വെല്ലുവിളികള്‍ക്കിടയില്‍ യേശുവിന്റെ ക്ഷമ അനുകരിക്കേണ്ടത് അത്യാവശ്യമെന്ന് കര്‍ദ്ദിനാള്‍ ചാള്‍സ് ബോ

കോവിഡ്-19 പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ യേശുവിന്റെ ക്ഷമ അനുകരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും ദിവ്യകാരുണ്യത്തില്‍ യേശു ക്ഷമയോടെ നമ്മെ കാത്തിരിക്കുകയാണെന്നും മ്യാന്മറിലെ യംഗൂണ്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ചാള്‍സ് ബോ. ഹംഗറിയില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്നത്തെ മനുഷ്യന്‍ വലിയ തിരക്കിലാണെന്നും എന്നാല്‍ അവനു വേണ്ടി കര്‍ത്താവ് കാത്തിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

“നമ്മുടെ ലോകത്തെയും ജീവിതത്തെയും നോക്കൂ. ആധുനിക മനുഷ്യന്‍ എപ്പോഴും തിരക്കിലാണ്. അവന്‍ അസ്വസ്ഥനാണ്. കൂടുതല്‍ സമ്പാദിക്കാനും കൂടുതല്‍ ഉപഭോഗം ചെയ്യാനും അയാള്‍ ആഗ്രഹിക്കുന്നു, അവന്‍ തൃപ്തനല്ല. അവന്‍ നിശബ്ദതയെ വെറുക്കുന്നു. അവന് കാത്തിരിക്കാനാവില്ല. വേഗതയാണ് ഇന്നത്തെ ഒന്നാം നമ്പര്‍ മൂല്യം. മന്ദഗതിയിലുള്ള നീക്കം ഒരു ദോഷമായി കണക്കാക്കപ്പെടുന്നു, എന്നാല്‍ യേശു അവനെ കാത്തിരിക്കുന്നു. അവന്‍ നമ്മളെ സ്‌നേഹിച്ചതു കൊണ്ടാണ് അവന്‍ നമ്മുടെ അടുത്ത് വന്നത്. ഓരോ വ്യക്തിയും ക്ഷമയുടെ മഹത്തായ ത്യാഗത്തില്‍ ജനിച്ചവരാണ്.”

നമ്മുടെ ആത്മീയജീവിതത്തിന്റെ ഉറവിടവും ഉച്ചസ്ഥാനവുമായ ഞായറാഴ്ച കുര്‍ബാന, കോവിഡ് കവര്‍ന്നെടുത്തു. അത് നമ്മില്‍ ആത്മീയവും വൈകാരികവുമായ വെല്ലുവിളികള്‍ കൊണ്ടുവന്നു. എന്നാല്‍ ഈ അന്ധകാരത്തിലൂടെ, ഈ അസ്തിത്വപരമായ ഭീഷണിക്കിടയില്‍ ക്ഷമയോടെ നമ്മെ പുനര്‍നിര്‍മ്മിക്കാന്‍ കര്‍ത്താവ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കൂടിയായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.