സീറോ മലങ്കര ജൂണ്‍ 14 ലൂക്കാ 4: 25-30 എലീശാ നിബിയയുടെ തിരുനാൾ

പശ്ചാത്തലം

ആത്മാവിന്റെ ശക്തിയോടുകൂടി ഗലീലിയിലേക്കു മടങ്ങിവന്ന കർത്താവ് തന്റെ ദൗത്യം ആരംഭിക്കുന്നതിനുമുമ്പ് സിനഗോഗിൽനിന്ന് പഠിപ്പിച്ചു. ഏശയ്യ പ്രവാചകന്റെ പുസ്തകം (ഏശയ്യ 61:1ff) വായിച്ച് തന്റെ ദൗത്യം അവരുടെമുമ്പിൽ അവതരിപ്പിക്കുന്നു. പ്രവാചകൻ സ്വന്തം ദേശത്ത് അവഗണിക്കപ്പെടുന്നു എന്ന യാഥാർഥ്യം കർത്താവ് ഇവിടെ പങ്കുവയ്ക്കുന്നു.

പ്രമേയം 

നമ്മുടെ കർത്താവ് തന്റെ ദൗത്യം വളരെ വ്യക്തമായി അവതരിപ്പിച്ചപ്പോൾ, സിനഗോഗിൽ സന്നിഹിതരായ ജനത്തോട് തന്നിൽ നിക്ഷിപ്തമായിരിക്കുന്ന പ്രവാചകദൗത്യത്തിന്റെ വ്യക്തമായ സന്ദേശമാണ് അവിടുന്ന് നൽകിയത്. ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല എന്ന് കാണിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ ശക്തരായ രണ്ട് പ്രവാചകന്മാരെ കർത്താവ് ചൂണ്ടിക്കാണിക്കുന്നു. അത് ഏലിയാ പ്രവാചകനും എലീശാ പ്രവാചകനുമായിരുന്നു (1 രാജാ. 17:1; 8-16, 2 രാജാ. 5:1-4). ഇത് കേട്ടപ്പോൾ കോപാകുലരായ ജനത്തിന്റെ മനോഭാവം സുവിശേഷകൻ വരച്ചുകാട്ടുന്നു.

വിചിന്തനം 

നമ്മുടെ ജീവിതയാത്രയിൽ അനുഭവവേദ്യമാകുന്ന പ്രവാചകശബ്ദത്തിനു കാതോർക്കുക വരാനിരുന്ന രക്ഷകന്റെ ദൗത്യം വിവിധ മുഖങ്ങളോടു കൂടിയാണ് മനസ്സിലാക്കേണ്ടത്. അതിൽ പൗരോഹിത്യധർമ്മം, രാജകീയധർമ്മം, പ്രവാചകദൗത്യം മുതലായവ ഉൾച്ചേർത്തിരിക്കുന്നു. കാലാകാലങ്ങളിൽ തന്റെ ജനത്തിന് വ്യത്യസ്തമായ രീതിയിൽ അനുഭവവേദ്യമായിരുന്ന സാന്നിധ്യമാണ് പിതാവായ ദൈവം. ജനത്തിന്റെ അനുദിന ജീവിതക്രമങ്ങളിൽ അനിഷേധ്യമായ ഇടപെടലുകൾ ദൈവം നടത്തിയത് പ്രവാചകരിലൂടെയാണ്. ചിലപ്പോഴൊക്കെ ശക്തമായ താക്കീതുകളായി പ്രവാചകശബ്ദം പ്രതിധ്വനിച്ച സാഹചര്യങ്ങളിൽ ദൈവജനം ഒരു അകൽച്ചാമനോഭാവം വച്ചുപുലത്തിയിരുന്നു എന്നത് യാഥാർഥ്യം. അത് മനുഷ്യാവതാരകാലത്ത് കർത്താവ് വീണ്ടും എടുത്തുപറയുന്നു. കാലത്തിന്റെ ശബ്ദമായി മാറുന്ന മാറ്റമില്ലാത്ത വചനത്തിന് കാതോർക്കാനുള്ള ആഹ്വാനം ഈ വചനങ്ങൾ ഓർമ്മിപ്പിക്കുന്നു. പ്രവാചകനെ കൂടെക്കൂട്ടുന്ന ജനത്തിന്റെ അനുഭവം (2 രാജാ. 6:3) ഇവിടെ അനുദിനം അനുവർത്തിക്കേണ്ട ജീവിതചര്യയായി മാറേണ്ടിയിരിക്കുന്നു. അത് ഒരു പുനർവായനയായി മാറുന്നു.

