
കെനിയയുടെ വടക്കു പ്രവിശ്യയിലുള്ള ദാദാബ്, കകുമ പ്രദേശങ്ങളിലെ അഭയാർത്ഥി ക്യാമ്പുകള് അടച്ചുപൂട്ടാനുള്ള സർക്കാരിന്റെ തീരുമാനം നിർഭാഗ്യകരവും ഖേദകരവുമാണെന്നു കെനിയൻ ബിഷപ്പ്സ് കോൺഫറൻസ്. ഇത്ര തീവ്രമായ തീരുമാനം പിൻവലിക്കുവാനും പകരം അഭയാർത്ഥികളെ സുരക്ഷിതരായി സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
മാർച്ച് 24 -നാണു കെനിയൻ ക്യാബിനറ്റ് സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും ദേശീയ സർക്കാർ കോ ഓർഡിനേറ്ററുമായ ഫ്രെഡ് മാറ്റിയാങ്ടിയാണ് അഭയാർത്ഥി ക്യാമ്പുകൾ അടച്ചു പൂട്ടുവാനുള്ള സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് സമർപ്പിച്ച ഹർജിയെ തുടർന്ന് ഏപ്രിൽ എട്ടിന് രണ്ടു ക്യാമ്പുകൾ അടച്ചു പൂട്ടുന്നത് 30 ദിവസത്തേക്ക് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. 29 വർഷം പഴക്കമുള്ള കകുമ അഭയാർത്ഥി ക്യാമ്പ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്യാമ്പ് ആണ്. ദക്ഷിണ സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷപെട്ടവരാണ് അതിൽ ഭൂരിഭാഗവും. ഏകദേശം 2,00,000 പേരാണ് അവിടെ താമസിക്കുന്നത്.
ദാദാബ് ക്യാമ്പ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്യാമ്പ് ആണ്. കെനിയയിലെ ഗാരിസ രൂപതയുടെ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ ക്യാമ്പിലെ നിവാസികളിൽ ഭൂരിഭാഗവും അയാൾ രാജ്യമായ സോമാലിയയിലെ ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷപെട്ട് പലായനം ചെയ്ത അഭയാർത്ഥികളാണ്. സുരക്ഷാ കാരണങ്ങളാലാണ് ക്യാമ്പുകൾ അടയ്ക്കുന്നതെന്നാണ് ഗവണ്മെന്റിന്റെ പക്ഷം. എന്നാൽ ക്യാമ്പുകൾ നില നിർത്തിക്കൊണ്ട് സുരക്ഷാ ഉറപ്പുവരുത്തുവാൻ വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടതെന്നു ബിഷപ്പുമാർ ആവശ്യപ്പെട്ടു. കോവിഡ് പകർച്ച വ്യാധിയുടെ ഈ സാഹചര്യത്തിൽ സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കുമാകയാണ് വേണ്ടതെന്നു കെനിയൻ ബിഷപ്സ് കോൺഫെറൻസ് പറഞ്ഞു.
ദൈവഭയമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ അയൽക്കാരനെ സ്നേഹിക്കുവാനുള്ള ദൈവകല്പന അനുസരിക്കണം. അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നത് കെനിയക്കാർ ഒരു അഭിമാനമായി കാണണമെന്നും സമിതി പറഞ്ഞു.