കലയുടെ അവശേഷിപ്പുകൾ ബാക്കിയാക്കി ഫാ. മനോജ് യാത്രയാകുമ്പോൾ

ജീവിതത്തിൽ മാഞ്ഞുപോകാതെ കാത്തുസൂക്ഷിക്കേണ്ട ചില ഓർമ്മപ്പെടുത്തലുകൾ ജീവിതം കൊണ്ടും കല കൊണ്ടും ഈ ഭൂമിയിൽ അവശേഷിപ്പിച്ച ഫാ. മനോജ് ഒറ്റപ്ലാക്കൽ ഓർമ്മയായി. വാഹനാപകടത്തിൽ ഈ ലോകത്തിൽ നിന്നും ദൈവത്തിന്റെ പക്കലേയ്ക്ക് ഫാ. മനോജ്‌ യാത്രയാകുമ്പോൾ കേരള കത്തോലിക്കാ സഭയ്ക്ക് നഷ്ടപ്പെടുന്നത് പകരംവയ്ക്കാനില്ലാത്ത ജീവിതം തന്നെ. ഫാ. മനോജിന്റെ ഓർമ്മകൾക്കു മുൻപിൽ ആദരവോടെ, പ്രാർത്ഥനയോടെ കരങ്ങൾ കൂപ്പുന്നു.

2019 നവംബർ 15-ന് ലൈഫ് ഡേ -യിൽ പ്രസിദ്ധീകരിച്ച ‘മണ്ണിൽ മനഃസാക്ഷി തീർക്കുന്ന വൈദികൻ’ എന്ന ഫീച്ചർ വായിക്കാം.

“മണ്ണ് മനുഷ്യൻ ചവിട്ടിനിൽക്കുന്ന ഇടമാണ്. മണ്ണു കൊണ്ട് ചിത്രം വരയ്ക്കാൻ തുടങ്ങിയപ്പോൾ മുതൽ ഉയരങ്ങളിലേക്ക് നോക്കുന്നതോടൊപ്പം നിലത്തേക്കു  നോക്കാനും തുടങ്ങി. അങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള, രീതിയിലുള്ള മണ്ണ് കണ്ടെത്തി. ഓരോ നിറത്തിലുള്ള മണ്ണിനും ഓരോ കഥ പറയാനുണ്ട്.” വരയിലെ ദൈവിക കലാസ്പർശമായ ഫാ. മനോജ് ഒറ്റപ്ലാക്കൽ ചിത്രകലയെക്കുറിച്ച്  വാചാലനായി.

തലശേരി അതിരൂപതാംഗമാണ് ഫാ. മനോജ് ഒറ്റപ്ലാക്കൽ. തലശ്ശേരി മൈനർ സെമിനാരിയിലെ മലയാളം അധ്യാപകനും സാൻജോസ് മെത്രാപ്പോലീത്തൻ സ്കൂളിന്റെ മാനേജരും ആയിരുന്നു അദ്ദേഹം. മണ്ണിന്റെ, വ്യത്യസ്തനിറങ്ങൾ കൊണ്ട്, വ്യത്യസ്തഭാവങ്ങൾ കൊണ്ട് കർഷകർ അനുഭവിക്കുന്ന വേദനകളെ അച്ചൻ അടയാളപ്പെടുത്തിയപ്പോൾ അത് ആധുനിക ലോകത്തിൽ ഒരു ഓർമ്മപ്പെടുത്തലായി മാറി. ജീവിതത്തിൽ മാഞ്ഞുപോകാതെ കാത്തുസൂക്ഷിക്കേണ്ട ചില ഓർമ്മപ്പെടുത്തലുകൾ…

ജീവിതത്തിലെ ചില നേർക്കാഴ്ചകൾ ചിത്രങ്ങളായപ്പോൾ

ഫാ. മനോജ് തൻ്റെ ചിത്രങ്ങൾക്ക് മിക്കവാറും വിഷയമായി എടുക്കുന്നത് ആനുകാലിക – സാമൂഹിക പ്രശ്‌നങ്ങളാണ്. തന്റെ ചിത്രകലയിലൂടെ അവയ്ക്ക് ഒരു പരിഹാരം കാണുകയോ, മനുഷ്യരിൽ ഒരു അവബോധം വളർത്തുകയോ ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വിശപ്പു കൊണ്ട് അരി മോഷ്ടിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട മധുവും, പ്രളയവും, ഉരുൾപ്പൊട്ടലും, പരിസ്ഥിതി സംരക്ഷണവും, കർഷക ആത്മഹത്യയും, വന്യമൃഗങ്ങളുടെ ശല്യവുമെല്ലാം അങ്ങനെ അദ്ദേഹത്തിന്റെ വരകളുടെ ഭാഗമായി. അതായത്, മനസിനെ അസ്വസ്ഥപ്പെടുത്തുന്ന നൊമ്പരങ്ങളും പ്രതീക്ഷകളും എല്ലാം നിറംപിടിപ്പിച്ച ഓർമ്മകളായി, ചിത്രങ്ങളായി അവശേഷിപ്പിക്കാൻ അദ്ദേഹത്തിന്റെ ചിത്രകലക്കായി.