പ്രവാചകനെ സ്വീകരിക്കുക – വിജാതീയ ഭവനങ്ങൾ പ്രവാചകനെ സ്വീകരിച്ച അനുഭവം കർത്താവ് അരുളിചെയ്യുന്നത് ഒരു മുന്നറിയിപ്പാണ്. കർത്താവ് ജനഹൃദയങ്ങളിൽ വസിക്കുന്നു എന്ന പിൽക്കാല അനുഭവങ്ങൾ, സഭയുടെ വളർച്ചയിലും അത്ഭുതങ്ങൾ മെനഞ്ഞെടുത്തു എന്നുള്ളത് പിൽക്കാല ചരിത്രം. ആദിമകാലങ്ങളിൽ വചനം ഇടതൂർന്ന് വളർന്നത് ‘സ്വന്തജനം’ എന്നു കരുതിയ മനുഷ്യരുടെ ഇടയിൽ മാത്രമല്ലല്ലോ. ആ സ്വീകാര്യതയ്ക്ക് മങ്ങലേൽക്കാതെ ഊതിക്കത്തിച്ച്, വീണ്ടും ജ്വലിപ്പിക്കുക എന്നത് ഉത്തരവാദിത്വമായി (Logical and existential necessisty) മാറുന്നു. അതിനു കാതോർത്തവരുടെ ജീവിതസാക്ഷ്യത്തിന് (ഹെബ്ര. 12:1) കാലമാത്രപ്രസക്തിയില്ലാതെ തുടരുമ്പോൾ ഈ സ്വീകാര്യത സജ്ജമാകുന്നു എന്നുമാത്രമല്ല, നമ്മിലൂടെ പ്രവാചകസന്ദേശം പുനർജ്ജനിച്ച് പകർന്നുനൽകപ്പെടുന്നു.

പ്രവാചകന്റെ സന്ദേശത്തിലുള്ള നന്മകൾ സ്വീകരിക്കുക; ജീവിതത്തെ ക്രമപ്പെടുത്തുക പ്രവാചകന്റെ സന്ദേശത്തിലെ നന്മകൾ സ്വീകരിച്ചുകൊണ്ട് വലിയ മാനസാന്തരത്തിലേക്കുപോയ ഒരു ജനതയെ യോനാ പ്രവാചകന്റെ പുസ്തകം നമ്മുടെ മുമ്പിൽ തുറന്നുവയ്ക്കുന്നുണ്ട്. അതിനുമപ്പുറം പ്രവാചക തലവനായ മോശയുടെ നിർദേശങ്ങൾക്ക് മറുതലിച്ചുനിൽക്കുന്ന ഒരു ജനത്തെ നമ്മൾ പഴയനിയമത്തിൽ കണ്ടെത്തുന്നുണ്ട്. അവർ അനുഭവിച്ച യാതനകൾ ചരിത്രത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് നൽകപ്പെട്ടിരിക്കുന്നു (നിയമാ. 30:19).  നല്ലത് തിരഞ്ഞെടുക്കുക. തിന്മയെ ദ്വേഷിക്കുക. ജീവിതത്തെ ക്രമപ്പെടുത്തുക, തന്റെ ഗുരുവിന്റെ ആത്മാവിന്റെ ഇരട്ടി പങ്ക് വേണമെന്ന് ശാഠ്യം പിടിച്ച (2 രാജാ. 2:9) എലീശാ പ്രവാചകനെപ്പോലെ നമ്മെ പ്രോജ്ജ്വലിപ്പിക്കുന്ന ദൈവികചൈതന്യം നമ്മെ ശക്തിപ്പെടുത്തട്ടെ. എലീശാ പ്രവാചകന്റെ മാധ്യസ്ഥ്യം നമുക്ക് കോട്ടയായിരിക്കട്ടെ.

ഫാ. വർഗീസ് പുത്തൻവീട്ടിൽ മാത്യു (മനു) OIC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.