പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 257 – വി. പിയൂസ് X (1835-1914)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1903 ആഗസ്റ്റ് 4 മുതൽ 1914 ആഗസ്റ്റ് 20 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വി. പിയൂസ് പത്താമൻ. ഇറ്റലിയുടെ വടക്കുഭാഗത്തുള്ള റീസെ പട്ടണത്തിൽ ജൊവാന്നി – മാർഗറീത്ത ദമ്പതികളുടെ മകനായി എ.ഡി. 1835 ജൂൺ 2 -ന് ജുസേപ്പെ മെൽക്കിയോറെ സാർത്തോ ജനിച്ചു (ഇന്ന് ഈ പട്ടണം പിയൂസ് പത്താമൻ മാർപാപ്പയുടെ പേരും കൂടി ചേർത്താണ് അറിയപ്പെടുന്നത്). വലിയ കുസൃതിക്കാരനും അതേ സമയം തീക്ഷ്ണമതിയുമായിരുന്ന ജുസേപ്പെയെ അദ്ധ്യാപകർ എപ്പോഴും വടി കാണിച്ചു പേടിപ്പിച്ചാണ് ക്ലാസ്സിൽ അടക്കിയിരുത്തിയിരുന്നത്. എന്നിരുന്നാലും പഠനവും പ്രാർത്ഥനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവൻ എപ്പോഴും ഒന്നാമനായിരുന്നു.

സ്‌കൂളിൽ എല്ലാ ദിവസവും നാലു കിലോമീറ്റർ നടന്നു പോയിരുന്ന ജുസേപ്പെ, അതിനു മുൻപായി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും അൾത്താര ബാലനായി ദേവാലയത്തിൽ സഹായിക്കുകയും ചെയ്തിരുന്നു. കാലിൽ ധരിച്ചിരുന്ന ഷൂ കൂടുതൽ കാലം നിലനിൽക്കുന്നതിനു വേണ്ടി അത് കൈയ്യിലെടുത്തു കൊണ്ട് നടന്നുപോയ അവനെ കൂട്ടുകാർ കളിയാക്കിയിരുന്നു. ജുസേപ്പെയുടെ പഴകിയ വസ്ത്രത്തെക്കുറിച്ചും നാമമാത്രമായ ഉച്ചഭക്ഷണത്തെക്കുറിച്ചുമൊക്കെ മറ്റുള്ള കുട്ടികൾ അടക്കം പറഞ്ഞപ്പോഴും അവൻ ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല. പഠനത്തിൽ മിടുക്കനായ ജുസേപ്പെക്ക് ത്രവീസോ രൂപതയിലെ മെത്രാൻ പാദുവായിൽ സാഹിത്യവും തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുന്നതിനായി സ്കോളർഷിപ്പ് നല്കി. എ.ഡി. 1858 സെപ്റ്റംബർ 18 -ന് “പാവങ്ങളുടെ ബിഷപ്പ്” എന്നറിയപ്പെട്ടിരുന്ന ജൊവാന്നി അന്തോണിയോ ഫാരിന (ഫ്രാൻസിസ് മാർപാപ്പ 2014 -ൽ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു) ജുസേപ്പെയെ ഒരു വൈദികനായി അഭിഷേകം ചെയ്തു.

വൈദികവൃത്തിയിലെ ആദ്യകാലങ്ങളിൽ തന്നെ അദ്ദേഹത്തിനു ജനങ്ങൾ നൽകിയ വിളിപ്പേരായിരുന്നു “ഡോൺ സാന്തോ” (വിശുദ്ധനായ വൈദികൻ). വിവിധ ഇടവകകളിൽ സഹായിയായി സേവനം ചെയ്തതിനു ശേഷം ത്രവീസോ സെമിനാരിയുടെ റെക്ടറായി അദ്ദേഹം നിയമിതനായി. ഇതിനു ശേഷം കുറേ നാൾ രൂപതയുടെ ചാൻസലർ ആയും ജുസേപ്പെ സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ ഗവണ്മെന്റ് സ്‌കൂളുകളിൽ പഠിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥികൾക്ക് വേദപാഠ ക്ലാസ്സുകൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ അദ്ദേഹം തയ്യാറാക്കി. വലിയ തിരക്കുണ്ടായിരുന്ന സമയത്തും ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുമായി ജുസേപ്പേ ഗ്രാമത്തിലൂടെ വൈകുന്നേരം നടക്കാൻ പോകുന്നത് ആളുകൾക്ക് ആനന്ദം നൽകുന്ന കാഴ്ചയായിരുന്നു.

