ഞായർ പ്രസംഗം: ഉയിർപ്പുകാലം ഏഴാം ഞായർ, ജൂൺ 01 മര്‍ക്കോ. 16: 14-20 കൂടെ നടക്കുന്ന ദൈവം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാവിശുദ്ധനും മിസ്റ്റിക്കുമായിരുന്ന യോഹന്നാന്‍ ക്രൂസിന്റെ മനോഹരമായ ഒരു ഗ്രന്ഥത്തിന്റെ പേരാണ് ‘ആത്മാവിന്റെ ഇരുണ്ട രാത്രികള്‍.’ ആത്മാവിന്റെ ഇരുണ്ട രാത്രികള്‍കൊണ്ട് അര്‍ഥമാക്കുന്നത് ദൈവമുണ്ടോ, നരകമുണ്ടോ, താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെല്ലാം നിലനില്‍ക്കുന്നുണ്ടോ എന്ന ഒരു ആത്മാവിന്റെ സംശയവും ആത്മസംഘര്‍ഷവുമാണ്.

ഉയിര്‍പ്പുകാലം ഏഴാം ഞായറാഴ്ചയില്‍ നമ്മള്‍ എത്തിനില്‍ക്കുമ്പോള്‍ തിരുസഭാമാതാവ് വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. മര്‍ക്കോസിന്റെ സുവിശേഷം 16-ാം അധ്യായം 14 മുതല്‍ 20 വരെയുള്ള വചനഭാഗങ്ങളാണ്. ഈ ഭാഗത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ഈശോയുടെ ശിഷ്യന്മാരും ആത്മാവിന്റെ ഇരുണ്ട രാത്രിയുടെ അവസ്ഥയിലൂടെ കടന്നുപോകുന്നതായി ദര്‍ശിക്കാ ന്‍ സാധിക്കും. ഈശോയുടെ കുരിശുമരണത്തിനുശേഷം അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു എന്ന സത്യം ഗ്രഹിക്കാന്‍ സാധിക്കാതെ ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലും നില്‍ക്കുന്ന ശിഷ്യന്മാരുടെ മധ്യത്തില്‍ ഈശോ പ്രത്യക്ഷപ്പെട്ട് അവരുടെ വിശ്വാസരാഹിത്യത്തെ കുറ്റപ്പെടുത്തുകയും വിശ്വാസത്തില്‍ സ്ഥിരതയുള്ളവരാകാന്‍ അവരെ ഉദ്‌ബോധിപ്പിക്കുകയും ശേഷം സ്വര്‍ഗാരോഹണം ചെയ്യുകയും ചെയ്യുന്ന ഈശോയെയാണ് നാം ഇന്ന് സുവിശേഷത്തില്‍ കാണുന്നത്.

ഇന്നത്തെ സുവിശേഷഭാഗത്തെ ധ്യാനാത്മകമായി ചിന്തിക്കുമ്പോള്‍, വിശ്വാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ഈശോ ശക്തമായി പ്രതിപാദിക്കുന്നുണ്ട്. ‘വിശ്വാസം വെളിച്ചം പോലെയാണ്. അതിന്റെ പ്രകാശത്തില്‍നിന്നും നാം ദൈവസന്നിധിയിലേക്കെത്തുന്നു’ എന്ന് സഭാപിതാവായ അലക്‌സാണ്ട്രിയായിലെ വി. സിറില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. ഓരോ വിശ്വാസിയെയും ദൈവത്തിലേക്കു നയിക്കുന്നത് വിശ്വാസമാണ്. വിശ്വാസത്തെ ഇന്നത്തെ സുവിശേഷഭാഗത്തോടു ചേര്‍ത്തു മനസ്സിലാക്കുമ്പോള്‍ എപ്പോഴും കൂടെ വസിക്കുന്ന, കൂടെ നടക്കുന്ന ഇമ്മാനുവേലായ ദൈവമാണ് ഈശോയെന്നും ആ ദൈവത്തിലായിരിക്കണം എന്റെ പ്രത്യാശയും ആശയും എന്നുമുള്ള സത്യം വെളിപ്പെടുന്നു.

ഈ ഇമ്മാനുവേലായ, ഞാന്‍ വിശ്വസിക്കേണ്ട ദൈവത്തിന്റെ ചിത്രം മനോഹരമായി വിവരിക്കുന്ന മേരി സ്റ്റീവന്‍സണിന്റെ കവിതയുടെ പേരാണ് Footprints in the Sand. ഇതിന്റെ ആശയം ക്രൈസ്തവജീവിതത്തിന് ഊര്‍ജം പകരുന്നവയാണ്. ഒരു വ്യക്തി ഒരു സ്വപ്നം കാണുകയാണ്. അതില്‍ അയാള്‍ ഈശോയോടൊപ്പം കടല്‍ത്തീരത്തിലൂടെ നടന്നുപോവുകയാണ്. യാത്ര മുന്നോട്ടുപോകുമ്പോള്‍ അയാളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ആകാശത്തു ദൃശ്യമാകുന്നു. ഓരോ ദൃശ്യങ്ങള്‍ മാറുംതോറും അവ കടല്‍ത്തീരത്ത് കാല്‍പ്പാടുകളായി പതിയുന്നു. എന്നാല്‍ കടല്‍ത്തീരത്തു പതിഞ്ഞ ഈശോയുടെയും അയാളുടെയും കാല്‍പ്പാടുകള്‍ക്കുപകരം ചില സമയങ്ങളില്‍ ഒരാളുടെ കാല്‍പ്പാടുകള്‍ മാത്രമേ കണ്ടുള്ളൂ. അത് അയാളെ അസ്വസ്ഥനാക്കാന്‍ തുടങ്ങി. അയാള്‍ ഈശോയോടു പരാതിപ്പെട്ടു: ‘കര്‍ത്താവേ, നീ എപ്പോഴും എന്റെ ഒപ്പമുണ്ടാകുമെന്നു പറഞ്ഞിട്ട് എന്റെ ജീവിതത്തിന്റെ പ്രതിസന്ധിയുടെ നിമിഷങ്ങളില്‍ എന്തുകൊണ്ട് നീ എന്നെ കൈവെടിഞ്ഞു.’ അപ്പോള്‍ ഈശോ പറഞ്ഞു: ‘മകനെ, നീ കണ്ട ആ കാല്‍പ്പാടുകള്‍ നിന്റെയല്ല, എന്റെയാണ്. നിന്റെ പ്രതിസന്ധികളില്‍ നിന്നെ വഹിച്ചു ഞാനാണ് നടന്നത്.’

