഞ്ഞൊഴുക്കുന്നവനായിരിക്കണം’ എന്ന് ഒരിക്കൽ അച്ചൻ പറയുകണ്ടായി. ഒന്നു ചിന്തിച്ചാൽ ദൈവസ്നേഹം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു ജീവിതം നയിച്ച വ്യക്തിയാണ് ആലക്കളത്തിലച്ചൻ. തന്നെ സമീപിച്ചവർക്കെല്ലാം ദിവ്യകാരുണ്യാരാമത്തിൽ നിന്നൊഴുകുന്ന ഒരു നദി പോലെ, നിരാശ നിറഞ്ഞ ജീവിതങ്ങൾക്ക് ഉണർവിന്റെ പുതുജലമായും ഈശോയെ അറിയാത്ത ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്, ഒരു ശിഷ്യനായി കടന്നുചെല്ലാൻ ആഗ്രഹിക്കുന്ന സഹപുരോഹിതർക്ക് പ്രചോദനം നൽകിയും ദിവ്യസക്രാരിയിൽ നിന്ന് ആരംഭിച്ച് ആ നദി ഒഴുകുകയാണ്. ഈശോയെ എല്ലാവർക്കും കൊടുക്കാൻ ജീവിത-പ്രർത്തനമേഖലകൾ വഴി ഹൃദയങ്ങളിൽ വചനത്തിന്റെ ചൈതന്യം നിറച്ച് തന്നെ കണ്ടുമുട്ടുന്നവർക്കും താൻ കണ്ടുമുട്ടുന്നവർക്കും ഒരു നദിയുടെ കുളിർമ – പുതുജീവൻ നൽകാൻ ഓരോ സഭാമക്കൾക്കും സാധിക്കട്ടെ.

ബ്ര. ആൽവിൻ ചെറുപ്ലാവിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.