സ്വര്‍ഗ്ഗം കണ്ടൊരു പുഞ്ചിരി

ഈ ചെറുപുഞ്ചിരി, പ്രകാശിക്കുന്ന സന്തോഷമുള്ള കണ്ണുകള്‍, പ്രതീക്ഷ പകരുന്ന ഈ മുഖം ഒരു സമ്മര്‍ സായാഹ്ന പാര്‍ട്ടിയുടെ ബാക്കിപത്രമല്ല. മരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണിത്. ആരാണ് ഈ മനുഷ്യന്‍? എന്തിനാണ് ഈ മനുഷ്യന്‍ പുഞ്ചിരിക്കുന്നത്?

വാഴ്ത്തപ്പെട്ട മാര്‍ട്ടിന്‍ മാര്‍ട്ടിനെസ് പാസ്‌കുവാല്‍ (Blessed Martín Martínez Pascual) എന്ന 25 വയസ്സുള്ള ഒരു യുവ സ്പാനിഷ് വൈദികന്റെ ചിത്രമാണിത്. കത്തോലിക്കാ വൈദികനായതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഒരു ധീരയുവാവ്.

ഒരു സ്പാനിഷ് മരപ്പണിക്കാരന്റെ മകനായി 1910 നവംബര്‍ 11-നു ജനിച്ച മാര്‍ട്ടിന്‍, ഭക്തിയുള്ള ഒരു കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. Colegio San José de Murcia സെമിനാരിയില്‍ ലത്തീന്‍ അധ്യാപകനാകുന്നതിനു മുമ്പ് ‘സ്‌പെയിനിലെ ജോലി ചെയ്യുന്ന വൈദികര്‍’ (worker priest movement) എന്ന വൈദികസംഘത്തിലെ സജീവ അംഗമായിരുന്നു.

സ്‌പെയിനില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായപ്പോള്‍ കലാപകാരികള്‍ കത്തോലിക്കാ സഭയ്ക്കെതിരെ തിരിഞ്ഞു. ഒരു ദിവസം ദൈവാലയം ആക്രമിച്ചപ്പോള്‍ മാര്‍ട്ടിന്‍ സക്രാരിയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ കുര്‍ബാനയുമായി ധാന്യപ്പുരകളിലും ഗുഹകളിലും വൈക്കോല്‍പ്പന്തലിലും കലാപകാരികളുടെ കണ്ണില്‍പ്പെടാതെ കുറേ ദിവസങ്ങള്‍ ഒളിവില്‍ താമസിച്ചു. പിന്നീട് അദ്ദേഹം പടയാളികളുടെ തടവിലായി. അവിടെയും തന്റെ പുരോഹിതകടമകള്‍ അദ്ദേഹം തുടര്‍ന്നുവന്നു. സഹതടവുകാരുടെ കുമ്പസാരം കേള്‍ക്കുകയും തന്റെ കൈവശമുണ്ടായിരുന്ന വിശുദ്ധ കുര്‍ബാന നല്‍കി അവര്‍ക്ക് ധൈര്യം പകരുകയും ചെയ്തു.

1936 ആഗസ്റ്റ് 18-ന് മാര്‍ട്ടിന്റെ വധശിക്ഷയുടെ സമയം അടുത്തപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു: “തോക്കിന്‍ കുഴല്‍ ഭയപ്പെട്ടന്നുവോ?”

“ഇല്ല” എന്നായിരുന്നു മറുപടി.

തന്നെ വധിക്കാനൊരുങ്ങി നിന്നവരെ അനുഗ്രഹിച്ചുകൊണ്ട് മാര്‍ട്ടിന്‍ പ്രാര്‍ത്ഥിച്ചു: “ഞാന്‍ നിങ്ങള്‍ക്ക് എന്റെ അനുഗ്രഹം നല്‍കുന്നു; നിങ്ങള്‍ കാണിക്കുന്ന ബുദ്ധിഹീനത ദൈവം കണക്കിലെടുക്കാതിരിക്കട്ടെ.” മാര്‍ട്ടിന്‍ പിന്നീട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ‘VIVA CRISTO REY!’ (Long live Christ the King) ‘ക്രിസ്തുരാജന്‍ ജയിക്കട്ടെ.’

മാര്‍ട്ടിനെ വധിക്കുന്നതിനു തൊട്ടുമുമ്പ് ഹാന്‍സ് ഗൂട്ടമാന്‍ (Hans Guttman) എന്ന ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോ പകര്‍ത്തിയത്. നിത്യതയുടെ മുന്നാസ്വാദനം മാര്‍ട്ടിന്റെ കണ്ണുകളില്‍ കാണാം; വിശ്വസ്തനായ ഒരു പുരോഹിതന്റെ ആത്മനിര്‍വൃതിയും. വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1995 ഒക്ടോബര്‍ 1-ന് മാര്‍ട്ടിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.