ബിഷപ്പ് കുർലിൻ  അന്തരിച്ചു

ഷാർലോട്ടിലെ റിട്ടേർഡ്  ബിഷപ്പ് വില്യം ജി. കുർലിൻ അന്തരിച്ചു. അർബുദം ബാധിച്ച് കരോലിനസ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിനു 90 വയസ്സായിരുന്നു. ഷാർലറ്റ് രൂപതയിലെ മൂന്നാമത്തെ ബിഷപ്പായിരുന്നു കുർലിൻ. 1994 മുതൽ തന്റെ വിരമിക്കൽ വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു. പാവപ്പെട്ടവന്റെയും രോഗികളുടെയും മരിക്കാൻ കിടക്കുന്നവരുടെയും ആശ്വാസത്തിനായി പോരാടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കൊൽക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ ഒരു സുഹൃത്ത് കൂടി ആയിരുന്നു അദ്ദേഹം.

1927 ഓഗസ്റ്റ് 30 ന് വിർജീനിയയിലെ പോർട്ട്മൗത്തിൽ ജനിച്ചു. കുരിൻ മേരിയുടെയും സ്റ്റീഫൻ കുർലിൻറെയും മകനാണ്.

ന്യൂയോർക്കിലെ ഗാരിസൺ സെന്റ് ജോൺസ് കോളേജിലും, വാഷിങ്ടണിലെ ജോര്ജ്ടൌൺ യൂണിവേഴ്സിറ്റിലും അദ്ദേഹം പഠിച്ചു. പിന്നീട് ബാൾട്ടിമോർ സെന്റ് മേരീസ് സെമിനാരിയിൽ പ്രവേശിച്ചു.വാഷിങ്ടൺ കർദ്ദിനാൾ പാട്രിക് എ. ഒബോയ്ലിയിൽ നിന്ന് 1957 ൽ  പൗരോഹിത്യം സ്വീകരിച്ചു. അടുത്ത മൂന്ന് പതിറ്റാണ്ടുകളില്‍ വാഷിങ്ടണിലെ വിവിധ ഇടവകകളിൽ അദ്ദേഹം  ശുശ്രൂഷ ചെയ്തു. അവിടെ അദ്ദേഹം ഒരു സ്ത്രീയുടെ പാർപ്പിടവും 20 സൂപ്പ് അടുക്കളകളും വീടില്ലാത്ത അഭയാർത്ഥികൾക്ക് വീടും  തുറന്നു.

കര്‍ലിന്‍ മദര്‍ തെരേസയെ ആദ്യമായി കണ്ടുമുട്ടുന്നത് 1970 ല്‍ ആണ്. അന്നദ്ദേഹം വാഷിംഗ്‌ടണ്ണിലെ ഒരു ദേവാലയത്തില്‍ സേവനം ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. അന്ന് അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള ബസലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അവിടെ മദര്‍ തെരേസയും ഉണ്ടായിരുന്നു എന്ന് കര്‍ലിന്‍ പറഞ്ഞിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മദര്‍ അച്ചന്‍റെ അടുത്ത് വരുകയും സംസാരിക്കുവാന്‍ അനുവാദം ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ഇരുവരും ദീര്‍ഘ നേരം സംസാരിച്ചു. അതെല്ലാം പാവങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ചായിരുന്നു. മദറിന്റെ ആഴമായ വിശ്വാസവും കാരുണ്യവും അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു.

തുടര്‍ന്ന് ഇന്ത്യയിലേയ്ക്കു വരുവാന്‍ മദര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു സാധാരണ ഇടവക വൈദികനായ തനിക്ക് ഇന്ത്യയിലേയ്ക്കു യാത്ര ചെയ്യുവാന്‍ ആവശ്യമായ പണം കണ്ടെത്തുക പ്രയാസകരമാണെന്ന് നിസഹായനായി അദ്ദേഹം അറിയിച്ചു. “അതുശരിയാക്കാം, താങ്കള്‍ വരുക” എന്നാണ് മദര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സുഹൃത്ത് പണം നല്‍കുകയും ആദ്യത്തെ ഭാരത സന്ദര്‍ശനം തുടര്‍ന്നുള്ള നിരവധി സന്ദര്‍ശനങ്ങളുടെ തുടക്കമായി മാറുകയും ചെയ്തു.

1988-ൽ വാഷിംഗ്ടണിലെ ആർച്ച് ഡയോസീസിലെ സഹായ മെത്രാനായി അദ്ദേഹം നിയമിതനായി.എപ്പിസ്കോപ്പൽ നിയമത്തിന് മുൻപ്, അദ്ദേഹം നിരവധി ഇടവകകളിൽ ശുശ്രൂഷ ചെയ്തു. അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റി സെമിനാരിക്കാര്‍ക്കുള്ള ഹൗസ് ഓഫ് ഫോർമാഷൻ ഡയറക്ടർ, സ്ഥിരം ഡയകണേറ്റ് പ്രോഗ്രാം ഡയറക്ടർ, വൊക്കേഷൻ ഫോർ മെൻ  ഡയറക്ടർ. എന്നീ നിലകളിൽ സേവനം ചെയ്തു.  ഷാർലറ്റ് രൂപതയുടെ  മൂന്നാമത്തെ മെത്രാനായി, സേവനമനുഷ്ഠിച്ച അദ്ദേഹം, 2002 ൽ വിരമിക്കൽ വരെ അവിടെ  എട്ടു വർഷം ജോലി ചെയ്തു. ശനിയാഴ്ച സെന്റ് ഗബ്രിയേൽ പള്ളിയിൽ ശവസംസ്കാരം നടക്കും. നോർത്തേൺ കരോലിനയിലെ  ബെൽമോണ്ട് ആബിയിൽ അദ്ദേഹത്തെ സംസ്കരിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.