എ.ഡി. 1880 മുതൽ രൂപതാ സെമിനാരിയിൽ സഭാപ്രബോധനങ്ങളും ധാർമ്മിക ദൈവശാസ്ത്രവും പഠിപ്പിച്ച ജുസേപ്പേയെ 1884 -ൽ മാന്തുവാ രൂപതയുടെ ബിഷപ്പായി മാർപാപ്പ നിയമിച്ചു. റോമിൽ വച്ച് മെത്രാനായി അഭിഷിക്തനായ ജുസേപ്പേ അതിനു ശേഷം തന്റെ അമ്മയെ സന്ദർശിക്കാനായിട്ടാണ് ആദ്യം പോയത്. അപ്പോൾ മകന്റെ മോതിരം ചുംബിച്ചുകൊണ്ട് അമ്മ പറഞ്ഞു: “എന്റെ വിരലിലുള്ള ഈ വിവാഹമോതിരം ഇല്ലായിരുന്നെങ്കിൽ നിനക്ക് ഈ മോതിരം ഉണ്ടാവുമായിരുന്നില്ല.” ലിയോ പതിമൂന്നാമൻ മാർപാപ്പ എ.ഡി. 1893 ജൂൺ 12 -ന് ജുസേപ്പയെ കർദ്ദിനാളായും വെനീസിലെ പാത്രിയർക്കീസായും നിയമിച്ചു. വെനീസിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ ആത്മീയ-സാമൂഹിക കാര്യങ്ങളിൽ മാത്രം ഇടപെടുക എന്ന നയമായിരുന്നു കർദ്ദിനാൾ ജുസേപ്പെ സ്വീകരിച്ചത്.

എ.ഡി. 1903 ജൂലൈ 20 -ന് ലിയോ പതിമൂന്നാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ അന്നത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മരിയാനൊ റാംപോള മാർപാപ്പ ആകുന്നതിന് ഭൂരിപക്ഷ വോട്ടുകൾ നേടിയപ്പോൾ ഓസ്ട്രിയ – ഹംഗറി ചക്രവർത്തി ഫ്രാൻസ് ജോസഫ് പോളണ്ടിലെ ക്രാക്കോവിലെ കർദ്ദിനാളായിരുന്ന ജാൻ പുസ്നയിലൂടെ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അസാധുവാക്കി. ചക്രവർത്തിയെ മറികടന്നും മരിയാനൊയെ തിരഞ്ഞെടുക്കണമെന്ന് പലരും വാദിച്ചെങ്കിലും അടുത്ത വോട്ടെടുപ്പിൽ കർദ്ദിനാൾ ജുസേപ്പെ ഭൂരിപക്ഷം നേടി മാർപാപ്പയായി. എന്നാൽ കർദ്ദിനാൾ ജുസേപ്പെ സ്ഥാനം നിരസിക്കുകയും ബാഹ്യ ഇടപെടലുകൾ ഒരിക്കലും അനുവദിക്കരുതെന്ന് വാദിക്കുകയും ചെയ്തു. ദീർഘനേരത്തെ പ്രാർത്ഥനക്കും കർദ്ദിനാളന്മാരുടെ നിർബന്ധത്തിനും വഴങ്ങി അദ്ദേഹം പിയൂസ് പത്താമൻ എന്ന പുതിയ നാമത്തോടെ മാർപാപ്പയായി അവരോധിക്കപ്പെട്ടു. (ഫ്രാൻസിസ് മാർപാപ്പക്കു മുൻപ് ദൈവശാസ്ത്ര വിഷയത്തിൽ ഡോക്ടർ ബിരുദം ഇല്ലാതിരുന്ന അവസാനത്തെ മാർപാപ്പയാണ് പിയൂസ് പത്താമൻ).

