സമർപ്പിതജീവിതം സമുദായവളർച്ചയ്ക്ക് തടസമോ?

“എന്തെന്നാൽ ഷണ്ഡരായി ജനിക്കുന്നവരുണ്ട്, മനുഷ്യരാൽ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്, സ്വർഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ” (മത്തായി 19:12).

അവസാന വാചകത്തിലാണ് കാര്യം. ഗ്രഹിക്കാൻ കഴിവുള്ളവർ മാത്രം ഗ്രഹിച്ചാൽ മതി.

സി. അഡ്വ. ജോസിയ SD

ആൺ-പെൺ അനുപാതം ഏകദേശം സമാനമായ കേരളത്തിൽ ഏതാണ്ട് 26,000-ഓളം വരുന്ന പുരുഷന്മാരെ അവിവാഹിതരാക്കി നിർത്തിക്കൊണ്ട് ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികൾ മഠത്തിൽ ചേർന്നതാണ് ഇന്ന് കേരളത്തിൽ കത്തോലിക്കരുടെ എണ്ണം കുറയാൻ കാരണമത്രേ. കണക്കുകൾ ശരിയാകാതെ തരമില്ല. അങ്ങനെ നോക്കിയാൽ, സന്യാസി/ സന്യാസിനി എന്നാൽ തലമുറയെ ഇല്ലാതാക്കുന്നവർ, ഒരു സമുദായത്തിന്റെ വളർച്ചയ്ക്ക് തടസം നിൽക്കുന്നവർ എന്ന് മനസിലാക്കേണ്ടി വരും.

സമർപ്പിതജീവിതം സമുദായവളർച്ചയ്ക്ക് തടസമോ?

ഈ സെപ്റ്റംബർ മാസത്തിൽ തന്നെ ഇങ്ങനെയൊരു സംശയം ഉണ്ടായതു നന്നായി എന്നു തോന്നുന്നു. ക്രിസ്തുവിന്, ഒരു നീലക്കരയുള്ള സാരിയുടുത്ത, കൂനുള്ള, ചുക്കിച്ചുളിഞ്ഞ സ്ത്രീയുടെ മുഖമാണെന്ന് നിരീശ്വരവാദികളെക്കൊണ്ടു പോലും പറയിച്ച വനിത കൽക്കട്ടായിലെ വി. മദർ തെരേസ ആയിരുന്നു. അഭിമാനത്തോടെ പറയട്ടെ, അവര്‍ ഒരു സന്യാസിനി ആയിരുന്നു. ഒരു ദേവാലയം പോലുമില്ലാതിരുന്ന രാജ്യത്തേക്ക് അവിടുത്തെ ഭരണാധികാരി ഈ സന്യാസിനികളുടെ സേവനം പ്രതീക്ഷിച്ചു വിളിച്ചപ്പോൾ അവൾ പറഞ്ഞു: ഞങ്ങൾക്ക് സേവനത്തിനു ശക്തി ലഭിക്കുന്നത് ഈശോയിൽ നിന്നാണ്. ദൈവാലയം ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടില്ല. ഭരണാധികാരി അവളുടെ ആവശ്യത്തിന് വഴങ്ങിയത് ചരിത്രം.

ഒരു വിവാഹിതയ്ക്കും ചെയ്യാൻ കഴിയാത്തവിധത്തിൽ സ്വന്തം ജീവിതസാക്ഷ്യം കൊണ്ട് വിവിധ രാജ്യങ്ങളിൽ നാനാജാതി മതസ്ഥരുടെ ഇടയിൽ ക്രിസ്തുവിനെ പ്രഘോഷിച്ചവളാണ് മദർ തെരേസ. ഇതുപോലെ ഓരോ കാലഘട്ടത്തിലും എത്രയോ വൈദികരും സമർപ്പിതരും ദൈവത്തെ അറിയാത്ത നാടുകളിൽ ജീവൻ പണയം വച്ചും നാടും വീടും വിട്ടും സുവിശേഷം പകർന്നുകൊടുത്ത് ക്രൈസ്തവ വിശ്വാസം പകർന്നു.

ഒന്നാന്തരം ക്രിസ്തീയ പാരമ്പര്യമുള്ള കുടുംബങ്ങളിൽ അതേ പാരമ്പര്യത്തിൽ തന്നെ വിവാഹം കഴിച്ചും കഴിപ്പിച്ചുകൊടുത്തും ഒക്കെ ജീവിക്കുന്നവരിൽ ആരൊക്കെ സുവിശേഷം പകരുന്നുണ്ട്? ആരൊക്കെ ജീവൻ പണയം വച്ചും ക്രൈസ്തവമൂല്യങ്ങൾക്കും വിശ്വാസസംഹിതകൾക്കും വേണ്ടി നിലകൊള്ളുന്നുണ്ട്. എത്രയോ ക്രൈസ്തവ യുവതീയുവാക്കളാണ് സിനിമയിലേക്കും മറ്റു സോഷ്യൽ മീഡിയ രംഗത്തെ ജോലികൾക്കും നിലനിൽപ്പിനു വേണ്ടി സ്വന്തം ക്രിസ്തീയവിശ്വാസവും പേരു പോലും മറച്ചുവയ്ക്കുന്നത്? അപ്പോൾ ആരാണ് യഥാർത്ഥത്തിൽ സമുദായവളർച്ചയ്ക്ക് തടസം നിൽക്കുന്നത്?

