ഈശോയ്ക്കുവേണ്ടി വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി: വാഴ്ത്ത. ക്യാര ലൂചെ ബദാനൊ

പത്തു വർഷങ്ങൾ ഒരു കുഞ്ഞിനുവേണ്ടി പ്രാർഥനയോടുള്ള കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29 -ന് ഇറ്റലിയിലെ സസെല്ലൊ എന്ന ഗ്രാമത്തിൽ റുജ്ജേറൊ  – തെരേസ ബദാനൊ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു. നാലു വയസ്സുള്ളപ്പോൾ തന്നെ കുഞ്ഞുക്യാര മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങൾ പാവപ്പെട്ട കുട്ടികൾക്കു നൽകിയിരുന്നു; അവയൊരിക്കലും പഴയതോ, ഉപയോശൂന്യമോ ആയിരുന്നതല്ല. അവധിക്കാലം ചെലവഴിക്കാൻ സാധിക്കുകയില്ലായിരുന്ന നിർഭാഗ്യവാന്മാരായ കൂട്ടുകാരെ ക്യാര തന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. വൃദ്ധമന്ദിരങ്ങൾ സന്ദർശിക്കുന്നതിലും അവരോടൊപ്പം സമയം ചിലവഴിക്കുന്നതിലും അവൾ ആനന്ദം കണ്ടെത്തിയിരുന്നു. കൂട്ടുകാരിൽ ആരെങ്കിലും രോഗിയായാലും അവരെ ശുശ്രൂഷിക്കുന്നതിലും സന്ദർശിക്കുന്നതിലും കുഞ്ഞുക്യാരയ്ക്ക് പ്രത്യേകസിദ്ധി ഉണ്ടായിരുന്നു. സുവിശേഷകഥകൾ കേൾക്കാനും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ഇളംപ്രായത്തിലേ അവൾക്കു താല്പര്യമായിരുന്നു.

ഒൻപതു വയസ്സുമുതൽ ജീവകാരുണ്യസംഘടനയായ ഫോക്കുലാരെ മൂവ്മെന്റിന്റെ, കുട്ടികളുടെ വിഭാഗത്തിൽ ചേർന്നുപ്രവർത്തിക്കാൻ തുടങ്ങി. ദൈവസ്നേഹത്തിന്റെ പരിമളംപരത്തി പറന്നുനടന്നിരുന്ന ക്യാരയെ നാട്ടുകാർക്കും വലിയ ഇഷ്ടമായിരുന്നു. സാധാരണ പെൺകുട്ടികളെപ്പോലെ പാട്ടുപാടാനും നൃത്തംചെയ്യാനും കളികളിൽ ഏർപ്പെടാനും അവൾക്ക് ഇഷ്ടമായിരുന്നു. മാതൃകാജീവിതംവഴി കൂട്ടുകാരുടെ ഇടയിൽ ഈശോയെ നൽകലായിരുന്നു അവളുടെ ഏറ്റവും വലിയ സന്തോഷം.

പതിനേഴാം വയസ്സിൽ ക്യാര ക്യാൻസർ രോഗബാധിതയായി. അസ്ഥികൾക്ക് അർബുദം ബാധിച്ചിരുന്ന അവളുടെ ചികിത്സകളെല്ലാം വിഫലമായിരുന്നു. കീമോതെറാപ്പി ആരംഭിച്ച ഉടനെ അവളുടെ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. കാലക്രമേണ അവൾ ശയ്യാവലംബയായി.

ക്യാര ഇപ്രകാരം ഡയറിയിൽ എഴുതി: “ഞാൻ വളരെ ചെറുതായതുപോലെ എനിക്ക് അനുഭവപ്പെടുന്നു. എന്റെ മുമ്പിലുള്ള വഴി കഠിനമാണ്. വേദന എന്നെ കീഴടക്കുമ്പോഴൊക്കെ ഞാൻ ആവർത്തിച്ചുപറയുമായിരുന്നു, ഈശോയേ, നിനക്കുവേണ്ടിയാണിത്. നിനക്ക് ഇതുവേണമെങ്കിൽ അപ്രകാരം സംഭവിക്കട്ടെ.”

ക്യാരയുടെ പുഞ്ചിരിയും മറ്റുള്ളവരെ കരുതുന്ന സ്നേഹവും ഒരിക്കലും നിലച്ചിരുന്നില്ല. സഹനങ്ങൾ ഏറുമ്പോൾ ഈശോയുടെ സാമീപ്യം അവൾ കൂടുതൽ തിരിച്ചറിഞ്ഞിരുന്നു. കിടപ്പുരോഗി ആയിരിക്കുമ്പോഴും ക്യാര മറ്റുള്ളവർക്ക് കത്തുകളും സന്ദേശങ്ങളും അയച്ചിരുന്നു. ഫോക്കുലാരെയുടെ യുവജനസമ്മേളനങ്ങളിൽ അവൾ പങ്കെടുത്തിരുന്നു. ക്യാരയുടെ വിശ്വാസവും മറ്റുള്ളവരോടുള്ള സ്നേഹവും അവളെ കാണുന്ന എല്ലാവർക്കും ഉന്മേഷം നൽകി. അവളുടെ സമ്പാദ്യമെല്ലാം ആഫ്രിക്കയിൽ മിഷനറിയായ ഒരു സുഹൃത്തിനു നൽകി.

മരണത്തോടുക്കുമ്പോൾ ക്യാര ഇപ്രകാരം പറയുമായിരുന്നു: “നല്ലൊരു ഹൃദയമല്ലാതെ ഒന്നും എന്റെ കൈവശമില്ല. ആ ഹൃദയംകൊണ്ട് എനിക്ക് എപ്പോഴും എല്ലാവരെയും സ്നേഹിക്കാൻ കഴിയും.”

അവസാനകാലമായപ്പോൾ മോർഫിൻ എടുക്കുന്നതും ക്യാര ഉപേക്ഷിച്ചു. അതിനുള്ള കാരണമായി ആ കൗമാരക്കാരി പറഞ്ഞിരുന്നത്, “ഈശോയ്ക്കു സമർപ്പിക്കാൻ എനിക്ക് വേദനകളേയുള്ളൂ” എന്നായിരുന്നു. മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലായപ്പോൾ അവൾ തന്റെ ശവസംസ്കാരശുശ്രൂഷ പ്ലാൻ ചെയ്തു. വെളുത്തനിറമുള്ള വിവാഹവസ്ത്രം അണിഞ്ഞാണ് മണവാളനായ ഈശോയെ സ്വീകരിക്കാൻ 1990 ഒക്ടോബർ ഏഴിന് പുഞ്ചിരിക്കുന്ന ആ വിശുദ്ധ പറന്നകന്നത്.

ഒൻപതു വർഷത്തിനുള്ളിൽ ക്യാരയുടെ നാമകരണ നടപടികൾ ആരംഭിച്ചു. 2010 സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ ക്യാരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞു: “ദൈവസ്നേഹമുള്ള ഹൃദയത്തിനുമാത്രമേ ശരിയായ സന്തോഷം നൽകാൻ കഴിയുകയുള്ളൂ.”

ക്യാര ഒരു സാധാരണ പെൺകുട്ടി ആയിരുന്നു. ദൈവസ്നേഹം അവളിൽ ആളിക്കത്തിയപ്പോൾ അവൾ അസാധാരണ വിശുദ്ധയായി മാറി.

ഫാ. ജെയ്‌സൺ കുന്നേൽ MCBS