മാർപാപ്പ ആയ ഉടൻ തന്നെ തന്റെ ലക്ഷ്യമായി അദ്ദേഹം പറഞ്ഞത് “ക്രിസ്തുവിൽ എല്ലാ കാര്യങ്ങളും പുനർനിർമ്മിക്കുക” എന്നതാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ലാളിത്യം ഭരണത്തിന്റെ തുടക്കം മുതൽ പ്രകടമായിരുന്നു. അനാവശ്യ ആഘോഷങ്ങൾ എല്ലാം തന്നെ മാർപാപ്പ നിർത്തലാക്കി. അതുപോലെ മാർപാപ്പമാർ ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്ന പതിവ് മാറ്റി മറ്റുള്ളവരെ അതിഥികളായി ക്ഷണിക്കാൻ തുടങ്ങി. റോമിൽ വസിച്ചിരുന്ന തന്റെ മൂന്നു സഹോദരിമാരെ പ്രഭ്വികളായി പ്രഖ്യാപിക്കാൻ റോമിലെ രാഷ്ട്രീയനേതൃത്വം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “ഞാൻ അവരെ മാർപാപ്പയുടെ സഹോദരിമാരായി പ്രഖ്യാപിച്ചിരിക്കുന്നു. അതിൽ കൂടുതൽ അവർക്കു വേണ്ടി ഞാൻ എന്തു ചെയ്യാനാണ്.”

മാർപാപ്പയ്ക്ക് കുട്ടികളോട് വലിയ സ്നേഹമായിരുന്നു. ബിഷപ്പായിരുന്ന കാലം മുതലേ തന്റെ കീശയിൽ മിഠായി കൊണ്ടുനടക്കുകയും അത് കുട്ടികളുമായി പങ്കുവയ്ക്കുമ്പോൾ കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. പേപ്പൽ ഓഡിയൻസ് നടക്കുമ്പോൾ കുട്ടികളെ എല്ലാം തന്റെ അരികിലേക്ക് വിളിച്ചുവരുത്തി അവരോട് കഥകളിലൂടെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന രീതിയും അദ്ദേഹം ആരംഭിച്ചു. ബിഷപ്പായിരുന്നപ്പോൾ ഉണ്ടായിരുന്ന തന്റെ കറുത്ത കുപ്പായം വെള്ള ആയെന്ന വ്യത്യാസം മാത്രമേ ജീവിതശൈലിയിൽ ഉണ്ടാകാവൂ എന്ന നിർബന്ധബുദ്ധിക്കാരനായിരുന്നു മാർപാപ്പ. എന്നാൽ തന്റെ പേനയിലെ മഷി വെള്ളക്കുപ്പായത്തിൽ തുടയ്ക്കുന്ന പതിവ് തുടർന്നപ്പോൾ കൂടെയുണ്ടായിരുന്നവർക്ക് അങ്ങനെ ചെയ്യരുതെന്ന് എപ്പോഴും ഓർമ്മിപ്പിക്കേണ്ടി വന്നു. രാവിലെ നാലു മണിക്ക് എഴുന്നേൽക്കുന്ന മാർപാപ്പ, എല്ലാ ദിവസവും ആറു മണിക്ക് മുൻപായി പ്രാർത്ഥനയും കുർബാനയും കഴിഞ്ഞു പതിവ് ജോലിയിലേക്ക് പ്രവേശിച്ചിരുന്നു. ഇത് രാത്രി പത്തു മണി വരെയും നീളുന്നതായിരുന്നു.

