ക്രൊയേഷ്യയിൽ ഭൂകമ്പമുണ്ടായതിനെത്തുടർന്ന് ഉപവാസവും പ്രാർത്ഥനയും നടത്തുവാൻ ആഹ്വാനം ചെയ്തു ബിഷപ്പുമാർ. ഡിസംബർ 29 -ന് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് ക്രൊയേഷ്യയിൽ ഉണ്ടായത്. ഇതേ തുടർന്നാണ് സിസാക്കിലെ ബിഷപ്പ് വ്ലാഡോ കോസിക് തന്റെ രൂപതയിലും രാജ്യത്തുടനീളവും കത്തോലിക്കാ വിശ്വാസികൾ ഉപവാസവും പ്രാർത്ഥനയും അനുഷ്ഠിക്കുവാൻ ആഹ്വാനം ചെയ്തത്.
ഭൂകമ്പത്തിൽ ഏഴുപേര്‍ മരിക്കുകയും 26 -ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അയൽ രാജ്യങ്ങളായ സ്ലൊവേനിയ, ബോസ്നിയ, ഹെർസഗോവിന, സെർബിയ, ഹംഗറി, ഓസ്ട്രിയ, ഇറ്റലി എന്നിവയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന പെട്രിഞ്ച പട്ടണം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമാണ്. ബിഷപ്പ് വ്ലാഡോ കോസിക്കിന്റെ രൂപതയിൽ ഉൾപ്പെടുന്നതാണ് ഈ സ്ഥലം. അതിനാൽ ദൈവീക സംരംക്ഷണം ഉറപ്പാക്കുന്നതിനായും മറ്റു അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായും ആണ് പ്രാർത്ഥന ദിനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബർ 30, 31 തീയതികളിൽ ഉപവാസപ്രാർത്ഥന നടത്തുവാനാണ് ആഹ്വാനം. ഭൂകമ്പത്തിൽ ഇരകളായ ആളുകൾക്ക് ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകളും സ്വർഗ്ഗീയ ആശ്വാസവും നേർന്നിരുന്നു.