സിറിയയിൽ ദേവാലയത്തിനു സമീപം കാർ ബോംബ് ആക്രമണം: നിരവധി പേർക്ക് പരിക്കേറ്റു 

സിറിയയിലെ ഖാമിഷിൽ ഓർത്തഡോക്സ് ദേവാലയത്തിനു സമീപം നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജൂലൈ പതിനൊന്നാം തീയതി വ്യാഴാഴ്ച പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ഓർത്തഡോക്സ് ദേവാലയത്തിനു സമീപമാണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ ദേവാലയത്തിനു സമീപത്തെ കടകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട് എന്ന് സിറിയൻ ന്യൂസ് ഏജൻസി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് അന്തിയോക്യയിലെ സിറിയൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് ഇഗ്‌നേഷ്യസ് അപ്രേം രണ്ടാമൻ അനുശോചനം അറിയിച്ചു. ആശങ്കയും ഭീതിയും നിറഞ്ഞ അന്തരീക്ഷം കെട്ടിപ്പടുക്കുവാനുള്ള തീവ്രബന്ധികളുടെ ശ്രമമാണ് ഇതെന്ന് പാത്രിയാർക്കീസ് ചൂണ്ടിക്കാട്ടി.

ദേവാലയത്തിലെത്തുന്ന വിശ്വാസികളെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഭീകരർ ഏറ്റെടുത്തു. പരിക്കേറ്റവര്‍ ഗുരുതരനില തരണം ചെയ്തു.