കുർബാനയോടുള്ള ഭക്തി കുറയും എന്ന വാദഗതിയെ തള്ളിക്കളഞ്ഞു കൊണ്ട് അനുദിന വിശുദ്ധ കുർബാന സ്വീകരണത്തെ മാർപാപ്പ വളരെയധികം പ്രോത്സാഹിപ്പിച്ചു. അതുപോലെ വലിയ മരിയ ഭക്തനായിരുന്ന മാർപാപ്പ പല സ്ഥലങ്ങളിലെയും മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾക്ക് അംഗീകാരവും നല്കി. വിശ്വാസികളുടെയും വൈദികരുടെയും ആത്മീയജീവിത നിലവാരം ഉയർത്തുന്നതിന് മാർപാപ്പ പ്രത്യേകം ശ്രദ്ധിച്ചു. അതിനായി കുർബാന പുസ്തകത്തിലും പ്രാർത്ഥനാ പുസ്തകങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തി. അനുദിന യാമപ്രാർത്ഥനകൾ നിർബന്ധമായും നടത്തണമെന്ന് മാർപാപ്പ വൈദികരോട് നിർദേശിച്ചു. അദ്ദേഹം സ്ഥിരമായി പറയുന്ന ഒരു വാചകമായിരുന്നു: “സ്വർഗ്ഗം പ്രാപിക്കാനുള്ള ഏറ്റവും എളുപ്പവും അനായാസവുമായ മാർഗ്ഗം വിശുദ്ധ കുർബാനയാണ്.” കുട്ടികൾക്ക് തിരിച്ചറിവ് ഉണ്ടാകുന്ന കാലം മുതൽ വിശുദ്ധ കുർബാന നൽകുന്ന പതിവും സ്ഥിരമായി കുമ്പസാരിച്ചു കുർബാന സ്വീകരിക്കുന്ന പതിവും മാർപാപ്പ ആരംഭിച്ചു. ചരിത്രത്തിൽ പത്താം പീയൂസ് മാർപാപ്പ അറിയപ്പെടുന്നത് “വിശുദ്ധ കുർബാനയുടെ മാർപാപ്പ” എന്നാണ്. എ.ഡി. 1910 -ൽ “ക്വാം സിങ്കുലാരി” എന്ന തിരുവെഴുത്തിലൂടെ 7 മുതൽ 12 വരെയുള്ള പ്രായത്തിൽ വിശുദ്ധ കുർബാന കുട്ടികൾക്ക് നൽകണമെന്ന് മാർപാപ്പ നിർദേശിച്ചു. ഈ നിർദ്ദേശത്തെ വിമർശിച്ചവരോട് യേശുവിന്റെ വാക്കുകൾ ഉച്ചരിച്ചുകൊണ്ട് മാർപാപ്പ മറുപടി പറഞ്ഞു: “കുഞ്ഞുങ്ങൾ എന്റെ അടുക്കൽ വരട്ടെ, അവരെ തടയരുത്.”

ആധുനികതയുടെ ചില ദുഷിച്ച പ്രവണതകളോട് സന്ധിയില്ലാ സമരം നടത്തിയ മാർപാപ്പ അപേക്ഷികതയും നാസ്‌തികതയും മനുഷ്യനന്മയെ നശിപ്പിക്കുന്ന തിന്മകളാണെന്ന് വാദിച്ചു. എ.ഡി. 1905 -ൽ “അച്ചെർബൊ നീമിസ്” എന്ന രേഖയിലൂടെ സഭയിലെ എല്ലാ ഇടവകകളിലും മതപഠന ക്ലാസ്സുകൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മാർപാപ്പ നിഷ്‌ക്കർഷിച്ചു. സഭയുടെ കാനൻ നിയമങ്ങൾ കാലാനുസൃതമായി നവീകരിക്കുന്നതിന് മാർപാപ്പ ഒരു കമ്മീഷനെ നിയോഗിച്ചു. ഭാവിയിലെ രണ്ടു മാർപാപ്പമാർ (ബെനഡിക്റ്റ് പതിനഞ്ചാമൻ, പിയൂസ് പന്ത്രണ്ടാമൻ) ഈ കമ്മറ്റിയിലെ അംഗങ്ങൾ ആയിരുന്നു. പിന്നീട് ബെനഡിക്റ്റ് പതിഞ്ചാമൻ എ.ഡി. 1917 -ൽ ഈ പുതിയ നിയമസംഹിത സഭയിൽ നടപ്പിൽ വരുത്തി. പ്രാദേശിക സെമിനാരികൾ തുടങ്ങണമെന്ന് ബിഷപ്പുമാരോട് മാർപാപ്പ ആവശ്യപ്പെട്ടു. അതുപോലെ പുരോഹിതന്മാർ സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ ചുമതലകൾ ഏറ്റെടുക്കുന്നത് വിലക്കുകയും ചെയ്തു.

