വളരുന്ന വിവാഹ വിരുദ്ധ സംസ്‌കാരവും കോടതി പരാമര്‍ശങ്ങളും: ഏതാനും വീണ്ടുവിചാരങ്ങള്‍

ഡോ. ഡോമിനിക്ക് വെച്ചൂര്‍

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ സമകാലിക കുടുംബസംസ്‌കാരം ഇപ്പോള്‍ എത്തിനിൽക്കുന്ന അടിയന്തരാവസ്ഥയെ കുറിച്ച് ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ഈ അടുത്ത നാളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യാധാരാ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഉപഭോഗസംസ്‌കാരം വിവാഹത്തെയും കുടുംബത്തെയും ഗൗരവമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു എന്നുള്ള കോടതിയുടെ നിരീക്ഷണം ഒരു മുന്നറിയിപ്പാണ്.

കണ്ണ് തുറപ്പിക്കേണ്ട കോടതി പരാമര്‍ശങ്ങള്‍

ജഡ്ജിമാരായ എ. മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് മൂന്നു കുട്ടികളുടെ പിതാവായ ആലപ്പുഴ സ്വദേശിയായ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളിയാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധിന്യായം. യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ വാദം അംഗീകരിച്ച ആലപ്പുഴ കുടുംബ കോടതി ഈ വിവാഹമോചന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

ഏതു നേരവും വേര്‍പിരിയാവുന്ന തരത്തിലുള്ള കൂടിത്താമസങ്ങള്‍ (ലിവിങ്ങ് ടുഗെതര്‍) കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നുവെന്നും സ്വതന്ത്രജീവിതം ആസ്വദിക്കാന്‍ തടസമാകുന്ന ഒരു തിന്മയും ദുരാചാരവുമായിട്ടാണ് യുവതലമുറ വ്യവസ്ഥാപിത വിവാഹത്തെ കാണുന്നതെന്നും കോടതി വ്യക്തമാക്കി. ഭാര്യ എന്നാല്‍ ‘എന്നേയ്ക്കുമുള്ള ബുദ്ധിപരമായ മുതല്‍ക്കൂട്ട്’ (Wife = Wise Investment For Ever) എന്ന പഴയ സങ്കല്പത്തിനു പകരം ‘അന്തമില്ലാത്ത ആശങ്ക’ (Wife = Worry Invested For Ever) എന്ന പുതിയ നിര്‍വചനം വ്യാപകമാകുന്നു. വഴിവിട്ട ബന്ധത്തിനു വേണ്ടി ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാന്‍ കോടതിയുടെ സഹായം തേടാനാവില്ല എന്നുപറഞ്ഞാണ് ഹൈക്കോടതി വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതിലുള്ള ആശങ്ക പങ്കുവച്ചത്. ചെറിയ വഴക്കുകളും വൈകാരിക പ്രതികരണങ്ങളും വിവാഹമോചനം അനുവദിക്കാന്‍ മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീ-പുരുഷബന്ധത്തെ ശാരീരിക ലൈംഗികതയുടെ തലത്തില്‍ മാത്രം തളച്ചിടുന്ന പുത്തന്‍ ചിന്തയും കോടതി തള്ളിപ്പറയുന്നു. ലൈംഗിക പ്രേരണകള്‍ക്ക് സ്വാതന്ത്ര്യം നല്കുന്ന വെറും ആചാരമോ, ശൂന്യമായ ആഘോഷമോ അല്ല വിവാഹമെന്നും കോടതി നിരീക്ഷിച്ചു.

കേരളത്തില്‍ വളര്‍ന്നുവരുന്ന വിവാഹ വിരുദ്ധ സംസ്‌കാരം കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് ശക്തമായിരുന്ന കേരളത്തില്‍ പോലും ജീവിതസാഹചര്യങ്ങളും പരിസരവും വളരെ വേഗത്തില്‍ മാറുകയാണ്. നിസ്സാര കാരണങ്ങളുടെ പേരിലുള്ള വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. കലഹിക്കുന്ന ദമ്പതികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ആശ്രയമില്ലാതെയാകുന്ന വിവാഹമോചിതരും വര്‍ദ്ധിക്കുന്നതോടെ സമൂഹത്തിന്റെ ശാന്തത നഷ്ടമാകുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. മദ്യപാനവും മയക്കുമരുന്നും തകര്‍ക്കുന്ന കുടുംബ ബന്ധങ്ങളും നിരവധിയാണ്. പുതുതലമുറ വിവാഹത്തെ തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു. കേവല കൂടിത്താമസങ്ങളുടെ എണ്ണം കൂടിവരുന്നു. വിവാഹപൂര്‍വ്വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ലൈംഗികാതിക്രമങ്ങളും വിവാഹഭയവും ഇന്ന് സാമാന്യമാകുകയാണ്. മാനവസംസ്‌കാരത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളെ ഇല്ലാതാക്കുന്ന വിവാഹ വിരുദ്ധത ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഇക്കാര്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പോലുള്ള സാമൂഹ്യ-സമ്പര്‍ക്ക മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്ന് പറയാതെ വയ്യ. പ്രത്യേകിച്ച്, പൂര്‍വ്വവിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍, പോണ്‍ സൈറ്റുകള്‍, ന്യൂജെന്‍ സിനിമകള്‍, പ്രൈംടൈം സീരിയലുകള്‍, ബിഗ് ബോസ്‌ പോലുള്ള മെഗാ പ്രോഗ്രാമുകള്‍, കൂടിത്താമസത്തെ മഹത്ത്വവത്ക്കരിക്കുന്ന സിനിമാതാരങ്ങള്‍ എന്നിവയൊക്കെ മേല്‍പ്പറഞ്ഞ സ്വതന്ത്രസംസ്‌കാരത്തെയും ലിബറല്‍ ചിന്തകളെയും പ്രോത്സാഹിപ്പിക്കുന്നു.

