വാഴ്ത്തപ്പെട്ട ചാൾസും വിവാഹിതർക്കുള്ള അഞ്ചു കല്പനകളും

ഒക്ടോബർ 21 -ന് വാഴ്ത്തപ്പെട്ട ചാൾസിന്റെ തിരുനാൾ ദിനമാണ്. വിവാഹത്തീയതി തിരുനാളായി ആഘോഷിക്കാൻ കത്തോലിക്കാ സഭയിൽ ഭാഗ്യം ലഭിച്ച വ്യക്തിയെ നിങ്ങൾക്ക് പരിചയപ്പെടേണ്ടേ…

പരമ്പരാഗതമായി ഒരു വിശുദ്ധനോ, വിശുദ്ധയോ മരിച്ച തീയതി, അതായത് സ്വർഗ്ഗത്തിൽ പ്രവേശിച്ച ദിനമാണ് തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കുക. എന്നാൽ ആസ്ട്രിയയിലെ വാഴ്ത്തപ്പെട്ട ചാൾസിന്റെ കാര്യത്തിൽ മരണദിനമല്ല വിവാഹദിനമാണ് തിരുനാൾ ദിനം (ഒക്ടോബർ 21). അതിനു കാരണം വിവാഹജീവിതം ചാൾസിന്റെ വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ സഹായമായിരുന്നതുകൊണ്ടാണ്.

ആസ്ട്രിയായിലെ ആസ്ട്രോ ഹംഗേറിയൻ വംശത്തിലെ അവസാന ചക്രവർത്തി ആയിരുന്നു ചാൾസ്. ഒന്നാം ലോകമഹായുദ്ധകാലത്ത് സമാധാനം സ്ഥാപിക്കാനായി അക്ഷീണം പ്രയ്നിച്ച മനുഷ്യസ്നേഹി, കുടുംബത്തെ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത വിശ്വസ്തനായ ഭർത്താവ്, ദയാലുവായ ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ചാൾസ്. ശക്തമായ കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന ചാൾസിന് വിശുദ്ധ കുർബാനയോടും ഈശോയുടെ തിരുഹൃദയത്തോടും സവിശേഷഭക്തി ഉണ്ടായിരുന്നു. 1911 ഒക്ടോബർ 21 -ന് ബർബണിലെയും പാർമയിലെയും രാജകുമാരിയായ സീത്തായെ വിവാഹം കഴിച്ചു. ചാൾസിന്റെയും ഭാര്യ സിത്തായുടെയും ദാമ്പത്യജീവിതത്തിന് പതിനൊന്നു വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും ദൈവം 8 കുഞ്ഞുങ്ങളെ നൽകി അവരെ അനുഗ്രഹിച്ചു.

1914 ജൂൺ 28 -ന് ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാണ്ടിന്റെ വധത്തോടെ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു. ഫെർഡിനാണ്ടിന്റെ വധത്തെ തുടർന്ന് ചാൾസ് ഓസ്ട്രോ – ഹംഗേറിയൻ സാമ്രാജ്യത്തിന്റെ സിംഹാസനത്തിന്റെ അവകാശിയായി. 1916 നവംബർ 21 -ന് ഫ്രാൻസിസ് ജോസഫ് ചക്രവർത്തിയുടെ മരണത്തോടെ ചാൾസ് ഓസ്ട്രിയ ചക്രവർത്തിയായി; 1916 ഡിസംബർ 30 -ന് ഹംഗറിയിലെ അപ്പോസ്തോലിക രാജാവായി കിരീടമണിഞ്ഞു.

ക്രിസ്ത്യൻ ഉപവിയും സാമൂഹിക പരിഷ്കരണവും നടപ്പാക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് അദ്ദേഹം തന്റെ കിരീടധാരണത്തെ കണ്ടത്. സമാധാനത്തിനും യുദ്ധം അവസാനിപ്പിക്കാനും അക്ഷീണം പ്രയ്നിച്ച ചാൾസ് ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയുടെ സമാധാനശ്രമങ്ങളെ പിന്തുണച്ച ഏക ലോകനേതാവായിരുന്നു. യുദ്ധാനന്തരം 1919 മാർച്ചിൽ ചാൾസിനെ സ്വിറ്റ്സർലൻഡിലേക്ക് നാടുകടത്തി.

മധ്യ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ വളർച്ച തടയാൻ ശ്രമിച്ച ചാൾസ് 1921 -ൽ രണ്ടു തവണ അധികാരത്തിൽ തിരിച്ചുവരാൻ ശ്രമിച്ചു. ആഭ്യന്തരയുദ്ധം കാരണം അതു നടന്നില്ല. ലോക മഹായുദ്ധകാലത്ത്‌ ഒരു വലിയ സാമ്രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നിട്ടും 1922 -ൽ മരിക്കുന്നതു വരെ വിവാഹം എന്ന കൂദാശയുടെ പ്രാധാന്യം അദ്ദേഹം മറന്നില്ല. വാഴ്ത്തപ്പെട്ട ചാൾസിന്റയും ദൈവദാസിയായ ഭാര്യ സീത്തായുടെയും ദാമ്പത്യജീവിതത്തിൽ നിന്നു രൂപം കൊണ്ട ഈ അഞ്ച് വിവാഹനിർദ്ദേശങ്ങൾ ഇന്നും സ്ഥലകാല വ്യത്യാസമില്ലാതെ ഏവർക്കും അനുകരണീയമാണ്.