തന്റെ ജീവിതകാലത്തു തന്നെ ധാരാളം അത്ഭുതങ്ങൾ മാർപാപ്പ പ്രവർത്തിച്ചതായി പലരും സാക്ഷിച്ചിട്ടുണ്ട്. ഒരു പേപ്പൽ ഓഡിയൻസിന്റെ സമയത്ത് കാലുകൾ തളർന്ന ഒരു കുട്ടിയെ മാർപാപ്പ എടുത്തപ്പോൾ അവൻ മാർപാപ്പയുടെ കൈയ്യിൽ കിടന്ന് കുതറുകയും പിന്നീട് ആ മുറിയിൽ കൂടി ഓടിനടക്കുകയും ചെയ്തു. ഒരിക്കൽ മാന്തുവായിൽ നിന്നും മാർപാപ്പയ്ക്ക് പരിചയമുള്ള ദമ്പതികൾ അവരുടെ രണ്ടു വയസുള്ള കുട്ടി മസ്തിഷ്കരോഗം പിടിപെട്ടിരിക്കുന്നു എന്ന് സങ്കടപ്പെട്ട് എഴുതുകയും മാർപാപ്പ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് മറുപടി എഴുതുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ആ കുട്ടി സൗഖ്യപ്പെട്ടു എന്ന് അവർ സാക്ഷിച്ചു. പലെർമോയിലെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ഏണസ്റ്റോ റുഫിനി തനിക്ക് ശ്വാസകോശരോഗം പിടിപെട്ടതിനു ശേഷം മാർപാപ്പയെ സന്ദർശിച്ചു. അദ്ദേഹത്തിന് ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന് പറഞ്ഞു മാർപാപ്പ പ്രാർത്ഥിച്ചു തിരികെ അയച്ചു ഏതാനും ദിവസങ്ങൾക്കകം അത്ഭുതകരമായ സൗഖ്യം ലഭിച്ചു. ഇതു കൂടാതെ ഒരു കൈ തളർന്ന ഒരു മനുഷ്യനെയും നേത്രരോഗം ബാധിച്ച അയർലണ്ടുകാരിയായ ഒരു പെൺകുട്ടിയെയും മാർപാപ്പ സൗഖ്യപ്പെടുത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ജോൻ ഓഫ് ആർക്ക് ഉൾപ്പെടെ 131 പേരെ മാർപാപ്പ വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമായി പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഡി. 1913 -ൽ മാർപാപ്പയ്ക്ക് ഒരു ഹൃദയാഘാതം ഉണ്ടായെങ്കിലും ഒരു വർഷം കൂടി അദ്ദേഹം ആരോഗ്യവാനായി ജോലി ചെയ്തു. പിന്നീട് അഞ്ചു ദിവസം നീണ്ടുനിന്ന രോഗത്തിന്റെ അന്ത്യത്തിൽ 1914 ആഗസ്റ്റ് 20 -ന് പിയൂസ് പത്താമൻ മാർപാപ്പ കാലം ചെയ്തു. തന്റെ കൈയ്യിലുണ്ടായിരുന്ന കുരിശു മുത്തിയതാണ് അദ്ദേഹം ജീവിതത്തിൽ അവസാനമായി ചെയ്ത പ്രവൃത്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്. മാർപാപ്പമാരുടെ മൃതശരീരം അഴുകാതെ സൂക്ഷിക്കുന്നതിനായി ആന്തരീകാവയവങ്ങളിൽ പലതും നീക്കം ചെയ്യുന്ന രീതി തന്റെ കാര്യത്തിൽ ആവശ്യമില്ലെന്നു അദ്ദേഹം എഴുതി വച്ചിരുന്നു. പിന്നീടു വന്ന എല്ലാ മാർപാപ്പാമാരും ഈ മാതൃക പിന്തുടർന്നു. എന്നാൽ 1944 മെയ് 19 -ന് നാമകരണ നടപടികളുടെ ഭാഗമായി കല്ലറ തുറന്നപ്പോൾ അത്ഭുതകരമായി പിയൂസ് പത്താമൻ മാർപാപ്പയുടെ മൃതശരീരം അഴുകാതെ ഇരിക്കുന്നതായി കാണപ്പെട്ടു. 1951 ജൂൺ 3 -ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും, 1954 മെയ് 29 -ന് വിശുദ്ധനായും പ്രഖ്യാപിച്ചു. എട്ടു ലക്ഷത്തിലധികം വിശ്വാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ചടങ്ങിൽ വന്നു സംബന്ധിച്ചത്. 1712 -ൽ പിയൂസ് അഞ്ചാമനെ വിശുദ്ധനായി പ്രഖ്യാപിച്ചതിനു ശേഷം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ മാർപാപ്പയാണ് പിയൂസ് പത്താമൻ. ആഗസ്റ്റ് 21 -ന് അദ്ദേഹത്തിന്റെ തിരുനാൾ സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.