ദീപിക നടത്തിയ കർഷകപ്രക്ഷോഭത്തിൽ പ്രതിഷേധിക്കാനൊരു രീതി എന്ന നിലയിലാണ് മണ്ണു കൊണ്ട് ചിത്രം വരച്ചുതുടങ്ങിയത്. പൊതുശ്രദ്ധ ആവശ്യമുള്ള ഒരു കാര്യത്തെ എങ്ങനെ ജനങ്ങളുടെ മനസിൽ ഇടംകൊടുക്കുന്ന രീതിയിൽ ശ്രദ്ധേയമാക്കാം എന്ന ആശയത്തിൽ നിന്നാണ് മണ്ണ് ചിത്രം വരയ്ക്കുള്ള ഒരു ഉപാധിയായി അദ്ദേഹം തിരഞ്ഞെടുത്തത്. അതിന് വ്യക്തമായ കാരണവും അദ്ദേഹത്തിനുണ്ട്. മണ്ണിൽ ചവിട്ടിനിന്നാണ് ഓരോ കർഷകനും അവന്റെ ജീവിതത്തെ കരുപിടിപ്പിക്കുന്നത്. അതിനാൽ തന്നെ കർഷകനെ സംബന്ധിച്ച് മണ്ണ് ഒരു നിലപാടാണ്.

മനോജച്ചൻ കർഷക കുടിയേറ്റ ചരിത്രമുറങ്ങുന്ന പ്രദേശങ്ങളിലെ മണ്ണ് ശേഖരിച്ച് ചിത്രങ്ങൾ വരച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണും, ഉരുൾപൊട്ടി ദുരിതമനുഭവിച്ചിടങ്ങളിലെ മണ്ണും ചേർത്ത് അദ്ദേഹം വരച്ചുചേർത്തത് കർഷകന്റെ ഹൃദയനൊമ്പരങ്ങൾ ആയിരുന്നു. വന്യമൃഗങ്ങൾ നശിപ്പിച്ച കർഷകരുടെ സ്വപ്നങ്ങൾ അദ്ദേഹത്തിന്റെ കൺമുന്പിലെ തന്നെ നിത്യകാഴ്ചയാണ്. ഇത്തരം നിറംമങ്ങിയ ചില ജീവിതയാഥാർഥ്യങ്ങളെ വരയ്ക്കാൻ വർണ്ണങ്ങളെക്കാളും എന്തുകൊണ്ടും നല്ലത് മണ്ണിന്റെ നിറമാണെന്ന് മനോജച്ചനറിയാം.

സെമിനാരിയിൽ വച്ച് തിരിച്ചറിയപ്പെട്ട കലാജീവിതം

രണ്ടാം ക്‌ളാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ടീച്ചറിനു വേണ്ടി വരച്ച പടത്തിന് കിട്ടിയ പ്രോത്സാഹനം സ്ളേറ്റിൽ നിന്നും മായ്ക്കാതെ കാത്തുസൂക്ഷിച്ച ബാല്യം. അന്ന് തന്റെയുള്ളിൽ ഒരു ചിത്രകാരനുണ്ടെന്ന് അദ്ദേഹം കരുതിയിരുന്നില്ല. വീടിന്റെ ചുമരുകളും തൊടിയും അന്ന് അദ്ദേഹത്തിന് വരച്ചുപരിശീലിക്കാനുള്ള വേദികളാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ  ഒരു കലാകാരൻ അദ്ദേഹത്തിന്റെ ഉള്ളിൽ ഉറങ്ങുന്നുണ്ടായിരുന്നു.

പിന്നീട് സെമിനാരിയിൽ ചേരുമ്പോഴാണ് ഫാ. മനോജ് തൻ്റെ ഉള്ളിലെ കലാകാരനെ തിരിച്ചറിഞ്ഞത്. “സെമിനാരിയിൽ വവെച്ച് ഒരു നാടകത്തിന്റെ കർട്ടൻ സെറ്റ് ചെയ്യാനായി വരച്ചപ്പോഴാണ് എന്റെ കല ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. അന്ന് എല്ലാവരും വലിയ പ്രോത്സാഹനങ്ങൾ തന്നു. ശരിക്കും ഞാൻ പോലും കലയെ കൂടുതൽ ഗൗരവമായി എടുത്തു തുടങ്ങിയത് അന്നുമുതലാണ്” – മനോജച്ചൻ പറയുന്നു. ഔദ്യോഗികമായി പഠിച്ചതിന്റെ പിൻബലമൊന്നും അവകാശപ്പെടാനില്ലെങ്കിലും തൻ്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ചിത്രകലയെ വളരെ വിസ്മയമാക്കിത്തീർക്കുകയാണ് അദ്ദേഹം.

