ദൈവകരുണയുടെ അഴകും ആഴവും

ജിന്‍സി സന്തോഷ്‌

ആരും പശ്ചാത്താപഭാരത്തോടെ തന്റെ മുന്നിൽ തലകുനിച്ചു നിൽക്കാൻ അനുവദിക്കാത്ത ഹൃദയത്തിന്റെ വഴക്കമുള്ള ഭാവമാണ് ക്രിസ്തുവിന്റെ കരുണ. പുതിയ നിയമം മുഴുവൻ ദൈവകരുണയുടെ സുവിശേഷമാണ്. തന്റെ കഷ്ടതകൾക്ക് അപ്പുറത്തേക്ക് അപരന്റെ നഷ്ടങ്ങളിലേക്കും ആകുലതകളിലേക്കും കരുതലോടെ നടന്നടുക്കുന്ന പിതൃഭാവമാണ് അത്. കഠിനകൃത്യങ്ങൾക്ക് കരുതലുള്ള കാരുണ്യം കൊണ്ട് ശിക്ഷ നൽകിയതു കൊണ്ടു മാത്രമല്ല; കരുതലുള്ള കാരുണ്യം കവിഞ്ഞൊഴുകുന്ന കൃപയുടെ കൂടാരം കൂടിയായിരുന്നതു കൊണ്ടുമാണ് ക്രിസ്തുവിന്റെ ഹൃദയം തിരുഹൃദയമായത്.

പിടിക്കപ്പെട്ട വ്യഭിചാരിണി മഗ്ദലേന മറിയത്തെ തന്റെ മുമ്പിലേക്ക് വലിച്ചിഴച്ചവരോട് ക്രിസ്തു പറഞ്ഞത്, കരങ്ങളിൽ അരുതായ്മയുടെ കറ പുരളാത്തവൻ ആദ്യം കല്ലെറിഞ്ഞു കൊള്ളുക എന്നാണ്. ശേഷം അവൻ കുനിഞ്ഞ് നിലത്ത്  എഴുതിക്കൊണ്ടിരുന്നു (യോഹ. 8:8).

തന്റെ മുഖഭാവത്തിന്റെ വ്യത്യസ്തത പോലും വായിച്ചെടുത്ത് അവൾ തന്നാൽ ശിക്ഷിക്കപ്പെടരുതെന്ന് അവൻ കരുതിയിട്ടുണ്ടാവണം. പിന്നീട് സുരക്ഷിതത്വങ്ങളുടെ ചൂടിനു വേണ്ടി ദാസിപ്പെണ്ണിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ക്രിസ്തുവിനെ നിഷേധിച്ച പത്രോസ്. ആശ്വാസമായി അരികെ നിൽക്കേണ്ടവൻ അകന്നുമാറി അവനെ അറിയുകയില്ലെന്നു പറഞ്ഞപ്പോൾ ഗുരുവിന്റെ ശിക്ഷയുടെ കാഠിന്യവും വർദ്ധിച്ചു. മുഖമുയർത്തി കരളലിയിക്കുന്ന ഒരു നോട്ടം. ഒരു തിരിച്ചറിവിനും തിരിച്ചുവരവിനും തകർക്കാനാവാത്ത വിശ്വാസത്തിനും ആ നോട്ടം മതിയായിരുന്നു.

കൂടെ നിൽക്കേണ്ടവൻ കുതറിമാറി കുരുതികൊടുക്കാൻ ഒറ്റുമ്പോൾ, ചുംബനം കൊണ്ട് നീ എന്നെ ഒറ്റിക്കൊടുക്കുന്നുവോ എന്നൊരു ചോദ്യം യൂദാസിനോട്. തീർച്ചയായും യൂദാസ് പശ്ചാത്തപിച്ചിട്ടുണ്ടാകും. അതുകൊണ്ടാണല്ലോ നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തുവെന്ന് പറഞ്ഞ് യൂദാസ് മുപ്പത് വെള്ളിനാണയങ്ങൾ വലിച്ചെറിഞ്ഞത്.

ക്രിസ്തുവിന്റെ തിരുഹൃദയാനുസ്മരണം നമ്മെ ക്ഷണിക്കുന്നത് അവനെപ്പോലെ കരുതലുള്ള കരുണയുടെ ഹൃദയം സ്വന്തമാക്കാനാണ്. ഉള്ളിൽ വേദനയുടെ കനൽ കോരിയിടുന്നവരോട്, കൂടെ നിൽക്കുമെന്ന് കരുതിയവന്റെ ക്രൂരതയോട് കരുതലുള്ള കരുണയോടെ ഹൃദയത്തെ ചേർത്തുവയ്ക്കാം. “ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെചിറകുകളുടെ തണലില്‍ അഭയം തേടുന്നു” (സങ്കീ. 36).

എല്ലാവരും കാണാൻ മറക്കുന്ന എന്നിലെ നന്മയെ കാണുന്ന, എന്റെ മാനുഷിക ബലഹീനതകളുടെ പരാജയക്കണക്കുകൾ നിരത്തുന്നതിനേക്കാൾ, എന്നിലെ നിസ്സഹായതകളെ ചേർത്തുപിടിക്കുന്ന കരുണയുടെ ഭാവം. എന്റെ അയോഗ്യതയുടെ ഭവനത്തിലേക്ക് നീ വരാൻ എനിക്കെന്തു യോഗ്യത എന്ന് മനസ്സിൽ വിചാരിക്കും മുമ്പേ എന്നോടുള്ള സൗഹൃദത്തിന്റെ വിരുന്നുണ്ണാൻ എന്റെ ഭവനത്തിലേക്ക് കടന്നുവരുന്നതാണ് ക്രിസ്തുവിന്റെ കരുണ. അപ്പത്തിന്റെ നിസാരതയിലേക്കും എന്റെ നാവിന്റെ നനവിലേക്കും ഇറങ്ങിവന്ന് ‘എന്നിലലിയാൻ’ മാത്രം ചെറുതാവാൻ മനസ്സാകുന്ന കരുണയുടെ അനന്തഭാവം.

സഹജീവിതങ്ങളെ ബാഹ്യനേത്രങ്ങൾ നൽകുന്ന കാഴ്ചയ്ക്കപ്പുറത്തേക്ക് കാണാനാവുന്ന, അവൻ പറയാതെ തന്നെ അവന്റെ ആവശ്യങ്ങളെ, നൊമ്പരങ്ങളെ തിരിച്ചറിയുന്ന പരസ്നേഹത്തിലലിയും വരെ മനനം ചെയ്യുന്ന കരുണയുടെ ഹൃദയഭാവങ്ങളെ സ്വന്തമാക്കാം. “കരുണയും വിശ്വസ്തതയും നിന്നെ  പിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തിൽ ധരിക്കുക. ഹൃദയഫലകത്തിൽ രേഖപ്പെടുത്തുകയും ചെയ്യുക” (സുഭാ. 3:3).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.