കുടുംബം സംസ്‌കാരങ്ങളുടെ പിള്ളത്തൊട്ടില്‍

കുടുംബമാണ് ഏതൊരു സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും എക്കാലത്തെയും ഉറപ്പുള്ള അടിത്തറ. കുടുംബത്തിന്റെ ധാര്‍മ്മികച്യുതിയും അപചയങ്ങളും സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും ഗൗരവമായി ബാധിക്കുന്നുവെന്ന് ചരിത്രപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുടുംബജീവിതം ശിഥിലമായ സംസ്‌കാരങ്ങളൊന്നും ലോകത്തില്‍ നിലനിന്നിട്ടില്ല. ശിഥിലമായ ബന്ധങ്ങളുള്ള കുടുംബങ്ങളില്‍ നിന്നാണ് സാമൂഹികവിരുദ്ധരും കുറ്റവാളികളുമൊക്കെ ഉണ്ടാകുന്നത്. കുടുംബങ്ങള്‍ സുരക്ഷിതമായി നിലനിൽക്കേണ്ടത് രാഷ്ട്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അമ്മയുടെ ഗര്‍ഭപാത്രവും പൊക്കിള്‍ക്കൊടിയും മുലപ്പാലും മടിത്തട്ടും, അപ്പന്റെ നെഞ്ചും പിതാവിനടുത്ത സംരക്ഷണവും മനുഷ്യത്വത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ധാര്‍മ്മികതയുടെയും ദൈവവിശ്വാസത്തിന്റെയും ഉറപ്പുള്ള അടിത്തറയാണ്.

രണ്ടായിരത്തിപതിനേഴില്‍ വിശ്വസുന്ദരിപട്ടം നേടിയ ഹരിയാനാ സ്വദേശിയായ മാനുഷീ ഛില്ലര്‍ എന്ന യുവതിയോട്, ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ജോലിയും ഏറ്റവും വേതനം അര്‍ഹിക്കുന്ന ജോലിയും ഏതാണെന്നു ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം, അത് കുടുംബത്തില്‍ മാതാപിതാക്കളുടെ ശുശ്രൂഷ ആണെന്നുള്ളതാണ്. കുടുംബം തിരുസഭയുടെയും അടിത്തറയാണ്. ‘ഗാര്‍ഹികസഭ’ എന്നാണ് കുടുംബത്തെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിക്കുന്നത്. ”കുടുംബത്തിന്റെ സന്തോഷം സഭയുടെ സന്തോഷമാണ്” എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പായും ഓര്‍മ്മിപ്പിക്കുന്നു.

സന്തുഷ്ട കുടുംബം വിശുദ്ധമായ ഒരു ഓര്‍മ്മയും വികാരവും
കുടുംബം, അതാണ് എല്ലാം. നാളെയുടെ പൗരന്മാര്‍ സ്‌നേഹത്തില്‍ വളരുന്നതും പക്വത പ്രാപിക്കുന്നതും കുടുംബത്തിലാണ്. മനുഷ്യാസ്തിത്വത്തിന്റെ സനാഥത്വവും അനാഥത്വവും ഒരു വ്യക്തി തിരിച്ചറിയുന്നതും കുടുംബത്തിലാണ്. കുടുംബം ഭൂമിയിലെ പറുദീസായാണെന്ന് പൊതുവില്‍ പറയാറുണ്ട്. കുടുംബം ഒരു വാത്സല്യകൂടാരമാണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന മലയാള സിനിമയിലെ ഒരു സംഭാഷണം ഇപ്രകാരമാണ്: “ലോകത്തെവിടെപ്പോയാലും മടങ്ങിവരാന്‍ കൊതിക്കുന്ന ഇടമേത്? അത് കുടുംബമല്ലാതെ മറ്റെന്താണ്.” അത്രമാത്രം എല്ലാ മനുഷ്യര്‍ക്കും വിശുദ്ധമായ ഒരു ഓര്‍മ്മയും വികാരവുമാണ് കുടുംബം. കുടുംബം സ്‌നേഹത്തിന്റെ നിലയ്ക്കാത്ത ആഘോഷമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പായും പഠിപ്പിക്കുന്നു.

