ആരോഗ്യം വീണ്ടെടുത്ത് കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ; നന്ദി പറഞ്ഞ് ട്വീറ്റ്

അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിട്ടറി ഓര്‍ഡര്‍ മുന്‍ അദ്ധ്യക്ഷനുമായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയുടെ ആരോഗ്യനിലയില്‍ പുരോഗതി. കോവിഡ് രോഗബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നു അദ്ദേഹം. ആരോഗ്യനില സംബന്ധിച്ച വിവരം ഇക്കഴിഞ്ഞ ശനിയാഴ്ച കര്‍ദ്ദിനാള്‍ ബുര്‍ക്കെ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താന്‍ സുഖം പ്രാപിച്ചു വരികയാണെന്നും ഇപ്പോള്‍ മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണെന്നും തനിക്ക് വളരെ നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും എഴുപത്തിമൂന്നുകാരനായ കര്‍ദ്ദിനാളിന്റെ ട്വീറ്റില്‍ പറയുന്നു.

കത്തോലിക്കാ സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്‌തോലിക സിഗ്‌നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ മുന്‍ തലവനും തിരുസഭ പാരമ്പര്യങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്യുന്നതിന്റെ പേരില്‍ തിരുസഭയില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച കര്‍ദ്ദിനാളാണ് ഇദ്ദേഹം. തിരുസഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ക്കു വേണ്ടി ശക്തമായി നിലക്കൊള്ളുന്നതിന്റെ പേരില്‍ വിശ്വാസികളുടെ ഇടയില്‍ വലിയ സ്വീകാര്യതയുള്ള കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ സൗഖ്യത്തിനു വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്നു.

“നിങ്ങളെ പ്രതിയുള്ള സഹനങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരം വഴി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു” (കൊളോ 1:24) എന്ന ബൈബിള്‍ വാക്യത്തോടെയാണ് ട്വീറ്റിനോടൊപ്പമുള്ള പ്രസ്താവന അദ്ദേഹം ചുരുക്കുന്നത്.

ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗവിവാഹം, സ്ത്രീ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളിലും കൂദാശകള്‍ സംബന്ധിച്ചും തിരുസഭയുടെ ധാര്‍മ്മിക പാരമ്പര്യത്തിനു വേണ്ടി ഏറ്റവും ശക്തമായ വിധത്തില്‍ സ്വരമുയര്‍ത്തിയിട്ടുള്ള കര്‍ദ്ദിനാളാണ് ബുര്‍ക്കെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.