സീറോ മലങ്കര ഏപ്രിൽ 28 മത്തായി 24: 45-51 വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍

വീട്ടിലുള്ളവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച ഭൃത്യന്റെ വിശ്വസ്തത എങ്ങനെ പരീക്ഷിക്കും? അപ്രതീക്ഷിതമായി യജമാനന്‍ മടങ്ങിയെത്തുമ്പോള്‍, നിയോഗിക്കപ്പെട്ടവന്‍ ജോലിയില്‍ വ്യാപൃതനാണെങ്കില്‍ വിശ്വസ്തനാണ്. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ അവനെ ഏൽപിക്കാം. ഉത്തരവാദിത്വത്തോടു കൂടിയ കൃത്യനിര്‍വഹണമാണ് വിശ്വസ്തതയുടെ തെളിവ്. ചിലര്‍ തുടക്കത്തില്‍ എല്ലാം നന്നായി ചെയ്യും. പിന്നെപ്പിന്നെ അലസരാകും. അവസാനം വരെ ഉത്തരവാദിത്വത്തോടെ, വിശ്വസ്തതയോടെ ആയിരിക്കുക ഏറെ ശ്രമകരമാണ്.

യജമാനന്‍ വരാന്‍ വൈകുന്നതു മൂലം സമയമുണ്ട്, ഉടനെ വരില്ല, പിന്നെ ചെയ്യാം എന്നുപറഞ്ഞ് കടമകള്‍ നീട്ടിവയ്ക്കും. എന്നാല്‍ വിചാരിക്കാത്ത സമയത്ത് യജമാനന്‍ വരുമ്പോള്‍ ഭൃത്യന്റെ സത്യസന്ധതയില്ലായ്മ പിടിക്കപ്പെടുകയും ചെയ്യും. ഇത് പലരുടെയും കാര്യത്തില്‍ സംഭവിക്കുന്നതാണ്. ഉത്തരവാദിത്വങ്ങള്‍ നീട്ടിവയ്ക്കുന്ന പ്രവണതയ്‌ക്കെതിരെ ജാഗ്രതയുള്ളവരാകാന്‍ ഈ ഉപമ നമ്മെ പഠിപ്പിക്കുന്നു. സമയം വേണ്ടതിലേറെയുണ്ട് എന്നത് പിശാചിന്റെ ചതിമന്ത്രമാണത്രേ! എല്ലാം നീട്ടിവച്ച് സമയം തീര്‍ന്നുപോകുമ്പോഴാണ് പലരും കണ്ണ് തുറക്കുന്നത്.

പ്രാര്‍ഥന: കടമകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിറവേറ്റി ജീവിതത്തിന്റെ കണക്ക് എപ്പോള്‍ വേണമെങ്കിലും സമര്‍പ്പിക്കാന്‍ പാകത്തില്‍ ജീവിക്കാന്‍ കൃപയരുളണമേ.

ഫാ. പോള്‍ കാരാമേല്‍ കോയിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.