വിവാഹവും കുടുംബവും ദൈവസ്ഥാപിതം

എല്ലാ വിശ്വാസ സങ്കല്പങ്ങളിലും കുടുംബം ദൈവികമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമാക്കുന്നു ക്രൈസ്തവ പൈതൃകത്തില്‍. ആദിപുരുഷനെയും ആദിസ്ത്രീയെയും അനുഗ്രഹിച്ചുകൊണ്ട് ദൈവം പറഞ്ഞു: “സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍” (ഉല്പത്തി 1,28). അങ്ങനെ ദൈവം കുടുംബം സ്ഥാപിക്കുകയും അതിന് മൗലികമായ ഒരു ഘടന നല്കുകയും ചെയ്തു. ദൈവം തന്നെ ആദ്യവിവാഹവും ആദ്യകുടുംബവും ആശീര്‍വദിച്ച് അനുഗ്രഹിക്കുകയായിരുന്നു ഇവിടെ. ദൈവമായ കത്താവ് ഏകനായിരുന്ന ആദിപുരുഷന് ചേര്‍ന്ന ഇണയെ വാരിയെല്ലില്‍ നിന്ന് രൂപപ്പെടുത്തി അവന്റെ മുമ്പില്‍ കൊണ്ടുവന്നപ്പോള്‍ അവന്‍ പറഞ്ഞു: “ഒടുവില്‍ ഇതാ, എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും. നരനില്‍ നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരി എന്ന് അവള്‍ വിളിക്കപ്പെടും. അതിനാല്‍ പുരുഷന്‍ മാതാപിതാക്കന്മാരെ വിട്ട് ഭാര്യയോടു ചേരും. പിന്നീട് അവര്‍ ഒറ്റ ശരീരമായിത്തീരും” (ഉല്പ 2, 23-24). പിന്നീട് പുതിയ നിയമത്തില്‍ ഈശോമിശിഹാ ഇതേ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിവാഹത്തിന്റെ ദൈവികപദ്ധതിയും അഭേദ്യതയും വിശദീകരിക്കുന്നുണ്ട് (മത്താ 19,1-11). വി. പൗലോസ് ശ്ലീഹായും വിവാഹത്തിന്റെയും കുടുംബത്തിന്റെയും ദൈവിക സ്ഥാപനവും കൗദാശിക സ്വഭാവവും പരസ്പര സമര്‍പ്പണവും വ്യക്തമാക്കുന്നു (എഫേ. 5,22-33). “വിവാഹം എല്ലാവരുടെയിടയിലും മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ” എന്ന് ഹെബ്രായ ലേഖനവും അനുസ്മരിപ്പിക്കുന്നു (ഹെബ്രാ 13,4).

വിവാഹത്തിന്റെ ദൈവിക അടിത്തറയെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: “സ്രഷ്ടാവ് സ്ഥാപിച്ചതും അവിടുത്തെ നിയമങ്ങളില്‍ അധിഷ്ഠിതവുമായ വൈവാഹിക ജീവിതത്തിന്റെയും സ്‌നേഹത്തിന്റെയും ബലവത്തായ ആ പരസ്പര ഐക്യം അലംഘനീയവും വ്യക്തിപരവുമായ സമ്മതത്താല്‍ അഥവാ ദാമ്പത്യ ഉടമ്പടിയാല്‍ സ്ഥിരീകൃതവുമാണ്. ഈ പരിശുദ്ധ ബന്ധം മാനുഷിക നിശ്ചയങ്ങളെ മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നല്ല. കാരണം ദൈവം തന്നെയാണ് വൈവാഹിക ബന്ധത്തിന്റെ സ്ഥാപകന്‍” (സഭ ആധുനികലോകത്തില്‍, 48).