വൈദികനായ ചിത്രകാരൻ

വൈദികനായ ചിത്രകാരൻ എന്നത് ഒരു സാധ്യതയാണ്. വരയെ കൂടുതൽ ജനകീയമാക്കാനുള്ള ഒരു സാധ്യത അതിനുണ്ട്. പൊതു ഇടങ്ങളിലുള്ള സ്വീകാര്യത കൂടും. മറ്റുള്ളവരുമായി സംവദിക്കുമ്പോൾ കലയെ ഉപയോഗിക്കാൻ പറ്റും. ഒപ്പം വൈദികനായതിനാൽ ചിത്രകലയെ ജനങ്ങളിലേക്ക് എത്തിക്കാൻ വളരെ എളുപ്പമാണ്. ആളുകൾ കലയെ സ്നേഹിക്കുമ്പോൾ അവർ വൈവിധ്യങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങുകയാണ് അതിലൂടെ.  ഇല്ലസ്ട്രേഷൻ, മൺശില്പങ്ങൾ, സിമൻറ് ശില്പങ്ങൾ എന്നിവയും ഫാ. മനോജ് പരീക്ഷിക്കുന്നുണ്ട്. എല്ലാത്തിനോടും ഒരു കൗതുകം മനസിൽ സൂക്ഷിക്കാൻ പറ്റുകയെന്നത് ചിത്ര കലയ്ക്ക് അത്യാവശ്യം വേണ്ട ഒന്നാണ്. ഒപ്പം മറ്റ് മതങ്ങളോടും സംസ്കാരത്തോടും എല്ലാ നിറങ്ങളോടും സ്നേഹമുണ്ടാവുക. അദ്ദേഹം പറയുന്നു. ആളുകളിലേക്ക് പെട്ടെന്ന് എത്താനുള്ള ഒരു അവസരവും ഒരു വൈദികൻ എന്ന നിലയ്ക്ക് തനിക്ക് സാധ്യമാകുന്നുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹ്യപരമായി അനുഭവിക്കുന്ന പ്രശ്നങ്ങളെ വരകളിലൂടെ മനുഷ്യമനസുകളിൽ എത്തിക്കാനുള്ള പരിശ്രമമാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും. ഒരുപാട് ആളുകളെ സന്തോഷിപ്പിക്കാനും ഒരു വൈദികൻ എന്ന നിലയിൽ ആളുകളെ ഒന്നിച്ച് മുൻപോട്ട് കൊണ്ടുപോകാനും ഒരു കലാകാരൻ കൂടിയായ ഇദ്ദേഹത്തിന് സാധിക്കുന്നു.

മനോജച്ചൻ മുമ്പുണ്ടായിരുന്ന ഇടവകയിൽ രണ്ട് കോളനികൾ ഉണ്ട്. പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന ആ സ്കൂളുകളിൽ വളരെ കുറച്ചു കുട്ടികളേ ഉള്ളൂ. സാധാരണ സ്കൂളുകളുടെ ചുവരുകൾ മുഴുവൻ ചിത്രങ്ങൾ നിറഞ്ഞുനിൽക്കും. എന്നാൽ ഈ സ്കൂളുകളുടെ ചുവരുകൾ നിറങ്ങളില്ലാത്തവയാണ്. ഈ സാഹചര്യത്തെ നിറയെ ചിത്രങ്ങൾ വരച്ചുകൊണ്ട് ആ സ്കൂളിന്റെ ചുറ്റുപാടുകളിൽ വർണ്ണങ്ങൾ വിരിയിക്കാൻ അച്ചന് സാധിച്ചു. തൻ്റെ ഇടവയിലെ തന്നെ മുതിർന്ന കുട്ടികൾ സഹായത്തിനായി അച്ചനോട് ഒപ്പം കൂടി. പുതിയ കാഴ്ചപ്പാടുകൾ സ്രഷ്ടിക്കുവാനുള്ള സാധ്യതയാണ് ഇതുവഴി അദ്ദേഹം ആ കുട്ടികൾക്ക് തുറന്നുകൊടുത്തത്.

