സീറോ മലങ്കര മെയ് 12 ലൂക്കാ 10: 17-20 ദൗത്യങ്ങള്‍

കഴിഞ്ഞ ദിവസത്തെ സുവിശേഷഭാഗം, കര്‍ത്താവായ ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതായ സംഭവമായിരുന്നു. ഇന്ന് അതിന്റെ തുടര്‍ച്ചയെന്നോണം ലൂക്കാ സുവിശേഷം 10: 17-20 വരെയുള്ള വചനങ്ങളിലൂടെ കര്‍ത്താവ് ശ്ലീഹന്മാരെ നാല് ഭാഗങ്ങളിലേക്ക് സുവിശേഷദൗത്യവുമായി അയക്കുന്നു. ഇവിടെ സഭയുടെ ഒരു ചിത്രം തെളിയുന്നുണ്ട്. അതായത്, യേശുവിനോട് ചേര്‍ന്നുനിന്ന് അവിടുത്തെ പ്രബോധനങ്ങള്‍ കേള്‍ക്കാനും എപ്പോഴും യേശുവിനോടൊപ്പം ആയിരിക്കാനും ദൗത്യം ലഭിച്ച പന്ത്രണ്ട് അപ്പസ്തോലന്മാര്‍. അതോടൊപ്പം തന്നെ ധാരാളം ശിഷ്യരും അവനോടൊപ്പമുണ്ടായിരുന്നു. അവര്‍ അവിടുത്തെ സുവിശേഷ സന്ദേശവാഹകരായിരുന്നു. കര്‍ത്താവ് അവരെ പറഞ്ഞയക്കുന്നത് വ്യത്യസ്ത ദൗത്യങ്ങളുമായിട്ടാണ്.

പത്താം അധ്യായം ഒന്നു മുതലുള്ള വചനങ്ങളില്‍ അത് വായിക്കാന്‍ സാധിക്കും – ശിഷ്യന്മാരെ വ്യക്തമായി അവര്‍ക്ക് ദൗത്യങ്ങള്‍ നല്‍കി യേശുക്രിസ്തു പറഞ്ഞയക്കുന്നത്. ഇന്നത്തെ സുവിശേഷത്തില്‍, ഈ അയക്കപ്പെട്ടതായ ശിഷ്യസൂഹം – 72 പേര്‍ – സന്തോഷത്തോടു കൂടെ മടങ്ങിവരികയാണ്. അവര്‍ തങ്ങളുടെ ദൗത്യത്തിന്റെ വ്യക്തമായ ഒരു റിപ്പോര്‍ട്ട്‌ യേശുവിന്റെ മുന്നില്‍ അവതരിപ്പിക്കുകയാണ്. അതായത്, നിന്റെ നാമത്തില്‍ പിശാചുക്കള്‍ മാറിപ്പോയി എന്ന്. നിന്റെ നാമത്തില്‍ രോഗികള്‍ സുഖപ്പെട്ടു. കര്‍ത്താവ് ഇവിടെ അരുള്‍ ചെയ്യുകയാണ്, സാത്താന്‍ ഇടിമിന്നല്‍ പോലെ പാഞ്ഞുമറയുന്നത് ഞാന്‍ കണ്ടു. പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നതിനേക്കാളുപരി നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചേര്‍ക്കുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍ എന്ന്.

യേശുക്രിസ്തു ഈ ലോകത്തിലേക്കു കൊണ്ടുവന്ന ഒരു വലിയ ഉപമ പറയുന്നത്, തിന്മയുടെ ശക്തിക്കെതിരായുള്ള ഒരു ദൈവകൃപയാണ്‌. പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നതിനായുള്ള അഭിഷേകം അവിടുന്ന് തന്റെ ശിഷ്യസമൂഹത്തിനു – സഭയ്ക്ക് – നല്‍കുന്നു. ഇന്നും കര്‍ത്താവിന്റെ ശുശ്രൂഷകളിലൂടെ ശുശ്രൂഷകര്‍ സഭയിലൂടെ തിന്മയുടെതായ ശക്തികള്‍ ബഹിഷ്ക്കരിക്കപ്പെടുന്ന നാം ഓരോരുത്തരും ഈ തിന്മയുടെ ശക്തിക്കെതിരായുള്ള ഭാഗഭാക്കുകളാണ്. ആയതിനാല്‍ ലോകത്തിന്റെ ഏറ്റവും വലിയ ശക്തിയായ യേശുവിനോട് നമുക്ക് ചേര്‍ന്നുനില്‍ക്കാം. പൈശാചികശക്തികളെ നമുക്ക് ചെറുത്തു തോല്പിക്കാം. അതോടൊപ്പം നമ്മുടെ പേരുകള്‍ സുരക്ഷിതമാക്കുകയും ചെയാം.

ഫാ. ജെറോം കുന്നിന്‍പുറത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.