സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം ഒന്നാം ചൊവ്വ നവംബർ 01 ലൂക്കാ 15: 11-24 കൂടുതല്‍ നന്മയില്‍

ധൂര്‍ത്തപുത്രന്‍ എല്ലാം നഷ്ടപ്പെടുത്തി തിരിച്ചുവരുമ്പോള്‍ അവനെ സ്വീകരിക്കാന്‍ സ്‌നേഹനിധിയായ ആ പിതാവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ആ മകന്റെ അവസ്ഥ എന്ന് നമ്മള്‍ ചിന്തിക്കണം. സ്‌നേഹം നല്‍കുന്നത് ഒരിക്കലും അവസാനിപ്പിക്കാത്ത ആളാണ് പിതാവ്. അനുദിന ജീവിതത്തില്‍ നമ്മള്‍ പിന്തുടരേണ്ട പാഠമാണിത്.

നമ്മള്‍ തുടര്‍ച്ചയായി നന്മ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവര്‍ തുടര്‍ച്ചയായി തിന്മ ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് സങ്കല്‍പ്പിക്കുക. അവന്‍/ അവള്‍ തുടര്‍ച്ചയായി തിന്മ ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ട് ഞാന്‍ ചെയ്യുന്ന നന്മ അവസാനിപ്പിക്കേണ്ട കാര്യമില്ല. അവന്‍/ അവള്‍ അങ്ങനെ ചെയ്യുന്നതിനാല്‍ ഞാനും അങ്ങനെ ചെയ്യുന്നു എന്നു പറയരുത്. പലപ്പോഴും നമ്മള്‍ അങ്ങനെ ആയിപ്പോവുകയാണ്. മറ്റുള്ളവര്‍ തിന്മ ചെയ്യുന്നതു കാണുമ്പോള്‍ അതുപോലെ തിന്മ ചെയ്യാനാകരുത് നമ്മുടെ ശ്രമം; കൂടുതല്‍ നന്മ ചെയ്യാനായിരിക്കണം നാം ശ്രമിക്കേണ്ടത്. അപ്പോഴേ വഴി തെറ്റിയവർ നമ്മിലെ നന്മയും പുണ്യവും കണ്ട് തിരികെയെത്തൂ. ധൂര്‍ത്തപുത്രന്‍ തിരികെയെത്തുമ്പോള്‍ പഴയതിലും സ്‌നേഹത്തോടെ സ്വീകരിക്കാന്‍ പിതാവ് ഉണ്ടായിരുന്നതുപോലെ ഇടറിയവരെ സ്വീകരിക്കാന്‍ പൂര്‍വ്വാധികം നന്മയോടും വിശുദ്ധിയോടും കരുതലോടും കൂടെ നമ്മള്‍ കാത്തിരിക്കണം. നന്മയുടെ കൊടിമരമായി എപ്പോഴും ഉറച്ചുനില്‍ക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.