ആരാണ് സന്യാസി/ സന്യാസിനി

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാൻ ദൈവം തിരഞ്ഞെടുക്കുന്നവരാണ് സമർപ്പിതർ. ക്രിസ്തുവിന്റെ സ്നേഹത്താൽ കീഴ്പ്പെടുത്തപ്പെട്ടവർ, വശീകരിക്കപ്പെട്ടവർ, സ്വർഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കിയവർ അവരാണ് യഥാർത്ഥ സമർപ്പിതർ. അത് പുരുഷനായാലും സ്ത്രീയായാലും. കാലം എത്ര മാറിയാലും അതാത് കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കായി ദൈവം മനുഷ്യരെ തിരഞ്ഞെടുത്തു മാറ്റിനിർത്തുക തന്നെ ചെയ്യും.

മറ്റേതൊരു ലക്ഷ്യത്തോടു കൂടി ഒരാൾ സന്യാസത്തിലേക്ക് പ്രവേശിച്ചാലുംആദ്യം പറഞ്ഞ ധാരണ ശരിയായി വരും. അതായത് തലമുറയെ ഇല്ലാതാക്കുന്നവർ എന്ന ധാരണ. ഏതൊരു സന്യാസ സമൂഹത്തിനും തുടർച്ചയും നിലനിൽപ്പും ഉണ്ടാകുന്നത് തലമുറകളിലൂടെ ആ സന്യാസ സമൂഹത്തിന്റെ പ്രത്യേക സിദ്ധി കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്. സന്യാസത്തിന്റെ യഥാർത്ഥ ചൈതന്യവും ഊർജ്ജവും ഇല്ലാതെ കയറിവരുന്നവർ മൂലം ഈ സിദ്ധികൈമാറ്റം നടക്കാതെ വരികയും ശോഷണം സംഭവിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. അപ്പോഴാണ് സന്യസ്തരുടെ എണ്ണം കുറയുകയും സന്യാസത്തിലേക്ക് വന്നാലും അധികം കഴിയും മുൻപേ പടിയിറങ്ങുകയും ചെയ്യുന്നത്. അങ്ങനെയുള്ള ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്.

അവിവാഹിതനായ ഈശോ തലമുറയെ ഇല്ലാതാക്കിയവനോ? 

കണക്കനുസരിച്ച്, സെൻസസ് റിപ്പോർട്ട് അനുസരിച്ചു സംസാരിച്ചാൽ ഈശോയും ഈ പറഞ്ഞതുപോലെ ഒരു തലമുറയെ നശിപ്പിച്ചവൻ ആകുമോ എന്ന് തോന്നിപ്പോകും. കാരണം അവനും വിവാഹം കഴിക്കാതിരുന്നതിനാൽ ഏതോ ഒരു പെൺകുട്ടി അവിവാഹിതയായി ജീവിച്ചു മരിക്കേണ്ടി വന്നല്ലോ. ദൈവസ്നേഹം കൊണ്ട് 33 വയസിൽ ജീവിതം വെറുതെ തച്ചുടച്ചു കളഞ്ഞ ഒരു വിവരദോഷി എന്ന് ഈശോയെ ഈ തലമുറയിലെ സമുദായസ്നേഹികൾ വിളിക്കേണ്ടിവരും.

എന്നാൽ സത്യവിശ്വാസത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് മിഴി പൂട്ടി ധ്യാനിച്ചാൽ അവൻ അവിവാഹിതനായി നിന്ന് അവശേഷിപ്പിച്ചതു പോലെ കരുത്തുള്ള ഒരു തലമുറയെ മറ്റ് ഏതു സമുദായസ്നേഹിയാണ് അവശേഷിപ്പിച്ചിട്ടുള്ളത്? ഏത് പീഡനങ്ങളിലും, തിളച്ച എണ്ണയിൽ മുങ്ങിക്കിടന്നും, അലറുന്ന സിംഹങ്ങൾക്കു മുൻപിൽ നിന്നും വിശ്വാസത്തെയും ക്രിസ്തുവിനെയും തള്ളിപ്പറയാത്ത ഇതുപോലെ ശക്തമായ ഒരു തലമുറ അവശേഷിപ്പിച്ച മറ്റ് ആരുണ്ട്?

