ക്രിസ്ത്യൻ ജീവിതരീതികൾ പിന്തുടരാൻ ആഗ്രഹിച്ചു; ഛത്തീസ്ഗഢിൽ ഗോത്രവർഗ്ഗ കുടുംബങ്ങൾക്കു നേരെ ആക്രമണം

ക്രൈസ്തവ ജീവിതരീതി പിന്തുടരാൻ ശ്രമിച്ചതിന്റെ പേരിൽ ആദിവാസി ഗോത്രവർഗ്ഗ കുടുംബങ്ങൾ ആക്രമിക്കപ്പെട്ടു. നവംബർ 22- ന് കൊണ്ടഗാവ് ജില്ലയിലെ ഭായിസബോദിൽ നടന്ന ആക്രമണത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗ്രാമത്തിലെ എട്ട് ഗോത്രവർഗ്ഗ കുടുംബങ്ങൾ എല്ലാ ദിവസവും വൈകുന്നേരവും ഞായറാഴ്ചയും പ്രാർത്ഥിക്കുമായിരുന്നു. തങ്ങൾ ക്രിസ്ത്യൻ ആചാരങ്ങൾ കുറച്ചു കാലമായി പിന്തുടരുന്നുണ്ടെന്ന് ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ വെളിപ്പെടുത്തി. പോലീസ് സംരക്ഷണം നൽകിയില്ലെങ്കിൽ ഗ്രാമം വിടേണ്ടിവന്നേക്കാമെന്നും അവർ പറയുന്നു. ഈ കുടുംബങ്ങൾ പരമ്പരാഗത ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയതാണ് മറ്റ് ഗ്രാമീണർ ആക്രമിക്കുന്നതിന് കാരണമായത്.

നവംബർ 22- ന് രാത്രിയിലുണ്ടായ ആക്രമണത്തിൽ ആക്രമികൾ വീടുകളിൽ കയറി ഈ കുടുംബങ്ങളെ ആക്രമിക്കുകയായിരുന്നു. “ഞങ്ങളുടെ സ്വന്തം സഹോദരങ്ങളും സഹോദരിമാരും ഞങ്ങൾക്കെതിരെ തിരിഞ്ഞതിനാൽ ഇപ്പോൾ ഞങ്ങൾ ഭയപ്പെടുന്നു. ഞങ്ങൾക്ക് പോലീസ് സംരക്ഷണം നൽകിയില്ലെങ്കിൽ ഞങ്ങൾക്ക് ഗ്രാമം വിട്ടുപോകേണ്ടിവരും” – പരിക്കേറ്റവർ പറയുന്നു.

ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിസ്ത്യൻ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പാസ്റ്റർ മോസസ് ലോഗൻ സംഭവത്തെ അപലപിച്ചു. ക്രൈസ്തവരും ക്രൈസ്തവ വിശ്വാസത്തോട് അടുപ്പം കാണിക്കുന്നവരും സംസ്ഥാനത്ത് ആക്രമിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമികൾക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.