
രക്ഷാകര രഹസ്യത്തിൽ പരിശുദ്ധ അമ്മ വഹിച്ച വലിയ പങ്ക് അനുസ്മരിക്കാൻ ഉദ്ദേശിച്ചുള്ള തിരുനാളാണ് ദൈവമാതൃത്വ തിരുനാൾ. ‘ജീവന്റെ കർത്താവിനെ സ്വീകരിക്കാൻ നമ്മെ യോഗ്യരാക്കിയത് ആരിലൂടെയാണോ ആ പരിശുദ്ധ അമ്മയ്ക്ക് ഈ രഹസ്യം നൽകുന്ന അനന്യമായ മഹത്വം വാഴ്ത്താനും കൂടി വേണ്ടിയാണത്.
പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ആദ്യത്തെ വിശ്വാസ സത്യമാണ് അമ്മ ദൈവമാതാവാണ് എന്നത്. 431 ലെ എഫേസോസ് സൂനഹദോസിൽ വച്ചാണ് അത് പ്രഖ്യാപിക്കപ്പെട്ടത്. മറിയം ദൈവമാതാവാണ് എന്നതിനർഥം, അവൾ മിശിഹായുടെ ദൈവത്വത്തിനു ജന്മമേകി എന്നല്ല, അവളിൽനിന്ന് ജനിച്ചവൻ ദൈവമായിരുന്നതുകൊണ്ടാണ് അവൾ ദൈവമാതാവായത്. ക്രിസ്തുവിന് ഒരേസമയം മനുഷ്യസ്വഭാവവും ദൈവസ്വഭാവവുമുണ്ടല്ലോ.
വി. സിറിൽ പറയുന്നത്, “ആരും ഒരു സ്വഭാവത്തിന് ജന്മം നൽകുന്നില്ല; വ്യക്തിക്കാണ് ജന്മം നൽകുന്നത്.” മറിയത്തിൽനിന്നു പിറന്നത് ദൈവികവ്യക്തിയായ ക്രിസ്തുവാണ്. ഇക്കാരണത്താൽ അവൾ ദൈവമാതാവാണ്. പരിശുദ്ധ അമ്മയ്ക്ക് ലഭിച്ചിട്ടുള്ള ഏറ്റം ഉന്നത സ്ഥാനമാണ് ദൈവമാതാവ് എന്നത്. മറ്റെല്ലാ സ്ഥാനമഹിമകളും കൃപകളും അവൾക്കു ലഭിച്ചതും സ്വർഗത്തിൽ രാജ്ഞിയായി വണങ്ങപ്പെടുന്നതുമെല്ലാം ഈ ഒരൊറ്റ കാരണം കൊണ്ടാണ്.
വി. ബൊനവഞ്ചർ പറഞ്ഞു: “കൂടുതൽ പരിപൂർണ്ണമായ ലോകത്തെ സൃഷ്ടിക്കാനും സ്വർഗം വിശാലമാക്കാനും ദൈവത്തിനു കഴിയും. എന്നാൽ ഒരു സൃഷ്ടിയെ തന്റെ അമ്മയാക്കുന്നതിലുപരി ഒരു മഹത്തായ സ്ഥാനത്തേക്കുയർത്താൻ ദൈവത്തിനു കഴിയുകയില്ല.” ചെൽസിയിലെ വി. പീറ്റർ പ്രസ്താവിക്കുന്നു: “നീ എന്തെല്ലാം പേരുകൾ കൊണ്ട് മറിയത്തെ വിളിക്കാൻ ആഗ്രഹിച്ചാലും ദൈവമാതാവെന്ന് വിളിക്കുന്നതിന് ഒപ്പമാവുകയില്ല.” ദൈവമായിരിക്കുക എന്ന പദവി കഴിഞ്ഞാൽ ഏറ്റം സമുന്നത പദവിയാണ് ദൈവമാതാവായിരിക്കുക എന്നത്.
ദൈവമാതാവായ പരിശുദ്ധ അമ്മ നമ്മുടെയും അമ്മയാണ്. ദൈവം തന്റെ മക്കളാകാൻ ആഗ്രഹിക്കുന്നവരെയെല്ലാം മറിയം തന്റെ മക്കളായി കരുതുന്നു. പാവപെട്ട പാപികൾക്ക് അവൾ സുരക്ഷാഗോവണിയാണ്. മകൻ തന്റെ അമ്മയും സ്വർഗരാജ്ഞിയുമായവളെ ശ്രവിക്കാതിരിക്കുകയില്ല. അതിനാൽ നമുക്ക് ധൈര്യവും പ്രത്യാശയുമുള്ളവരായിരിക്കാം. ഇത്തരത്തിലുള്ള ഒരു അമ്മ നമുക്കുവേണ്ടി പ്രതിരോധിക്കുകയും നമ്മളെ സംരക്ഷിക്കുകയും ചെയ്യുമ്പോൾ നമ്മൾ നശിക്കുമെന്ന് നമുക്കെങ്ങനെ ഭയപ്പെടാനാകും?
