
വിശ്വാസത്തിന്റെയും ആത്മീയവളർച്ചയുടെയും ചട്ടക്കൂടിനുള്ളിൽനിന്നും കായികതാരങ്ങൾ, പരിശീലകർ, കായികപ്രേമികൾ എന്നിവർ ഒത്തുചേർന്ന് ജൂബിലിവർഷത്തിന്റെ ഭാഗമായി റോമിൽ നടത്തപ്പെട്ട കായികതാരങ്ങളുടെ ജൂബിലി ശ്രദ്ധേയമായി. കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശ്വാസവുമായുള്ള അതിന്റെ ബന്ധത്തെക്കുറിച്ചും ഉദ്‌ബോധിപ്പിച്ചുകൊണ്ട് ജൂബിലിയിൽ പങ്കെടുത്ത വൈദികനാണ് ഫാ. ചേസ് ഹിൽജൻബ്രിങ്ക്.
ഇല്ലിനോയിസിലെ പിയോറിയ രൂപതയിലെ വൈദികനാണ് ഫാ. ചേസ്. അഞ്ചുവർഷമായി അദ്ദേഹം അവിടെ ദൈവവിളി പ്രോത്സാഹനത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. യുവാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുകയും അവരുടെ ജീവിതത്തിലെ ദൈവഹിതം മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്തുവരുന്നു. പ്രത്യേകിച്ച് സെമിനാരിയിലേക്കും ഒരുപക്ഷേ പൗരോഹിത്യത്തിലേക്കും വിളിക്കപ്പെട്ടതായി തോന്നുന്ന യുവാക്കളെ അദ്ദേഹം പ്രത്യേകമായും സ്വീകരിച്ചിരുന്നു.
പട്ടം സ്വീകരിക്കുന്നതിനുമുമ്പ് ഫാ. ചേസ്, അമേരിക്കയിലും വിദേശത്തും കളിച്ചിരുന്ന ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമായിരുന്നു. “തെക്കേ അമേരിക്കയിൽ കളിക്കുന്ന അവസരത്തിൽ, എന്റെ ജീവിതം എത്ര അദ്ഭുതകരമാണെന്നും ഞാൻ കളിക്കുന്ന കായികയിനത്തെക്കുറിച്ച് ആളുകൾക്ക് എത്രമാത്രം അഭിനിവേശമുണ്ടെന്നും ഞാൻ മനസ്സിലാക്കി” – അദ്ദേഹം പറഞ്ഞു. എന്നിട്ടും, അദ്ദേഹം തന്റെ കരിയർ മുന്നോട്ടുകൊണ്ടുപോകാൻ തുടങ്ങിയപ്പോൾ, യേശു തന്നെ വിളിക്കുന്നതായും മഹത്വത്തിനായി ഒരുക്കുന്നതിനുവേണ്ടി ഒരു പ്രത്യേക രീതിയിൽ തന്നെ രൂപപ്പെടുത്തുന്നതിനായിട്ടുമാണ് എന്റെ കായികവിനോദമെന്ന് കർത്താവ് എനിക്ക് വെളിപ്പെടുത്തുകയായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
“കളിയിൽ ഞാൻ ധരിക്കുന്ന വസ്ത്രങ്ങളിൽ ഞങ്ങളുടെ ടീമിന്റെ ലോഗോയും തിരുവെഴുത്തുകളിലെ എന്റെ പ്രിയപ്പെട്ട വാക്യവും ഉണ്ടായിരുന്നു – എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും (ഫിലി. 4:13) എന്ന വാക്യമായിരുന്നു അത്” – അദ്ദേഹം പറഞ്ഞു.
ഇന്നത്തെ പുരോഹിതനാകാൻ കായികരംഗം എന്നെ അനുവദിച്ചു
‘എന്റെ ജീവിതകാലം മുഴുവൻ ഇത് എങ്ങനെയായിരിക്കും?’ എന്ന ചോദ്യത്തിനുള്ള ഉത്തരം മനസ്സിലാക്കാൻ, അന്തരിച്ച വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്നെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. “ജോൺ പോൾ രണ്ടാമൻ പാപ്പ, സ്‌പോർട്‌സ് ധാർമ്മികമൂല്യങ്ങളുടെ പാഠശാലയാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു. ഒരു കായികതാരം ദിവസേന പരിശീലനത്തിനു പോകുന്നതും ഒരു കായികതാരത്തിന്റെ ജീവിതം നയിക്കുന്നതുപോലും ജീവിതത്തിൽ ടൺകണക്കിന് ധാർമ്മികഗുണങ്ങൾ ഉൽപാദിപ്പിക്കുന്നു. അത് അച്ചടക്കമോ, ടീം വർക്കോ, സ്ഥിരോത്സാഹമോ, ത്യാഗമോ ആകട്ടെ. നിങ്ങൾക്ക് ഏതാണ്ട് ഏത് സദ്‌ഗുണത്തെയും പേരിടാം, അത് സ്‌പോർട്‌സിൽ എങ്ങനെ മാതൃകയാക്കപ്പെടുന്നുവെന്ന് കാണിച്ചുതരാം” – ഇന്നത്തെപ്പോലെ ഒരു പുരോഹിതനാകാൻ കായികമേഖല എന്നെ അനുവദിച്ചു എന്ന് സ്‌പോർട്‌സിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഫാ. ചേസ് പറഞ്ഞു.
കത്തോലിക്കാ ഫുട്ബോൾ ക്യാമ്പുകൾ പോലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ഫാ. ചേസ് കായികരംഗത്തിലൂടെ തന്റെ പഠിപ്പിക്കൽ തുടരുന്നു. ഈ ക്യാമ്പുകളിൽ, ധാർമ്മികഗുണങ്ങൾ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു. അത്‌ലറ്റിക്സ് ഒരാളുടെ ജീവിതകാലം മുഴുവൻ തയ്യാറെടുപ്പ് നൽകുന്നുവെന്ന തന്റെ വിശ്വാസത്തെ അദ്ദേഹം എടുത്തുകാണിക്കുന്നു. കായികരംഗത്തുനിന്ന് പഠിക്കുന്ന കാര്യങ്ങൾ ഒരാളെ മികച്ച കത്തോലിക്കനും മികച്ച ക്രിസ്ത്യാനിയുമാകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.