1. ജീവിതപങ്കാളിയെ സ്വർഗ്ഗത്തിൽ എത്തിക്കുക എന്നതാണ് വിവാഹത്തിന്റെ പ്രഥമ ലക്ഷ്യം എന്നത് മറക്കാതിരിക്കുക

തങ്ങളുടെ രാജകീയവിവാഹത്തിനു തലേന്ന് ചാൾസ് സീത്തായോട് ഇപ്രകാരം പറഞ്ഞു: “സ്വർഗ്ഗത്തിൽ എത്തിച്ചേരുന്നതിന് ഇപ്പോൾ മുതൽ നമുക്കു പരസ്പരം സഹായിക്കാം.” വിവാഹം എല്ലാറ്റിനും ഉപരി ഒരു കൂദായാണ്. ഈ സത്യം മറക്കാൻ എളുപ്പമാണ്. വിവാഹം എന്ന കൂദാശയിലൂടെ ദൈവം ദമ്പതികൾക്ക് അവരുടെ ജീവിതാവസ്ഥയിൽ നിന്നുകൊണ്ട് സ്വർഗ്ഗത്തിൽ എത്തിച്ചേരാനുള്ള കൃപ നൽകുന്നു. ദൈവം നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നു. ജീവിതപങ്കാളിക്ക് വിശുദ്ധിയിൽ വളരാനുള്ള സഹായം നൽകിക്കൊണ്ട് ഈ ദൈവികസന്തോഷത്തിൽ ദമ്പതികൾ പങ്കുചേരണം. ഇതത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ദൈവിക കൃപയാൽ സാധ്യമാണ്.

2. വിവാഹജീവിതത്തെ ദൈവത്തിനും പരിശുദ്ധ കന്യകാമറിയത്തിനും ഭരമേല്പിക്കുക

സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ പരസ്പരം സഹായിക്കണമെങ്കിൽ ദൈവീക കൃപ സമൃദ്ധമായി വേണമെന്ന് അവർക്കു നല്ല ബോധ്യമുണ്ടായിരുന്നു. ചാൾസിന്റെയും സിത്തായുടെയും വിവാഹമോതിരത്തിൽ ലത്തീൻ ഭാഷയിൽ Sub tuum praesidium confugimus, sancta Dei Genitrix (ഓ പരിശുദ്ധ മറിയമേ, നിന്റെ സംരക്ഷണത്തിനായി ഞങ്ങൾ പറക്കുന്നു) എന്ന് ആലേഖനം ചെയ്തിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിനു ഭരമേല്പിച്ചു കൊണ്ടുള്ള ഒരു പുരാതന പ്രാർത്ഥനയാണിത്.

മധുവിധുവിനു പോകുന്നതിനു മുമ്പേ മരിയ സെല്ലിലുള്ള മാതാവിന്റെ ബസിലിക്കയിലേക്കു (Great Mother of Austria) തീർത്ഥാടനത്തിനാണ് ചാൾസും സീത്തായും ആദ്യം പോയത്. കുടുംബജീവിതത്തിന്റെ പ്രശ്നങ്ങളിൽ സഹായിക്കാൻ പരിശുദ്ധ മറിയത്തിനു കഴിയുമെന്ന് ആ ദമ്പതികൾ എന്നും വിശ്വസിച്ചിരുന്നു.

3. വിവാഹദിനത്തിനു ശേഷം ഒരിക്കലും ‘ഞാൻ’ ഇല്ല ‘ഞങ്ങൾ’ മാത്രമേ കാണാവൂ

വിവാഹജീവിതത്തിൽ പലപ്പോഴും കടന്നുവരാറുള്ള ഒരു പ്രലോഭനമാണ് ഭർത്താവിന്റെയും ഭാര്യയുടെയും ജോലികൾ വേർതിരിച്ചു കാണുക എന്നത്. ചാൾസും സീത്തായും മക്കളും ഒരു ടീമായിട്ടാണ് ജീവിച്ചതും പ്രവർത്തിച്ചതും. ഭർത്താവിന്റെ ജോലിയിൽ താൽപര്യമുണ്ടായിരുന്ന സീത്താ ചാൾസിനു വേണ്ട നേരത്ത് നിർദ്ദേശങ്ങൾ കൊടുക്കാൻ ഭയപ്പെട്ടിരുന്നില്ല. രാജകീയജീവിതത്തിന്റെ പ്രൗഡിയിൽ, ആ ദമ്പതികൾ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്തുക എന്ന ഉത്തരവാദിത്വത്തെ നിസ്സാരമായി കരുതിയില്ല. കുഞ്ഞുങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക, ദൈവസ്നേഹത്തിൽ വളർത്തുക ഇവ സീത്തായുടെ മാത്രം ജോലി ആയിരുന്നില്ല. ചാൾസും അതിനായി സമയം കണ്ടെത്തിയിരുന്നു. സകല അർത്ഥത്തിലും അവർ ഇരുവരും ഒരു ശരീരമായി തീർന്നിരുന്നു.

