

ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ ഉയർന്ന കരങ്ങളിലെ കല്ലുകൾ താഴെ വീണ് അവസാനത്തെ ആളും പിരിയുന്നതു വരെ അവന് തിടുക്കമൊന്നുമില്ലായിരുന്നു. ജനക്കൂട്ടം തീർത്ത വലയത്തിനകത്ത് അവൾക്ക് സംരക്ഷണമായി അവൻ നിന്നു. കാവലാളായി അവസാനത്തെ ആളും പോകുന്നതു വരെ.
അപരനു വേണ്ടി സമയം ചിലവഴിക്കുന്നത് അവന് സംരക്ഷണമൊരുക്കൽ കൂടിയാണ് നാം ചെയ്യുന്നത് എന്ന് തിരിച്ചറിയുന്നുണ്ടോ? നിശ്ചലമായ ക്ലോക്ക് പോലും ദിവസത്തിൽ രണ്ടു പ്രാവശ്യം സമയം കാണിക്കാൻ നിയോഗിക്കപ്പെടുന്നെങ്കിൽ തിരിച്ചറിയണം, എനിക്കു മാത്രം ചെയ്തു തീർക്കാൻ കഴിയുന്ന ചില ഉത്തരവാദിത്വങ്ങൾ ദൈവം എന്നെ ഭരമേല്പിച്ചിട്ടുണ്ടന്ന്.
പുലരും മുതൽ രാവേറുവോളം ഓടി തളർന്നിട്ടും നേടിയതൊന്നും നേട്ടമല്ലെന്നു നീ തിരിച്ചറിയുമ്പോഴും അപരനു മുന്നിൽ അവനെ കേൾക്കാൻ, അവനെ അറിയാൻ നീ സമയം ചിലവഴിച്ചിട്ടുണ്ടെങ്കിൽ വിലപ്പെട്ട തിരുമണിക്കൂറുകൾ നിനക്കും സ്വന്തമാക്കാം.
എല്ലാവർക്കും കൂട്ടിരിക്കാൻ ക്രിസ്തുവിന് സമയമുണ്ടായിരുന്നു. എന്നിട്ടും അവന്റെ പേരിൽ ശുശ്രൂഷിക്കാൻ ഇറങ്ങിത്തിരിച്ച എനിക്കെന്തേ ഇത്ര തിടുക്കം. ഒരു ഓർമ്മപ്പെടുത്തൽ കൂടിയുണ്ട്. ഉത്ഥാനത്തിന്റെ മഹത്വത്തിനു ശേഷവും ദൈവം മനുഷ്യന് പ്രാതലൊരുക്കി കടലോരത്ത് കാത്തിരുന്നു. ക്രിസ്തുവിനെ അനുകരിക്കാൻ ഇനിയും നാം എത്ര ദൂരം സഞ്ചരിക്കണം.
ജിൻസി സന്തോഷ്