
ഭാര്യ- ഭർതൃ ബന്ധത്തിൽ ഉണ്ടാകുന്ന ഉണങ്ങാത്ത മുറിപ്പാടുകളെ പൂർണമായും നീക്കം ചെയ്യുന്നതിന് ചില ബൈബിൾ വാക്യങ്ങൾ നമ്മെ സഹായിക്കുന്നു. ഇന്നത്തെ ലോകത്ത് ബന്ധങ്ങളെ അടർത്തിമാറ്റാൻ വളരെ എളുപ്പം സാധിക്കും. എന്നാൽ ചേർത്ത് നിർത്തികൊണ്ടുപോകാൻ കഴിയുക എന്നത് നിസ്സാര കാര്യമല്ല.
പുതിയ ബന്ധം തുടങ്ങുമ്പോൾ പൂർണ്ണമായും ഒരാളോടൊപ്പം സമയം ചെലവഴിക്കുകയാണ് പ്രധാനപ്പെട്ട കാര്യം. എന്നാൽ, ഇന്ന് പലരും പലവിധ കാര്യങ്ങളിൽ തിരക്കിലാണ്. പങ്കാളിയുമായി പൂർണമായും മനസ്സുതുറന്നു സംസാരിക്കാൻ സമയമില്ലാതാകുന്നതോടെ ബന്ധത്തിന്റെ ദൃഢത കുറഞ്ഞു തുടങ്ങുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനും, വന്നുപോയ സാഹചര്യങ്ങളിൽ നിന്നും രക്ഷനേടാനും സഹായിക്കുന്ന ബൈബിളിലെ അഞ്ചു വാക്യങ്ങൾ ഇതാ:
1. ‘ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍ ‘(എഫേ. 4: 32).
ക്ഷമിക്കാനുള്ള കഴിവ് നമ്മുടെ സ്വന്തം ശക്തിയിൽ നിന്നല്ല, മറിച്ച് ദൈവത്തിൽ നിന്ന് നമുക്ക് ലഭിച്ച കൃപയിൽ നിന്ന് ഉരുതിരിഞ്ഞതാണെന്ന് ഈ വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു. നീണ്ട നാളെത്തെ കുടുംബവഴക്കുകൾ, മറക്കാനാവാത്ത മുറിവുകൾ സമ്മാനിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ഹൃദയങ്ങൾക്കേറ്റ മുറിവുകൾ മയപ്പെടുത്താൻ ഈ വചനം ഓർമ്മിപ്പിക്കുന്നു.
2. ‘നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്?’ (ലൂക്ക 6:41).
മറ്റുള്ളവരുടെ തെറ്റുകൾ ഉയർത്തി കാണിക്കുകയും, സ്വന്തം തെറ്റുകൾ അവഗണിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന സാഹചര്യത്തെ ചൂണ്ടി കാണിക്കുന്ന വാക്യമാണ് ഇത്. മറ്റുള്ളവന്റെ തെറ്റുകൾ മാത്രം നോക്കാതെ, താനെന്താണ് ചെയ്യുന്നത് എന്നതിലും ശ്രദ്ധിക്കുക എന്നതാണ് ഈ വചനം പഠിപ്പിക്കുന്നത്. ദാമ്പത്യത്തിൽ സമാധാനം നിലനിർത്താൻ ഓരോരുത്തരും തങ്ങളുടെ പിശകുകളും മാറ്റങ്ങളും ആദ്യം നോക്കേണ്ടതാണ്. പിന്നീടാണ് പങ്കാളിയുടെ കുറവുകളെ വിലയിരുത്തേണ്ടത്.
3. ‘സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. (1 കോറി. 13: 4-5).
പങ്കാളിയുടെ തെറ്റുകൾ സഹിക്കുന്നതും ക്ഷമിക്കുന്നതുമാണ് സ്നേഹത്തിന്റെ അടിത്തറ. അവിടെ “എത്രവട്ടം ക്ഷമിക്കണം?” എന്ന ചോദ്യം ഇല്ല. പരസ്പരം സഹായിക്കുക, ഹൃദയത്തിൽ ദയയും കാരുണ്യവുമുള്ള സമീപനം സ്വീകരിക്കുക. ഭർത്താവോ ഭാര്യയോ “ഞാനാണ് ശരി” എന്ന നിലപാട് ഒഴിവാക്കുക. സ്വാർത്ഥതയല്ല, പരസ്പരസഹായം ആണ് സ്നേഹത്തിന്റെ ലക്ഷണം. സ്വന്തം ആഗ്രഹങ്ങൾ മാത്രമല്ല, പങ്കാളിയുടെ ആവശ്യങ്ങളും കണക്കാക്കുക. കഴിഞ്ഞുപോയ തെറ്റുകൾ ആവർത്തിച്ച് പങ്കാളിയെ കുറ്റപ്പെടുത്താതിരിക്കുക.
4. ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍മാരെന്നു വിളിക്കപ്പെടും’ (മത്താ. 5: 9)
ദാമ്പത്യം മാത്രമല്ല, ഏത് ബന്ധത്തിന്റെയും വിജയം സമാധാനത്തിൽ ആയിരിക്കുക എന്നതാണ്. ദൈവം സമാധാനത്തിന്റെ ദൈവമാണ്, അതിനാൽ ദാമ്പത്യത്തിൽ സമാധാനം നിലനിർത്തുന്നവർ ദൈവത്തെ പ്രതിനിധീകരിക്കുന്നവരായി മാറുന്നു. ഭർത്താവും ഭാര്യയും പരസ്പരം കേൾക്കാൻ തയ്യാറാകുമ്പോഴാണ് സമാധാനം വളരുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ അവയെ വലിയ പ്രശ്നങ്ങളാക്കാതെ സംഭാഷണത്തിലൂടെ തീർക്കുക. ദാമ്പത്യം എന്നത് രണ്ടു ഹൃദയങ്ങൾക്കിടയിലെ ചേർന്നുപോകലാണ്. സമാധാനം തേടി ജീവിക്കുക, അതിനുവേണ്ടി അഹങ്കാരം ഉപേക്ഷിക്കുക. ഇതാണ് ദൈവത്തിന് പ്രിയമായ ജീവിതം.
5. ‘സര്‍വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു’ (1 പത്രോ. 4: 8).
കുറ്റങ്ങളും കുറവുകളുമൊക്കെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകാം. അതിനായി ആദ്യം നാം ചെയ്യേണ്ടത്, ‘എല്ലാം തികഞ്ഞവരാണ് നമ്മൾ’ എന്ന ധാരണ മാറ്റിക്കളയുക എന്നതാണ്. ‘ഞങ്ങൾ ഒന്നാണ്, ഞങ്ങൾ പരസ്പരം ക്ഷമിക്കുകയും സ്നേഹിക്കുകയും ചെയ്യണം’ എന്ന മനോഭാവത്തിലേക്കു വരണം. പരസ്പരം ആഴമുള്ള സ്നേഹമുണ്ടെങ്കിൽ, അവിടെ നമ്മുടെ കുറവുകളും പിശകുകളും ദാമ്പത്യത്തെ തകർക്കുകയല്ല, അതിലൂടെ ഇരുവരും ദൈവത്തിങ്കലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. സ്നേഹമാണ് ദാമ്പത്യത്തിന്റെ ശക്തമായ അടിത്തറ.