ഓട്ടിസമുള്ള മകന്‍ അള്‍ത്താര ശുശ്രൂഷകനായതിലുള്ള സന്തോഷം പങ്കുവച്ച് ഫിലിപ്പിനോ നടി കാന്‍ഡി പാംഗിലിന്‍

ഓട്ടിസം മൂലമുള്ള വെല്ലുവിളികളേയും വൈകല്യങ്ങളേയും അതിജീവിച്ച് മകന്‍ അള്‍ത്താര ശുശ്രൂഷകനായതിലുള്ള സന്തോഷം പങ്കുവച്ച് ഫിലിപ്പിനോ നടി കാന്‍ഡി പാംഗിലിന്‍. മകന്റെ നേട്ടം സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ ലോകത്തെ അറിയിച്ചത്.

നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന വൈകല്യരോഗമായ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറാണ് നടിയുടെ മകന്. ഓട്ടിസം അവസ്ഥയ്ക്കൊപ്പം പെരുമാറ്റവൈകല്യവും ഈ രോഗത്തിന്റെ ഭാഗമാണ്. എങ്കിലും ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതി പന്ത്രണ്ടുകാരനായ ക്വെന്റിന്‍ വിശുദ്ധ ബലിയില്‍ പുരോഹിതനോടൊപ്പം ശുശ്രൂഷിയായി പങ്കെടുത്തു. ഫോട്ടോയും വീഡിയോയും സഹിതമാണ് കാന്‍ഡി ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ‘ക്വെന്റിന്റെ അള്‍ത്താര ബാലനായുള്ള പരിശീലനത്തിന്റെ ആദ്യദിവസം’ എന്ന തലക്കെട്ടോടെയായിരുന്നു കാന്‍ഡി പാംഗിലിനാന്റെ പോസ്റ്റ്.

അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ കാന്‍ഡി തന്റെ ക്രിസ്തുവിശ്വാസം പലപ്പോഴും പരസ്യമായി പ്രഘോഷിച്ചിട്ടുണ്ട്. ഓട്ടിസം അവസ്ഥയിലും തന്റെ മകന് ദൈവാലയ ശുശ്രൂഷകനാകാനുള്ള പരിശീലനം നല്‍കാന്‍ സന്നദ്ധത അറിയിച്ചവരോടുള്ള നന്ദി കാന്‍ഡി അറിയിച്ചു. രോഗബാധിതനായ മകനോടൊപ്പം നിരവധി വ്‌ളോഗുകള്‍ കാന്‍ഡി മുമ്പു പങ്കുവയ്ക്കുന്നുണ്ടായിരിന്നു. വ്ലോഗുകളില്‍ എല്ലായ്‌പ്പോഴും ഒരു അള്‍ത്താര ബാലനാകുവാന്‍ ആഗ്രഹിക്കുന്നുവെന്നു അവര്‍ പറയുന്നുണ്ടായിരുന്നു. ആ മകന്റേയും അവന്റെ അമ്മയുടേയും സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.