ദുഃഖത്തിലായിരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന സങ്കീര്‍ത്തനഭാഗം

എല്ലാവരുടേയും ജീവിതത്തില്‍ ദുഃഖവും വേദനയും വന്നും പോയുമിരിക്കും. അപ്രതീക്ഷിതമായി പല രൂപത്തിലും ദുരിതങ്ങളും ജീവിതത്തില്‍ ഉണ്ടായേക്കാം. അതെല്ലാം നമ്മെ വേദനിപ്പിച്ചുകൊണ്ടുമിരിക്കും. എന്നാല്‍ അതില്‍ നിന്ന് പുറത്തുകടക്കാനും ആശ്വാസം കണ്ടെത്താനും ചില തിരുവചനങ്ങള്‍ നമ്മെ സഹായിക്കും.

നാലാം സങ്കീര്‍ത്തനമാണ്ങ്ങ ദുഃഖങ്ങളെ അതിജീവിക്കാനും അതില്‍ നിന്ന് പുറത്തുകടക്കാനും നമ്മെ സഹായിക്കുന്നത്. നീതി നിഷേധിക്കപ്പെടുമ്പോഴും അപമാനങ്ങളും വേദനകളും രോഗങ്ങളും ഉണ്ടാകുമ്പോഴും തിരസ്‌കരണങ്ങളും തെറ്റിദ്ധാരണകളും അനുഭവിക്കേണ്ടി വരുമ്പോഴുമെല്ലാം ഈ സങ്കീര്‍ത്തനം ചൊല്ലുക. ദൈവം ആശ്വസിപ്പിക്കുന്നതായുള്ള അനുഭവം നമുക്കുണ്ടാവും.

“എനിക്ക് നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി. കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!

മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ച് വ്യാജം അന്വേഷിക്കും? കര്‍ത്താവ് നീതിമാന്മാരെ തനിക്കായി തെരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്ന് കേള്‍ക്കുന്നു.

കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ച് ധ്യാനിച്ചു മൗനമായിരിക്കുക. ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയും കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍. ആര് നമുക്കു നന്മ ചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ എന്നു പലരും പറയാറുണ്ട്.

ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു. ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങു തന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്‍കുന്നത്” (സങ്കീ. 4:1-8).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.