4. സ്നേഹത്തിന്റെ ജ്വാല നിരന്തരം ഉത്തേജിപ്പിക്കുക

ഒന്നാം ലോക മഹായുദ്ധകാലത്തെ ഒരു ഭരണാധികാരി എന്ന നിലയിൽ ചാൾസിന് നിരന്തരം യാത്ര ചെയ്യേണ്ടതിന്റെയും സൈനിക തീരുമാനങ്ങൾ എടുക്കേണ്ടതിനായി കുടുംബത്തിൽ നിന്നു അകന്നുനിൽക്കേണ്ടതുമായ നിരവധി സാഹചര്യങ്ങളുണ്ടായിരുന്നു. ഭാര്യയിൽ നിന്നും മക്കളിൽ നിന്നു അകന്നുകഴിയുന്നത് അദ്ദേഹത്തിന് വലിയ ദു:ഖമായിരുന്നു. ഇത് പരിഹരിക്കുന്നതിനു വേണ്ടി സൈനിക ആസ്ഥാനത്തും രാജകൊട്ടാരത്തിലും ടെലിഫോൺ സ്ഥാപിക്കുകയും ദിവസത്തിൽ പല തവണ സീത്തയെയും മക്കളെയും വിളിക്കുകയും ചെയ്തിരുന്നു. രാജ്യഭരണത്തോടൊപ്പം കുടുംബജീവിതവും ചാൾസിന് വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്നേഹത്തിന്റെ ജ്വാലകളെ ആളിക്കത്തിക്കാനുള്ള അവസരങ്ങളിൽ വിമുഖത കാണിച്ചാൽ കുടുംബഭദ്രത തകരുമെന്ന് ചാൾസും സീത്തയും തിരിച്ചറിഞ്ഞിരുന്നു.

5. എതു പരീക്ഷണങ്ങളെയും അതിജീവിക്കുന്ന നിത്യം നിലനിൽക്കുന്ന സ്നേഹത്താൽ പരസ്പരം സ്നേഹിക്കുക

വിവാഹജീവിതത്തിലെ ആദ്യ സ്നേഹാനുഭൂതികൾ എത്ര പെട്ടന്നാണ് അപ്രത്യക്ഷമാകുന്നതെന്ന് പലരും അതിശയിച്ചട്ടുണ്ടാവും. സ്നേഹാനുഭൂതികളുടെ അഭാവം കഷ്ടതകൾക്കിടയിൽ ദമ്പതികളെ നിരുത്സഹാരക്കിയേക്കാം.

കഷ്ടതയുടെ നാളുകളിൽ പോലും സ്നേഹത്തിൽ ഒന്നായിരിക്കാൻ ഈ ദമ്പതികൾ ശ്രദ്ധിച്ചിരുന്നു. സ്വന്തം രാജ്യം ത്യജിച്ച് വിപ്രാവസത്തിനു പോകേണ്ടിവന്ന അവസ്ഥയിലാണ് അവരുടെ സ്നേഹം ഏറ്റവും ആഴത്തിൽ വേരു പാകിയത്. അതിനു ശേഷം ന്യുമോണിയ ബാധിച്ച് ചാൾസ് മരണത്തിനു കീഴടങ്ങിയപ്പോഴും ആ ദാമ്പത്യസ്നേഹത്തിനു യാതൊരു ഉലച്ചിലും തട്ടിയില്ല.

“ഞാൻ നിന്നെ അവസാനമില്ലാതെ സ്നേഹിക്കുന്നു” – ഭാര്യയോടുള്ള ചാൾസിന്റെ അവസാന വാക്കുകളായിരുന്നു ഇത്. ചാൾസിനോടുള്ള സ്നേഹത്തെപ്രതി പിന്നീട് സീത്ത ജീവിച്ച 67 വർഷങ്ങൾ, കറുത്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കുമായിരുന്നുള്ളൂ. സ്വർഗ്ഗത്തിലെത്തി ഭർത്താവിനെ കാണാൻ സ്വയം ഒരുങ്ങുകയായിരുന്നു അവൾ. അവരുടെ സ്നേഹം ഒരു വികാരം മാത്രമായിരുന്നില്ല; മരണം വരെയും അതിനപ്പുറവും പരസ്പരം സ്നേഹിച്ചുകൊള്ളാം എന്നുള്ള ഒരു ദൃഢമായ തീരുമാനമായിരുന്നു അത്.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.