വി. ആൻസലേമിനെപ്പോലെ നമുക്കും പറയാം, “ഓ അനുഗ്രഹിക്കപ്പെട്ട പ്രത്യാശയേ, ഓ സുരക്ഷിത സങ്കേതമേ, ദൈവത്തിന്റെ അമ്മ എന്റെയും അമ്മയാണ്. എത്രയോ സുരക്ഷാബോധത്തോടെ എനിക്ക് നിത്യാനന്ദം പ്രതീക്ഷിക്കാം.”
ദൈവമാതാവേ , നിന്റെ നാമോച്ചാരണത്താൽ സംസിദ്ധമാകുന്ന മാധുര്യവിശേഷം ഹൃദയത്തിന് ആനന്ദവും നാവിന് മധുരവും ചെവികൾക്ക് സംഗീതവുമാകുന്നു എന്നും യേശുവിന്റെ മഹനീയനാമം കഴിഞ്ഞാൽ അവിടുത്തെ പാവന നാമധേയം വഴിയായിട്ടെന്നപോലെ മറ്റു യാതൊന്നും വഴിയായി വിശ്വാസവും ധാരാളമായ ദൈവവരപ്രസാദവും ശരണവും ആശ്വാസവും പ്രാപിക്കുന്നില്ലയെന്നും ഞാൻ വിശ്വസിക്കുന്നു.
നീ ക്രിസ്തുവിനോടുകൂടി ഞങ്ങളുടെ സഹരക്ഷകയാകുന്നു എന്നും ദൈവം തന്റെ പ്രസാദവരങ്ങളെല്ലാം നീ വഴിയായി നൽകുന്നു എന്നും സ്വർഗവാതിലായ നീ സ്വർഗത്തിലേക്ക് ഞങ്ങൾക്കുള്ള എളുപ്പമാർഗമാണെന്നും ഞാൻ വിശ്വസിക്കുന്നു. നിന്റെ നേർക്കുള്ള ഭക്തി നിത്യരക്ഷയുടെ അഭേദ്യമായ അടയാളമാകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നീ സകല വിശുദ്ധന്മാരെക്കാളും മാലാഖമാരെക്കാളും ഉന്നതയാണെന്നും നിന്നെക്കാളുപരിയായി ദൈവം മാത്രമെയുള്ളൂവെന്നും ഞാൻ വിശ്വസിക്കുന്നു. സൃഷ്ടികൾക്ക് നൽകപ്പെടാൻ കഴിയുന്ന ഏറ്റം പരിപൂർണ്ണ അളവിൽ പ്രത്യേകമായും പൊതുവായുമുള്ള എല്ലാവിധ പ്രസാദവരങ്ങളാലും ദൈവം അങ്ങയെ അലങ്കരിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നിന്റെ സൗന്ദര്യവും വൈശിഷ്ട്യവും മനുഷ്യരുടെയും ദൈവദൂതൻമാരുടെയും ഗുണങ്ങളെ അതിശയിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
നിന്റെ ദൈവമായ കർത്താവിനെ നീ സ്നേഹിക്കുക എന്ന പ്രമാണത്തെ നീ മാത്രമേ പരിപൂർണ്ണമായി നിറവേറ്റിയിട്ടുള്ളൂ എന്നും സ്വർഗത്തിലുള്ള സ്രാപ്പേൻമാർക്കുപോലും ദൈവത്തെ എങ്ങനെ സ്നേഹിക്കണമെന്ന് നിന്നിൽനിന്ന് പഠിക്കാൻ സാധിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.
കന്യകയും മാതാവുമായവളെ, ദൈവത്തിന്റെ അമ്മയായ മറിയമെ, ഞങ്ങൾക്കുവേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിക്കണമേ. ഞാൻ ചെയ്ത പാപങ്ങൾക്കുള്ള പൊറുതി ഈശോയിൽനിന്ന് വാങ്ങിച്ചുതരണമേ. ഈശോയുടെ അമ്മേ, എന്റെയും അമ്മയായിരിക്കണമേ.
ജിൽസ ജോയ്