മനോഭാവത്തിലെ പൊളിച്ചെഴുത്ത്

മനോജച്ചനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്ന, പഠിച്ചുകൊണ്ടിരിക്കുന്ന, പഠിക്കേണ്ടിയിരിക്കുന്ന ഒന്നാണ് ചിത്രകല. അച്ചനിത് ഒരു കൂട്ടായ പ്രവർത്തനത്തിന്റെ വേദിയാണ്. “ഞാനാണ് ശരി എന്നതാണ് ഏറ്റവും വലിയ ശരികേട്. ഞാൻ മാറിനിൽക്കുമ്പോൾ ചിത്രത്തിന് അവിടെ ചില കാര്യങ്ങൾ പറയാനുള്ള ഒരു സാധ്യത നിൽക്കുന്നുണ്ട്. അഞ്ചപ്പം കൈയിലുള്ള കുട്ടിയുടെ സാധ്യതയെയാണ് അപ്പം വർദ്ധിപ്പിക്കുമ്പോൾ ഈശോ ഉപയോഗിക്കുന്നത്. കൈയിലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താൻ ഞാൻ ചിത്രകലയിലൂടെ പരിശ്രമിക്കുകയായിരുന്നു. എന്റേതെന്ന് കരുതാൻ തനിയെ എനിക്ക് ഒരു വർക്ക് ഇല്ല. താൻ സേവനം ചെയ്ത ഇടവകയിലുള്ള ആളുകൾ പലരീതിയിൽ ഈ ഓരോ ശില്പങ്ങളോടും ചേർന്നുനിൽക്കുന്നുണ്ട്. പള്ളിയിൽ ശില്പങ്ങൾ നിർമ്മിച്ചപ്പോൾ കൊടുത്ത മുഖങ്ങളെല്ലാം തന്നെ ആ ഇടവകയിലെ ആളുകളുടേതു തന്നെയാണ്” – കൂട്ടായ പ്രവർത്തനത്തിന്റെ സന്തോഷം അച്ചൻ പങ്കുവച്ചു.

നിലപാടുകൾക്ക് നിറം കൊടുത്ത കലാകാരൻ  
ഉത്തര മലബാർ കർഷകപ്രക്ഷോപം നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഓഫീസും ചുമരും മൺചിത്രങ്ങൾ കൊണ്ട് മെനഞ്ഞപ്പോൾ അത് വെറും അലങ്കാരം മാത്രമായിരുന്നില്ല. മറിച്ച് ചില അടയാളപ്പെടുത്തലുകൾ കൂടിയായിരുന്നു. ഈയിടെ പരിശുദ്ധ പിതാവിന് തലശ്ശേരി അതിരൂപതയുടെ പിതാക്കന്മാർ മനോജച്ചൻ നിർമ്മിച്ച മണ്ണിൽ തീർത്ത ശിൽപം സമ്മാനിക്കുകയുണ്ടായി. തലശ്ശേരി അതിരൂപതയുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവ് ഉറങ്ങുന്ന ചിത്രമാണ് മാർപാപ്പയ്ക്ക് നൽകിയത്. തൻ്റെ ബി എഡ് പഠനകാലത്ത് യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിർമ്മിച്ച കളിമൺ ശിൽപവും അദ്ദേഹത്തിന്റെ ആവിഷ്‌ക്കാര സ്വാതന്ത്രത്തെ  വ്യത്യസ്തമാക്കുന്ന ഒന്നായിരുന്നു. വിശ്രമം എന്ന വിഷയത്തെ, ഒരു പിതാവിന്റെ മടിയിലുറങ്ങുന്ന പെൺകുട്ടിയെ ആണ് അച്ചൻ മണ്ണുകൊണ്ട് മെനഞ്ഞെടുത്തത്. അതൊരു നിലപാടായിരുന്നു. സ്ത്രീകളുടെ സുരക്ഷക്കു വേണ്ടിയുള്ള നിലപാട്.
പാലായിലെ കർഷക സംഗമത്തിൽ ‘മണ്ണിര’ എന്ന ചിത്രപ്രദർശനവും മനോജച്ചൻ നടത്തി. പത്തോളം ചിത്രങ്ങൾ വലിയ ക്യാൻവാസിൽ പകർത്തുമ്പോൾ അത് മുഴുവൻ മണ്ണു കൊണ്ടാണ് അദ്ദേഹം ചെയ്തത്. കാരണം, കർഷകനോട് ഏറ്റവും ചേർന്നുനിൽക്കുന്നതും അവൻ ചവിട്ടിനിൽക്കുന്ന സ്ഥലവും മണ്ണായതിനാലാണ്. ഇന്ന് കാലം മായ്ച്ചുകളയുന്ന ചില സത്യങ്ങളെ, നിശ്ശബ്ദമാക്കപ്പെടുന്ന ചില നിലവിളികളെ മനോജച്ചൻ ക്യാൻവാസിൽ കോറിയിടുമ്പോൾ അവ എന്നും മാഞ്ഞുപോകാതെ മനസ്സിൽ നിലനിൽക്കട്ടെ… ഒപ്പം അച്ചന്റെ കലാസൃഷ്ടികളും…
സി. സൗമ്യ DSHJ
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.