സ്നാപകചൈതന്യം നിറഞ്ഞ മത്തായി അച്ചൻ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപത്തിനാലാം  ദിനം, ജൂൺ 19, 2022

ദിവ്യകാരുണ്യ മിഷനറി സഭാനിയമത്തിൽ ആലക്കളത്തിൽ മത്തായി അച്ചന്റെ വ്യക്തിത്വത്തെ “കാറ്റത്തുലയാത്ത ഞാങ്ങണ” (ലൂക്കാ 7:24) പോലുള്ള
സ്നാപകയോഹന്നാനോടാണ് താരതമ്യം ചെയ്തിരിക്കുന്നത്. സ്നാനാപകന്റെ ജീവിതശൈലി പ്രാവർത്തികമാക്കിയ ആലക്കളത്തിലച്ചന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളായി മൂന്നു കാര്യങ്ങൾ സഭാനിയമ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു:

1. താപസജീവിതം
2. ആത്മാക്കൾക്കു വേണ്ടിയുള്ള അടങ്ങാത്ത ദാഹം
3. പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങളെ ശ്രവിച്ചുകൊണ്ടുള്ള ജീവിതം

ലോകരക്ഷകനായ ഈശോമിശിഹായ്ക്ക് വഴിയൊരുക്കാൻ വന്നവനാണ് സ്നാപകയോഹന്നാനെങ്കിൽ ദിവ്യകാരുണ്യ മിഷനറി സഭ സഞ്ചരിക്കേണ്ട പാത വെട്ടിയുണ്ടാക്കിയ ‘വഴിയൊരുക്കിയവന്‍’ ആയിരുന്നു ആലക്കളത്തിലച്ചൻ.

സ്വയം ശൂന്യനായി ആത്മാർപ്പണം ചെയ്യുന്ന സ്നാപക ജീവിതശൈലി താപസജീവിതത്തിലൂടെയും ദൈവാത്മാവിന്റെ നിമിന്ത്രണങ്ങളെ അനുനിമിഷം ശ്രവച്ചുകൊണ്ടും ആലക്കളത്തിലച്ചൻ നേടിയെടുത്തു. തന്റെ മഹത്വം കാണാതെ ദൈവമഹത്വം തേടിയൊരാള്‍, ദൈവരാജ്യ വ്യാപനത്തിനായി ഒറ്റക്ക് നടക്കാൻ ഭയമില്ലാതിരുന്നവൻ, ദൈവരാജ്യത്തിന്റെ മൂല്യങ്ങളായ ലാളിത്യം, എളിമ, ചെറുമ എന്നിവ ജീവിതത്തില്‍ മനോഹരമായി പ്രതിഫലിപ്പിച്ചവൻ. അതായിരുന്നു ആലക്കളത്തിൽ മത്തായി അച്ചൻ.

ദിവ്യകാരുണ്യസ്നേഹവും അവന്റെ സുവിശേഷവും വളരുക, വളർത്തുക അതായിരുന്നു ആ സഭാതനയന്റെ വിശ്വാസപ്രമാണാവും ജീവിതാദർശവും. ദിവ്യകാരുണ്യസ്നേഹം ലോകാതിർത്തി വരെ എത്തണം. അതിനായി നാം ചെറുതാകണം. ഈശോ കാണിച്ചുതന്ന ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കണം. അവന്റെ ശബ്ദമാകാൻ ആത്മാവിന്റെ നിമന്ത്രണങ്ങളോട് തുറവി സൂക്ഷിക്കണം. ആലക്കളത്തിലച്ചന്റെ സ്നാപകചൈതന്യത്തോടെ നമുക്കും മുന്നോട്ടു നീങ്ങാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.