സ്‌നേഹമുള്ളവരെ, നമ്മുടെ പ്രതിസന്ധികളില്‍, വേദനയുടെ താഴ്‌വരയില്‍ നമ്മെ ഒറ്റയ്ക്കാക്കി എവിടെയോ പോയി മറഞ്ഞിരിക്കുന്ന ഒരു കര്‍ത്താവല്ല നമുക്കുള്ളത്. നമ്മുടെ വേദനകളില്‍ നമ്മോടൊപ്പം പരിതപിക്കുന്ന, സന്തോഷങ്ങളില്‍ നമ്മുടെ കൂടെ സന്തോഷിക്കുന്ന ഒരു കര്‍ത്താവാണ് നമുക്കുള്ളത് – ഇമ്മാനുവേലായ ദൈവം. ഈ ദൈവം ഓരോ വ്യക്തിയുടെയും ഒപ്പമുണ്ട് എന്ന ചിന്തയില്‍ ജീ വിക്കുമ്പോള്‍ നമുക്കു ലഭിക്കുന്ന ഒരു കൃപയാണ് ധൈര്യം. ഏതു സാഹചര്യത്തിലും തമ്പുരാന്‍ ഒപ്പമുണ്ട് എന്ന കോണ്‍ഫിഡന്‍സ്.

ഇന്ന് നമ്മളില്‍ പലരും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. dp ഇടാനും about രേഖപ്പെടുത്താനും ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. ഒരു വ്യക്തിയുടെ വാട്‌സാപ്പിലെ about വളരെ ആകര്‍ഷകവും പ്രലോഭനാത്മകവുമാണ്. God-fidence – God is my Confidence എന്നു വേണമെങ്കില്‍ വ്യക്തതയ്ക്കായി പറയാന്‍ സാധിക്കും. ദൈവം ഒപ്പമുള്ളപ്പോള്‍ എനിക്ക് അല്ലെങ്കില്‍ ഓരോ വിശ്വാസിക്കും ലഭിക്കുന്നതാണ് കോണ്‍ഫിഡന്‍സ് അഥവാ ധൈര്യം. കര്‍ത്താവിലുള്ള വിശ്വാസത്തിന്റെ തോതനുസരിച്ച് എന്നില്‍ God-fidence വര്‍ധിക്കും.

ആ God-fidence ആണ് വിശുദ്ധരുടെയും, പ്രത്യേകിച്ച് രക്തസാക്ഷികളുടെയും ജീവിതത്തില്‍ നാം കാണുന്നത്. അവര്‍ ധീരോചിതമായി ജീവിക്കുകയും മരണത്തെ പുല്‍കുകയും ചെയ്തു. അതിനുള്ള ധൈര്യം ഈശോയിലുള്ള വിശ്വാസത്തിലൂടെ ആയിരുന്നു അവര്‍ക്കു ലഭിച്ചത്. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര രക്തസാക്ഷികളുടെ ചുടുനിണത്താല്‍ പരിപോഷിപ്പിക്കപ്പെട്ട് മുടിചൂടിനില്‍ക്കുന്ന കത്തോലിക്കാ സഭയുടെ അനന്തരാവകാശികളായി നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസസ്ഥൈര്യവും ധീരതയും നമുക്കുണ്ടാകാന്‍ ആഗ്രഹിക്കാം. ഈ ഒരു ആഗ്രഹം പ്രകടിപ്പിച്ച ശിഷ്യന്മാരുടെ ചിത്രം വി. ലൂക്കായുടെ സുവിശേഷം 17-ാം അധ്യായം അഞ്ചാം വാക്യത്തില്‍ നാം വായിക്കുന്നുണ്ട്. ”കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കേണമേ.”

ജീവിതത്തിന്റെ ബലഹീനതയില്‍ ബലപ്പെടുത്തുന്ന ഒരു കര്‍ത്താവുണ്ടെന്നും താഴ്ചയില്‍ വീണുകിടക്കുമ്പോള്‍ ഉയര്‍ത്തുന്ന ഒരു ദൈവമുണ്ടെന്നുമുള്ള ഞങ്ങളുടെ വിശ്വാസത്തെ വര്‍ധിപ്പിക്കണമേ എന്ന് ആഗ്രഹിക്കാനും പ്രാര്‍ഥിക്കാനും നമുക്കു ശ്രമിക്കാം. അങ്ങനെ ഈ ഭൂമിയിലെ ഓട്ടപ്പന്തയം വിരോചിതമായി ഓടിത്തീര്‍ക്കാനും ഇമ്മാനുവേല്‍ അനുഭവത്തില്‍ ജീവിക്കാനും ദൈവം കൃപ നല്‍കട്ടെ. അതിനായി ഈ വിശുദ്ധ ബലിയില്‍ നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ അതുല്‍ കാവില്‍പുരയിടത്തില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.