ലഹരിക്ക് അടിമകളായവർക്കിടയിൽ സേവനം ചെയ്യുന്ന ബ്രസീലിയൻ വൈദികന് ഭീഷണി

ബ്രസീലിലെ ഏറ്റവും വലിയ നഗരത്തിലെ ഭവനരഹിതരായ ആളുകൾക്കിടയിൽ പ്രവർത്തിക്കുന്ന വൈദികനു നേരെ ഭീഷണി ഉയരുന്നു. ഭവനരഹിതർക്കായുള്ള സാവോ പോളോ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി ഫാ. ജൂലിയോ ലാൻസെലോട്ടി ആണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം ഭീഷണികൾക്ക് ഇരയാകുന്നത്.

പാവപ്പെട്ടവർക്കും ലഹരിക്ക്‌ അടിമകളായവർക്കും ഇടയിലാണ് ഫാ. ജൂലിയോ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടാത്ത ധാരാളം ആളുകളുമുണ്ട്. ഇവരിൽ നിന്ന് മിക്കപ്പോഴും ഭീഷണികൾ ഉയരുകയാണ് ഈ വൈദികനു നേരെ. പലപ്പോഴും നിയമപാലകരിൽ നിന്നുപോലും ഈ വൈദികന് ഭീഷണി നേരിടേണ്ടതായി വന്നിട്ടുണ്ട്. പലപ്പോഴും അസഭ്യവർഷവുമായി അനേകർ ഈ വൈദികനെ സമീപിച്ചിട്ടുണ്ട്. പല തരത്തിലുള്ള ആക്രമണങ്ങളും ഇദ്ദേഹത്തിനു നേരെ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്‌സ് ഇദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ബ്രസീൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭവനരഹിതരുമായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം, നഗരത്തിന്റെ കേന്ദ്ര-ചരിത്രപരമായ പ്രദേശങ്ങളിൽ അവരുടെ സാന്നിധ്യം നിലനിർത്തുകയും സ്വത്തുമൂല്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഫാ. ജൂലിയോയുടെ വിമർശകർ പറയുന്നു.

പാവങ്ങൾക്കിടയിൽ ദൈവത്തെ ദർശിച്ചുകൊണ്ടുള്ള ഈ വൈദികന്റെ പ്രവർത്തനം ഇത്തരം ഭീഷണികൾക്കു മുമ്പിൽ അടിയറവ് വയ്ക്കുവാൻ അദ്ദേഹം തയ്യാറല്ല. ഭീഷണികൾക്കു നടുവിലും ആവശ്യക്കാർക്ക് തുണയായി നിലനിൽക്കുവാൻ തന്നെയാണ് ഈ വൈദികന്റെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.