മ്യാന്മറിലെ കിഴക്കൻ സംസ്ഥാനമായ കയായിൽ ക്രിസ്തുമസ് ദിനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 35 പേർ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടു. ഈയൊരു സാഹചര്യത്തിൽ സമാധാനത്തിനായി പരിശ്രമിക്കാൻ ജനാധിപത്യ പ്രസ്ഥാനത്തോടും വംശീയ സായുധ ഗ്രൂപ്പുകളോടും ആഹ്വാനം ചെയ്ത് മ്യാന്മാർ കർദ്ദിനാൾ ചാൾസ് ബോ. ക്രിസ്തുമസ് ദിനത്തിൽ സൈനിക സേനയുടെ ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.
“ബോംബിംഗ്, ഷെല്ലാക്രമണം, കൊലപാതകം എന്നിവ നിർത്താൻ ഞാൻ സൈന്യത്തോട് ആവശ്യപ്പെടുന്നു. സമാധാനത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കാൻ ജനാധിപത്യ പ്രസ്ഥാനത്തോടും വംശീയ സായുധസംഘങ്ങളോടും ഞാൻ ആഹ്വാനം ചെയ്യുന്നു. അടുത്തെങ്ങും കാണാത്ത തരത്തിലുള്ള ഈ ദുരന്തങ്ങൾക്ക് അറുതി വരുത്താൻ ഞാൻ ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു” – കർദ്ദിനാൾ ബോ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
മ്യാന്മറിലെ നാഷണൽ യൂണിറ്റി ഗവൺമെന്റ് (എൻയുജി) സൈനികരാണ് ആക്രമണം നടത്തിയത്. അവർ നിരവധി ഗ്രാമീണരെ തടഞ്ഞുവയ്ക്കുകയും അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ‘യുണിസെഫ്’ എന്ന മാനുഷിക സംഘടനയിലെ രണ്ട് അംഗങ്ങളെ കാണാതായതായും റിപ്പോർട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം അട്ടിമറിക്കുകയും ഈ മാസം ആദ്യം ജയിലിലടച്ച, പുറത്താക്കപ്പെട്ട സിവിലിയൻ നേതാവ് ഓങ് സാൻ സൂചി ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ തടവിലിടുകയും ചെയ്തതു മുതൽ മ്യാന്മർ പ്രക്ഷുബ്ധമാണ്. ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിക്കു ശേഷം, ജനങ്ങളുടെമേൽ തങ്ങളുടെ അധികാരം ഉറപ്പിക്കാൻ സൈന്യം ക്രൂരമായ ശക്തി ഉപയോഗിച്ചു.
കയാഹ് സ്‌റ്റേറ്റിലെ മോ സോ ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലയെ കർദ്ദിനാൾ വിശേഷിപ്പിച്ചത് ‘ഹൃദയം തകർക്കുന്നതും ഭയാനകവുമായ ക്രൂരത’ എന്നാണ്.