അൾത്താര ബാലനിൽ നിന്നും ദൈവവിളിയുടെ വഴിയിലേക്ക് സഞ്ചരിച്ച സാക്ഷ്യവുമായി ഉഗാണ്ടൻ ബിഷപ്പ്

വളരെ ചെറുപ്രായത്തിൽ തന്നെ ദൈവാലയ ശുശ്രൂഷിയായി സേവനം ചെയ്ത അവസരങ്ങളാണ് ദൈവത്തിന് സേവനം ചെയ്യുവാനും പൗരോഹിത്യവഴികളിലേയ്ക്ക് എത്തുവാനും തന്നെ സഹായിച്ചതെന്ന് ഉഗാണ്ടയിലെ നിയുക്ത ബിഷപ്പ് മോൺ. റാഫേൽ വേകൊറാക്. ഉഗാണ്ടയിലെ നെബി രൂപതയുടെ ബിഷപ്പായി നിയമിതനായതിനെ തുടർന്ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ദൈവവിളിയുടെ വഴികളെക്കുറിച്ച് സംസാരിച്ചത്.

അൾത്താര ബാലനായിരുന്നപ്പോൾ തനിക്ക് ലഭിച്ച പ്രചോദനമാണ് ദൈവത്തെ സേവിക്കുക എന്നത്. ആ പ്രചോദനത്തിൽ നിന്നുമാണ് ജീവിതകാലം മുഴുവൻ ദൈവശുശ്രൂഷയ്ക്കായി മാറ്റിവയ്ക്കുന്ന ഒരു വൈദികനായി എന്നെ മാറ്റിയതെന്ന് ബിഷപ്പ് വ്യക്തമാക്കി. ഒപ്പം ഇന്നും മിഷൻ തീക്ഷ്ണതയുള്ള അനേകം യുവ വൈദികരെയും സന്യസ്തരെയും സഭയ്ക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയുടെയും വിശ്വാസികളുടെയും ദൈവവുമായുള്ള അകലം കുറയ്ക്കുക എന്ന ദൗത്യമാണ് ഒരു വൈദികന്റേത്. ദൈവത്തോട് ചേർന്നുനിന്നു കൊണ്ട് ദൈവജനത്തിന് അവിടുന്നിലേയ്ക്കുള്ള വഴി എളുപ്പമാക്കുക എന്നതാണ് നമ്മുടെ കടമ. ലോകത്തിന്റെ പല ഭാഗങ്ങളിൽ, പലപ്പോഴും ഒരു വൈദികനാണെന്ന തന്റെ അസ്തിത്വത്തെ വെല്ലുവിളിക്കുന്ന പല സാഹചര്യങ്ങളിലും സേവനം ചെയ്യേണ്ടിവന്നു – അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.