

അന്ധന്മാർക്ക് കാഴ്ച കിട്ടുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. അത്ഭുതത്തിന്റെ ഈ മായക്കാഴ്ച മാറ്റിവച്ചാൽ നമ്മൾ ചെയ്തുകൂട്ടുന്ന അപരാധത്തിന്റെ ഒരു തുറന്നെഴുത്ത് ഇന്നത്തെ വേദഭാഗത്ത് കണ്ടെത്താം. ക്രിസ്തുവിനെ കാണാൻ വേണ്ടി ഓടിക്കൂടിയ ജനക്കൂട്ടം കാഴ്ചക്കായി നിലവിളിക്കുന്നവനെ മിണ്ടാതാക്കാൻ പരിശ്രമിക്കുന്നു. എന്റെ ദൗത്യം ശരിക്കും എന്താണ്? കാഴ്ച കൊടുക്കുന്നതോ അതോ മറ്റുള്ളവന്റെ കാഴ്ച ഇല്ലാതാക്കുന്നതോ?
ഇന്നത്തെ സുവിശേഷം ഒരു ഓർമ്മപ്പെടുത്തലാണ്. ഞാൻ ചെയ്യുന്നത് പലതും മറ്റുള്ളവരുടെ കാഴ്ച ഇല്ലാതാക്കുന്നതാണ്. നിന്റെ സാമൂഹികസേവനം പുരമുകളിൽ ഘോഷിക്കപ്പെടുമ്പോൾ, ആഹാരമില്ലാതെ സഹോദരൻ മരിച്ചുവീഴുമ്പോൾ ശരിയായ കാഴ്ചകൾ ഇല്ലാതെ പോകുന്നു. ദൈവത്തെ എന്റേതായി മാത്രം മറച്ചുപിടിക്കുമ്പോഴും കാഴ്ചകൾ അപൂർണ്ണമാണ്. വെളിപാട് പുസ്തകം നമ്മെ ഓർമ്മിപ്പിക്കും, ‘നിനക്ക് കാഴ്ചയുണ്ടെന്ന് നീ പറയുമ്പോഴും നീ അന്ധനാണ്.’ കാഴ്ച ശരിയാകണമെങ്കിൽ ക്രിസ്തുവിൽ നിന്നും ലേപനം വാങ്ങി നിന്റെ കണ്ണിൽ പുരട്ടണം. നിന്റെ കാഴ്ചകൾ ശരിയായെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് വെളിച്ചമാകാൻ നിനക്ക് സാധിക്കൂ.
ഉൾക്കാഴ്ചകളുടെ തെളിച്ചത്തിനായി നമുക്ക് തമ്പുരാനോട് അപേക്ഷിക്കാം. അപ്പോൾ സഹോദരനെ നിന്നെപ്പോലെ സ്നേഹിക്കാനുള്ള ക്രിസ്തുവചനം നിനക്ക് തെളിവായി കിട്ടും. അതിന് ക്രിസ്തു നിന്നെ തൊടണം. ക്രിസ്തുവിന്റെ കരസ്പർശനത്തിനായി നമുക്ക് തമ്പുരാന്റെ സന്നിധിയിൽ ആയിരിക്കാം. ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.
ഫാ. നിർമ്മലാനന്ദൻ OIC