അമേരിക്കന്‍ സേന ചിട്ടയോടെ പിന്‍വാങ്ങിയിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ഈ ദുരിതങ്ങളെല്ലാം ഒഴിവാക്കാമായിരുന്നു: കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍

അഫ്ഗാനിസ്ഥാനിലെ സാഹചര്യം ലളിതമല്ല എന്നും കൂടുതല്‍ ചിട്ടയോടെയുള്ള ഒരു പിന്‍വാങ്ങലിന് പാശ്ചാത്യസേന തീരുമാനിച്ചിരുന്നെങ്കില്‍ ഈ കഷ്ടപ്പാടുകള്‍ ഒഴിവാക്കാമായിരുന്നുവെന്നും വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍. മോന്തെ വെര്‍ജിനെയിലെ തീര്‍ത്ഥാടനകേന്ദ്രത്തിലെ പരിശുദ്ധ അമ്മയുടെ തിരുനാളിന്റെ സമാപന ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നവരുമായി സമ്പര്‍ക്കം നിലനിര്‍ത്തിക്കൊണ്ട് മാനുഷികമായ തലത്തില്‍ നിന്ന് അവിടുത്തെ സാഹചര്യം പിന്തുടരാന്‍ പരിശ്രമിക്കുകയാണ് താനെന്ന് അദ്ദേഹം അറിയിച്ചു. സഹായിച്ചുകൊണ്ടിരുന്ന കുട്ടികളെ വിട്ടുപോരാന്‍ ഇഷ്ടപ്പെടാതെ അവിടെ സേവനം ചെയ്തിരുന്ന വൈദികനേയും മദര്‍ തെരേസയുടെ സന്യാസിനിമാരേയും തിരിച്ചെത്തിക്കാന്‍ കഴിഞ്ഞുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

അക്രമങ്ങളുടെ നിരവധി സാഹചര്യങ്ങളിലും ധാരാളം സ്‌നേഹപ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നും ഇനിയും നന്നായി നമുക്ക് ചെയ്യാന്‍ കഴിയുമെന്നതില്‍ സന്തോഷവും പ്രതീക്ഷയും കര്‍ദ്ദിനാള്‍ പ്രകടിപ്പിച്ചു. ഇറ്റാലിയന്‍ രാഷ്ട്രത്തിന്റെ നിയമങ്ങളിലും മാനദണ്ഡങ്ങളിലും പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുപറഞ്ഞ അദ്ദേഹം, പ്രതിരോധ കുത്തിവയ്പ് ഓരോരുത്തര്‍ക്കും അവരവരോടും മറ്റുള്ളവരോടുമുള്ള സ്‌നേഹപ്രവര്‍ത്തിയാണെന്നും ഉത്തരവാദിത്വമാണെന്നുമുള്ള ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരോഗ്യാടിയന്തിരാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളെ ധൈര്യത്തോടെ അഭിമുഖീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.