കോവിഡ് പകർച്ചവ്യാധി സമൂഹത്തിൽ ഭീതി പരത്തുമ്പോഴും ഭവനരഹിതരായി തെരുവികളിൽ കഴിയേണ്ടിവരുന്നവർക്ക് അഭയമാവുകയാണ് റോമിലെ കാരിത്താസ് സംഘടനയും റെഡ് ക്രോസും. പുതിയ താമസസ്ഥലങ്ങളിലേയ്ക്ക് മാറുന്നതിനു മുമ്പായി ഒരു കോവിഡ് ടെസ്റ്റിംഗും താൽക്കാലികമായ വസതിയും അവർക്കായി തയ്യാറാക്കിയിരിക്കുകയാണ് ഈ സംഘടനകൾ.
തെരുവുകളിൽ കോവിഡ് പടർന്നുപിടിക്കുവാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മനസിലാക്കി അവർക്ക് കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് ടെസ്റ്റ് ചെയ്യുകയും, ഉണ്ടെങ്കിൽ ഐസൊലേഷനിലേയ്ക്ക് മാറ്റുന്നതിനും ഈ നൂതനപദ്ധതി വഴി സാധിക്കും. ഒപ്പം കോവിഡ് ഇല്ലാത്തവരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിനും ഇത് സഹായകമാകുന്നു. ശൈത്യകാലത്ത് സാധാരണഗതിയിൽ പകർച്ചവ്യാധിയുടെ തീവ്രത വർദ്ധിക്കുകയും വ്യാപനം കൂടുകയും ചെയ്യുന്ന സാഹചര്യം മുൻനിർത്തിയാണ് ഈ പദ്ധതിയുടെ ആവിഷ്കാരം. ഇതിലൂടെ സമൂഹത്തിലെ ദരിദ്രരായ ആളുകളിലേയ്ക്ക് എത്തിച്ചേരുവാൻ കഴിയുമെന്ന് സംഘടനാപ്രവർത്തകർ കരുതുന്നു.
ജനുവരി ഏഴാം തീയതി ആരംഭിച്ച ഈ പദ്ധതി, ഒരേസമയം 60 പേർക്ക് താമസിക്കുവാനുള്ള സൗകര്യം പ്രദാനം ചെയ്യുന്നു. ഇവിടെ എത്തുന്നവരെ കോവിഡ് ടെസ്റ്റ് ചെയ്തു സുരക്ഷിതമായി പാർപ്പിക്കുന്നു. ഒപ്പം മറ്റു താമസസ്ഥലങ്ങളിലേയ്ക്ക് പോകുവാൻ താല്പര്യമുള്ളവരെ അവിടേയ്ക്ക് അയയ്ക്കുകയും, ഇനി രോഗബാധിതരാണ് അവരെങ്കിൽ അവരെ ഐസോലേഷനിൽ കിടത്തുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നു.