അതുകൊണ്ട്, തലമുറയെ നിലനിർത്താൻ വിവാഹം കഴിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകൽ മാത്രമല്ല പോംവഴി. ഇന്നത്തെ ക്രൈസ്തവ തലമുറ, ചുറ്റുമുള്ളവരോട് ജീവിതം കൊണ്ട് സുവിശേഷം പ്രഘോഷിക്കുകയാണ് ചെയ്യേണ്ടത്. ഒന്നിച്ചുനിന്ന് അബദ്ധസിദ്ധാന്തങ്ങൾക്കും തിന്മകൾക്കുമെതിരെ പോരാടുകയും പ്രാർത്ഥനയിൽ അടിത്തറയിട്ട കെട്ടുറപ്പുള്ള ഒരു സമൂഹമായി വളർന്നുവരികയാണ് വേണ്ടത്.

12 മുക്കുവരും ആഗോള കത്തോലിക്കാ സഭയും

സാധാരണക്കാരായ 12 പാവം മുക്കുവരെക്കൊണ്ടാണ് ഈശോ തിരുസഭയ്ക്ക് ആദ്യരൂപം നൽകിയത്. അപ്പോൾ അവരിൽ ചിലർ വിവാഹിതർ ആയിരുന്നുതാനും. ഈ 12 പേർ ആലോചിച്ചു തീരുമാനിച്ച് വിവാഹം കഴിക്കാത്തവർ വിവാഹം കഴിച്ചും, കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവർക്ക് ജ്ഞാനസ്നാനം നൽകിയുമല്ല അവരുടെ തലമുറ നില നിർത്തിയത്. കത്തോലിക്കാ സഭ ലോകം മുഴുവൻ പടർന്നുപന്തലിച്ചതും അങ്ങനെയല്ല. കുടുംബബന്ധങ്ങളും അതുവരെ ജീവിതമാർഗ്ഗമായി കണ്ടിരുന്ന വഞ്ചിയും വലയുമെല്ലാം ഉപേക്ഷിച്ച് നാടും വീടും വിട്ട് ദീർഘദൂര യാത്രകൾ ചെയ്ത് പട്ടിണിയും പീഡനവും ദുരിതവും ആപത്തും വാളും മരണവും എല്ലാം നേരിട്ട് നിർഭയരായി സുവിശേഷം പ്രഘോഷിച്ചപ്പോഴാണ് സഭ വളർന്നത്; സമുദായം വളർന്നത്. അപ്പസ്തോല പ്രവർത്തനങ്ങളിൽ പറയുന്നതുപോലെ, പ്രതിദിനം ഈ പന്ത്രണ്ടു പേരുടെ ഗണത്തിലേക്ക് വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരാൻ കാരണവും അതു തന്നെ. നിർഭയം സാക്ഷ്യം നൽകുക. വൈദികരും സന്യാസിനികളും കുടുംബജീവിതക്കാരും ഏകസ്തരും എല്ലാവരും ഈശോയെ പ്രഘോഷിക്കുക, സുവിശേഷമൂല്യങ്ങൾ ജീവിക്കുക. അപ്പോൾ സമുദായം താനേ വളർന്നുകൊള്ളും.

സമുദായബോധമോ സഭാത്മകതയോ?

സമുദായബോധം അതിരു കടക്കുമ്പോഴാണ് തീവ്രവാദമായി മാറുന്നത്. ആത്മീയതയും സഭാത്മകതയും ഇല്ലാത്ത സമുദായബോധം വിഷമാണെന്നു തന്നെ പറയേണ്ടിവരും. എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ഭാരതത്തിലേക്ക് കടന്നുവന്ന അപ്പസ്തോലനായ വി. തോമാശ്ലീഹാ കാരണമാണ് നാം ഇന്ന് ക്രൈസ്തവരായിരിക്കുന്നത്. അതുപോലെ തന്നെ വിശുദ്ധരായ ഒരുപാട് വൈദികരും സമർപ്പിതരും ഉയർത്തിയ പ്രാർത്ഥനയുടെയും ഒഴുക്കിയ വിയർപ്പിന്റെയും ഫലം കൂടിയാണ് ഇന്നത്തെ കത്തോലിക്കാ സഭ.
സമുദായബോധം മൂത്ത്, വന്ന വഴിയും നിൽക്കുന്ന ഇടവും മറക്കാതിരിക്കാം.

കേരള കത്തോലിക്കാ സഭയിൽ ജനിച്ചുവളർന്ന് വീടും വീട്ടുകാരെയും നാടും നാട്ടുകാരെയും എല്ലാം മറന്ന് പ്രേഷിതതീക്ഷ്ണതയാൽ ജ്വലിച്ച് അനേകം രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദിക-സന്യസ്ത സഹോദരങ്ങളെയും നന്ദിയോടും അഭിമാനത്തോടും കൂടി ഓർത്തുകൊണ്ട് ക്രൈസ്തവ വിശ്വാസത്തിൽ വളരാനും നിലനിൽക്കാനും ഒരു സന്യാസിനി ആയിത്തീരാനും എനിക്ക് പ്രേരണയും പ്രചോദനവും ധൈര്യവും നൽകിയ എന്റെ സന്യസ്തരായ എല്ലാ അധ്യാപകരെയും നന്ദിയോടെ അനുസ്മരിച്ചുകൊണ്ട്…

സ്നേഹപൂർവ്വം
സി. അഡ്വ. ജോസിയ SD

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.