സീറോ മലങ്കര ഡിസംബർ 07 മത്തായി 16: 24-28 ശിഷ്യത്വത്തിന്റെ വില

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

യേശു, തന്റെ വരാനിരിക്കുന്ന കുരിശുമരണത്തെക്കുറിച്ച് ആദ്യമായി ശിഷ്യന്മാരോട് സംസാരിക്കുന്ന വേദഭാഗമാണിത്. ഇനിയും തന്റെ ശിഷ്യന്മാര്‍ ഈ കുരിശിന്റെ പാതയിൽ തന്നെ അനുഗമിക്കേണ്ടവരാണെന്ന് യേശുവിന് അറിയാമായിരുന്നു. കുരിശുമരണത്തിന്റെ ഭീകരത ഇന്ന് നമുക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. റോമൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രാകൃതവും ഹീനവുമായ ശിക്ഷാരീതിയായിരുന്നു ഇത്. അടിമകൾ, രാജ്യദ്രോഹികൾ, കൊടുംകുറ്റവാളികൾ ഇവർക്കൊക്കെയാണ് സാധാരണയായി ഈ ശിക്ഷ വിധിച്ചിരുന്നത്. കുരിശിൽ മരിക്കുന്നവൻതന്നെ ഭാരമേറിയ കുരിശ് പരസ്യമായി, മറ്റുള്ളവരുടെ പരിഹാസവും ഏറ്റുവാങ്ങി ചുമന്നുകൊണ്ടുപോകണം. ക്രൂശിക്കപ്പെട്ടയാൾ ചിലപ്പോൾ ദിവസങ്ങളോളം അതിൽക്കിടന്ന് നരകയാതന അനുഭവിച്ചാണ് മരിച്ചിരുന്നത്. അതുകൊണ്ട് സാധാരണ, റോമക്കാരന് ഇക്കാര്യങ്ങൾ സംസാരിക്കുന്നതുപോലും വെറുപ്പായിരുന്നു.

പിന്നെ എന്തുകൊണ്ടാണ്, കുരിശെടുത്ത് തന്നെ അനുധാവനംചെയ്യാൻ യേശു തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്? പൂർണ്ണമായ സമർപ്പണത്തിന്റെ ആവശ്യകതയും, ദൈവഹിതം എന്താണോ നമ്മോട് ആവശ്യപ്പെടുന്നത് അത് സ്വീകരിക്കാനുള്ള സന്നദ്ധതയുമാണ് ഒരു ക്രിസ്തുശിഷ്യന്റെ യഥാർഥ മുഖമുദ്ര. ഒരു ക്രിസ്തീയകുടുബത്തിൽ ജനിച്ചതുകൊണ്ടോ, ക്രിസ്തീയസംസ്കാരത്തിൽ വളർന്നതുകൊണ്ടോ ഒരുവൻ ക്രിസ്തുവിന്റെ അനുയായി ആകണമെന്നില്ല. ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനത്തിൽനിന്നും ഉരുത്തിരിയുന്നതാണ് ശിഷ്യത്വത്തിലേക്കുള്ള സമർപ്പണം. ഗുരുവിനെ പൂർണ്ണമായും അനുഗമിക്കാൻ കഴിയാത്തവന് ഒരിക്കലും നല്ല ശിഷ്യനാവാൻ കഴിയുന്നില്ല. കാഴ്ചക്കാരായി നിന്നുകൊണ്ട്, അത്ഭുതപ്രവർത്തികൾ കണ്ടുകൊണ്ട്, അനുഗ്രഹങ്ങൾമാത്രം വാങ്ങിക്കൊണ്ട്, ശിഷ്യനായിക്കളയാമെന്ന് ആരും വിചാരിക്കണ്ട. ശിഷ്യൻ തന്റെ സ്വകാര്യപരിപാടികൾ മാറ്റിവച്ച് യേശുവിന്റെ കാര്യപരിപാടികൾ ഏറ്റെടുക്കണം. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നമ്മെ വഴി നയിക്കുന്ന ക്രിസ്തുവുമായുള്ള നിരന്തരമായ സമ്പർക്കത്തിലൂടെയാണ് ഇത് സാധിതമാവുക. എന്നാൽ, ലോകത്തിൽ എന്നും മരണം ജീവന്റെ പൂർണ്ണതയാണെന്നുള്ളത് ഒരു വിരോധാഭാസമായി നിലകൊള്ളുകയേയുള്ളൂ.

രക്തസാക്ഷിത്വത്തിനുള്ള വിളി എല്ലാവർക്കുമില്ലെങ്കിലും ഓരോ ദിവസവും പല തരത്തിൽ സ്വയം നിഗ്രഹിച്ച് ദൈവഹിതം ഗ്രഹിക്കാനുള്ള അവസരം നമുക്കുണ്ടാകുന്നുണ്ട്. സ്വന്തം താല്പര്യങ്ങൾ മാത്രം പിന്തുടർന്ന് ആർക്കും ഒരിക്കലും ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ സാധിക്കുകയില്ല. നമ്മെത്തന്നെ സ്വയം ദൈവത്തിനും മറ്റുള്ളവർക്കും നൽകിക്കൊണ്ട് ക്രിസ്തുവിലുള്ള നിത്യാനന്ദത്തിനായി നിരന്തരം നമുക്ക് പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