മെക്സിക്കോയുടെ വടക്കൻ അതിർത്തിയിലെ ആക്രമണങ്ങളെ അപലപിച്ച് ബിഷപ്പ്

മെക്സിക്കോയുടെ അമേരിക്കൻ അതിർത്തി പങ്കിടുന്ന റെയ്നോസയിൽ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും വർദ്ധിച്ചുവരുന്നതിൽ ആശങ്ക അറിയിച്ച് ബിഷപ്പ് യൂജെനിയോ ലിറ റുഗാർസിയ. കൂടുതൽ അക്രമസംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആക്രമണങ്ങൾ നടത്തുന്ന സംഘങ്ങൾക്ക് പശ്ചാത്താപവും പരിവർത്തനവും സംഭവിക്കട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.

ജൂൺ 19-ന് മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള സായുധസംഘം റെയ്നോസയിലെ ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, നേഴ്‌സ് എന്നിവരെയടക്കം 15 പേരെ കൊലപ്പെടുത്തുകയുണ്ടായി. അതിനു ശേഷവും നിരവധി അക്രമസംഭവങ്ങളും വെടിവയ്പ്പും ഉണ്ടായി.

“റെയ്നോസയ്ക്ക് അവളുടെ മക്കളെ നഷ്ട്ടപ്പെട്ടു. നമ്മുടെ കുട്ടികളെയും സഹോദരങ്ങളെയും മാതാപിതാക്കളെയും സഹപ്രവർത്തകരെയുമെല്ലാം ആരാണ് നമ്മിൽ നിന്നും എടുത്തത്? സ്വാർത്ഥവും മനുഷ്യത്വരഹിതവുമായ അക്രമത്തിന്റെ ഫലമാണത്. മറ്റുള്ളവരെ നശിപ്പിക്കുന്ന ഇത്തരത്തിലുള്ളവർ യഥാർത്ഥത്തിൽ മരിച്ചുകഴിഞ്ഞവരാണ്. സ്നേഹം കൊണ്ടു മാത്രമേ പാപത്തെയും തിന്മയെയും ജയിക്കാൻ സാധിക്കൂ. യേശുവിനോടൊപ്പം ഒരു കുടുംബമെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും പാപത്തിന്റെ ശവപ്പെട്ടിയിൽ കഴിയുന്നവർക്ക് പശ്ചാത്താപമുണ്ടാകാനായി പ്രാർത്ഥിക്കാം” – ബിഷപ് റുഗാർസിയ പറഞ്ഞു.

ആക്രമണത്തിന് ഇരകളായവരുടെ കുടുംബങ്ങൾ ചേർന്നു നടത്തിയ വിശുദ്ധ ബലിയർപ്പണ മധ്യേയുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.