കുടുംബങ്ങളിൽ നിതാന്ത ജാഗ്രത അനിവാര്യമായിരിക്കുന്നുവെന്ന് രൂപത കോ അഡ്ജത്തൂർ ബിഷപ് ഡോ.സാമുവേൽ മാർ ഐറേനിയോസ്. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയിൽ സീതത്തോട് കേന്ദ്രമാക്കി രൂപീകരിച്ച പുതിയ ഡിസ്ട്രിക്ടിന്റെ ഉദ്ഘാടനം സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരസാങ്കേതികവിദ്യ നമ്മെ വ്യത്യസ്ത സംസ്കാരത്തിൽ എത്തിച്ചിരിക്കുന്നുവെന്നും കുടുംബങ്ങളെ ശിഥിലമാക്കുന്ന ധാരാളം സാഹചര്യങ്ങൾ ഉയർന്നുവരുന്നു. ഇതിനെല്ലാമെതിരെ ജാഗ്രതപാലിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സീതത്തോട് കേന്ദ്രമാക്കി രൂപീകരിച്ച പുതിയ ഡിസ്ട്രിക്ടി ന്റെ ഉദ്ഘാടനം രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിർവഹിച്ചു. പത്തനംതിട്ട രൂപതയ്ക്കുള്ളിലെ ഒരു മിഷൻ ഡിസ്ട്രിക്ടായി സീതത്തോടിനെ ഉയർത്തിയതായി മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത പറഞ്ഞു.
രൂപതയിലെ അഞ്ചാമത്തെ വൈദികജില്ലയാണ് സീതത്തോട്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 50,000 രൂപയും നിർധനയായ പെണ്‍കുട്ടിയുടെ വിവാഹസഹായത്തിന് ഒരു ലക്ഷം രൂപയും നൽകുമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.
മുഖ്യവികാരി ജനറാൾ മോണ്‍.ജോണ്‍ തുണ്ടിയത്ത്, വികാരി ജനറാൾ മോണ്‍.ജോസഫ് കുരുന്പിലേത്ത്, സീതത്തോട് വൈദികജില്ലാ വികാരി ഫാ.വർഗീസ് ചാമക്കാലായിൽ, റാന്നി പെരുനാട് വൈദികജില്ലാ വികാരി ഫാ.സ്ലീബാദാസ് ചരിവുപുരയിടത്തിൽ, കോന്നി വൈദികജില്ലാ വികാരി ഫാ.ജോസ് കളവിള, അല്മായ പ്രതിനിധി ജോർജ് ജേക്കബ് പുതുപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.