കുടുംബവര്‍ഷത്തെ സ്വാഗതം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ കെവിന്‍ ജെ. ഫാരെല്‍ നല്‍കുന്ന സന്ദേശം

കുടുംബങ്ങളുടെ കൃപ തിരിച്ചറിഞ്ഞ് കുടുംബജീവിതത്തില്‍ ശുശ്രൂഷ ആരംഭിക്കാമെന്ന് കര്‍ദ്ദിനാള്‍ കെവിന്‍ ജെ. ഫാരെല്‍. മാമ്മോദീസായിലൂടെയും വിവാഹമെന്ന കൂദാശയിലൂടെയും കത്തോലിക്കാ കുടുംബങ്ങള്‍ക്ക് ഒരു പ്രത്യേക കൃപ ലഭിക്കുന്നുണ്ട്. ആ കൃപ പലപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സഭയുടെ സമ്മാനമാണതെന്നും അത്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ സമിതിയുടെ തലവന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ജെ. ഫാരെല്‍ വ്യക്തമാക്കി.

2021 കുടുംബവര്‍ഷമാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് വത്തിക്കാന്‍ ദിനപത്രത്തില്‍ സന്ദേശമെഴുതുകയായിരുന്നു അദ്ദേഹം. വിവാഹബന്ധങ്ങളിലെ പ്രതിസന്ധികള്‍, കുടുംബാഗംങ്ങള്‍ക്കിടയിലെ അക്രമസ്വഭാവം, കുട്ടികളെ വളര്‍ത്തേണ്ട രീതികള്‍, ഏകാന്തത, കൂദാശകളെക്കുറിച്ചുള്ള അറിവുകേടുകള്‍ സര്‍വ്വോപരി, വിശ്വാസവും പ്രായോഗികജീവിതവും തമ്മിലുള്ള അപ്രതീക്ഷിത വിള്ളല്‍ എന്നീ മേഖലകളിലും സഭ ചെലുത്തേണ്ട ഇടപെടലിനെക്കുറിച്ചും കോവിഡ് കാലം ഉദ്ബോധിപ്പിക്കുന്നുണ്ട്.

ദ്രുതഗതിയില്‍ സംസ്‌കാരങ്ങള്‍ക്ക് മാറ്റം വരുകയും മൂല്യങ്ങള്‍ സമൂലമായി വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ കുടുംബശുശ്രൂഷകള്‍ പൂര്‍ണ്ണമായും പുനക്രമീകരിക്കേണ്ടതുണ്ട്. അതിനുവേണ്ടി പുതിയ കോഴ്സുകളോ സംഘടിതമായ പ്രവര്‍ത്തനങ്ങളോ ആവിഷ്‌കരിക്കുകയല്ല, മറിച്ച് മാമ്മോദീസായിലൂടെയും വിവാഹത്തിലൂടെയും കുടുബങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന കൃപയുടെ ചാലുകള്‍ കണ്ടെത്താനും അവ ഗ്രഹിക്കാനും ശ്രമിക്കുകയാണ് വേണ്ടത്.

ഈ സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനം ‘അമോറിസ് ലെത്തീസ്യ’ പഠിപ്പിക്കുന്നതുപോലെ കൂടുംബജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയും കൃപയും അനുഗ്രഹവും സന്തേഷവും കണ്ടെത്താന്‍ വിശ്വാസികളെ സഹായിക്കുന്നതിന് വൈദികര്‍ക്കും സഭയിലെ മറ്റ് അധികാരികള്‍ക്കും കടമയുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.