തുടരാം, അവർ അവസാനിപ്പിച്ചിടത്തു നിന്നും

ജിന്‍സി സന്തോഷ്‌

സ്നാപകയോഹന്നാൻ അവസാനിപ്പിച്ചിടത്ത്, ക്രിസ്തു തുടങ്ങിവച്ചു. “മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.” ക്രിസ്തു അവസാനിപ്പിച്ചിടത്ത് പത്രോസ് തുടർന്നു. ആദിമസഭയിൽ പത്രോസ് അവസാനിപ്പിച്ചിടത്ത് നിന്നും വെളിപാട് പുസ്തകത്തിലൂടെ യോഹന്നാൻ തുടർന്നു. “അനുതപിക്കുവിൻ; ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു.”

ഒരാൾ അവസാനിപ്പിക്കുന്നിടത്തു നിന്ന് മറ്റൊരാൾ തുടരുന്നതാണ് സ്വർഗരാജ്യത്തിന്റെ ശുശ്രൂഷ. മുൻഗാമികളെ സ്വാർത്ഥലാഭത്തിനു വേണ്ടി താഴ്ത്തിപ്പറയുന്നതും തള്ളിക്കളയുന്നതും സ്വർഗരാജ്യത്തിന്റെ ശൈലിയല്ല.

നീ ഒന്നു കാതോർത്താൽ, പോയ കാലത്തെ ഒരു തലമുറയുടെ തേങ്ങലും നിശ്വാസവും നിനക്കു കേൾക്കാം. ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം, മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം, പെരുമഴയിൽ ചോരാതിരിക്കാൻ തലയ്ക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ അവർ ദേവാലയങ്ങൾ പണിതു. ആ ദേവാലയങ്ങളിലേക്ക്, തുണിത്തുമ്പിൽ കുഞ്ഞുമക്കളെയും കൂട്ടി പുലരികളിൽ ദൈവാരാധന നടത്തിയിരുന്ന ഒരു തലമുറ.

വിശ്വാസ സന്ദേഹങ്ങളെ ബലിപീഠത്തോടു ചേർത്തുവയ്ക്കാൻ അവർ മക്കളെ പഠിപ്പിച്ചു. അങ്ങനെ നട്ടുവളർത്തി വടവൃക്ഷമാക്കിയ തിരുസഭയുടെ തണലിൽ നിന്നുകൊണ്ട് പൂർവ്വിക മഹാപൈതൃകത്തെ സ്മരിക്കണം. വീട്ടകങ്ങളിൽ നിന്നും ദൈവരാജ്യത്തിന്റെ തുടർശുശ്രൂഷ സ്വർഗം ആഗ്രഹിക്കുന്നു.

സ്നാപകയോഹന്നാനും ക്രിസ്തുവിനും പത്രോസിനും യോഹന്നാൻ സുവിശേഷകനും നമ്മുടെ പൂർവ്വികർക്കും ഒക്കെ ഈ തുടർശുശ്രൂഷയിൽ സഹകരിച്ചു പോകാമെങ്കിൽ എന്തുകൊണ്ട് അവരോളം മേന്മയില്ലാത്ത നമുക്ക് സഹകരിച്ചു കൂടാ?

“കർത്താവ് പ്രവർത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അത്ഭുതകൃത്യങ്ങളും വരും തലമുറയ്ക്ക് വിവരിച്ചു കൊടുക്കണം. വരാനിരിക്കുന്ന തലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾ, അവ അറിയുകയും തങ്ങളുടെ മക്കൾക്ക് അവ പറഞ്ഞുകൊടുക്കുകയും ചെയ്യും” (സങ്കീ. 78: 4,6).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.