ധാര്‍മ്മിക അടിത്തറയില്‍ പണിയപ്പെടുന്ന വിവാഹവും കുടുംബവും

വിവാഹവും കുടുംബവും പണിതുയര്‍ത്തേണ്ട ഉറച്ച അടിത്തറ അവയുടെ ധാര്‍മ്മിക അടിത്തറ തന്നെയാണ്. ഇങ്ങനെയുള്ള കുടുംബജീവിതങ്ങളാണ് പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുന്നത്. ഓരോ ദിവസവും ദമ്പതികള്‍ ദാമ്പത്യ വിശ്വസ്തയിലും പരസ്പര സമര്‍പ്പണത്തിലും വളരണം. ചാരിത്രശുദ്ധിയും പാതിവ്രത്യവും വിവാഹബന്ധങ്ങളില്‍ പത്തരമാറ്റ് തിളക്കം നഷ്ടപ്പെടാത്ത സനാതന മൂല്യങ്ങളായിരിക്കട്ടെ. സമ്പൂര്‍ണ്ണവും സമഗ്രവുമായ ആത്മദാനമാണ് ഭാര്യാ-ഭര്‍ത്താക്കന്മാരില്‍ ഓരോ ദിവസവും വളരേണ്ടത്.

സ്ത്രീ-പുരുഷ ലൈംഗികതയും അതിന്റെ പരസ്പര പൂരകത്വവും ദൈവത്തിന്റെ അനന്തമായ പരിപാലനയുടെ ഭാഗവും ദൈവദാനവുമാണെന്നുള്ള ചിന്ത ആഴപ്പെടണം. മനുഷ്യലൈംഗികതയുടെ ദൈവസ്ഥാപിതമായ നിയോഗങ്ങള്‍ സ്‌നേഹം പങ്കുവയ്ക്കുക, ജീവന്‍ പകരുക എന്നിവയാണ്. ഇവ രണ്ടും അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുന്നത് വിവാഹത്തിലും ദാമ്പത്യജീവിതത്തിലും കുടുംബജീവിതത്തിലുമാണ്. ദാമ്പത്യസ്‌നേഹം നിരന്തരം വളരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. പരസ്പരമുള്ള സ്‌നേഹവും പ്രണയവും കരുതലും ബഹുമാനവും സമര്‍പ്പണവും തുല്യതയും പൂരകത്വവും ആത്മീയതയും നന്ദിയും അത്ഭുതവുമെല്ലാം കൂടിച്ചേരുന്ന, അനേക ദളങ്ങളുള്ള ഒരു പുഷ്പം പോലെയാണ് ദാമ്പത്യസ്‌നേഹം. ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു: “ഒരു കുടുംബവും എല്ലാം തികഞ്ഞതായി ആകാശത്തു നിന്ന് പൊട്ടിവീഴുന്നില്ല. ഓരോ കുടുംബവും സ്‌നേഹിക്കാനുള്ള അവരുടെ കഴിവില്‍ ഓരോ ദിവസവും നിരന്തരമായി വളരണം.”

ആത്മീയതയും ദൈവാരാധനയും കുടുംബജീവിതത്തെ കൂടുതല്‍ പ്രശോഭിതമാക്കുന്നു. ദൈവസാന്നിധ്യമുള്ള കുടുംബങ്ങള്‍ പ്രതിസന്ധികളെ അതിജീവിക്കുന്നു. ദൈവാലയം പോലെ പവിത്രമാണ് വിവാഹവും ദാമ്പത്യവും കുടുംബജീവിതവും.

ഉപസംഹാരം

വിവാഹത്തെ തള്ളിപ്പറയുന്ന പുതുസംസ്‌കാരത്തിന്റെ മുമ്പിലും വിവാഹത്തെയും കുടുംബത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇതുപോലെയുള്ള കോടതിവിധികള്‍ സ്വാഗതാര്‍ഹങ്ങളാണ്. നീതിന്യായ സംവിധാനങ്ങള്‍ വിവാഹത്ത പരിരക്ഷിക്കാന്‍ നടത്തുന്ന ഇതുപോലെയുള്ള ശ്രമങ്ങള്‍ ശുഭോദര്‍ക്കവുമാണ്. ഈ മുന്നേറ്റത്തെ രാഷ്ട്രീയ-സാമൂഹിക-ആത്മീയനേതൃത്വങ്ങളും ഏറ്റെടുക്കണം. നവമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വിവാഹസംസ്‌കാരത്തെ പിന്തുണക്കണം. യുവതയും കൗമാരപ്രായക്കാരും വിവാഹത്തെയും കുടുംബത്തെയും നെഞ്ചിലേറ്റുന്നവരാകണം. വിവാഹത്തിന്റെ പവിത്രമായ വേദിയില്‍ സമ്പൂര്‍ണ്ണമായ പരസ്പര സമര്‍പ്പണത്തിലൂടെ കുടുംബത്തെയും സമൂഹത്തെയും സഭയെയും എന്നും വളര്‍ത്തുന്ന നല്ലവരും വിശുദ്ധരുമായ മാതാപിതാക്കള്‍ക്കും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും പ്രണാമം! ഒരു ബിഗ് സല്യൂട്ട്.

ഡോ. ഡൊമിനിക് വെച്ചൂർ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.